ഇടതുപക്ഷം ഭരിക്കുന്ന കേരളം സുരക്ഷിതം; കർണാടക എംഎൽഎമാർ കൊച്ചിയിലേക്ക്, രാത്രിയോടെ എത്തും!
ബെംഗളൂരു: വീണ്ടും രാഷ്ട്രീയ നീക്കങ്ങളുമായി കർണാടക. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പിന്‍വലിച്ചതോടെ എംഎൽഎമാരെ കേരളത്തിലേക്ക് കടത്തുന്നു. വ്യാഴാഴ്ച രാത്രിയോടെ കേരളത്തിലേക്ക് എത്തുമെന്നാണ് സൂചന. രാത്രി 8.30തിനുളള പ്രത്യേക വിമാനത്തില്‍ എം എല്‍ എമാരെ കൊച്ചിയിലേക്ക് എത്തിയ്ക്കുമെന്നാണ് നിലവിലെ സൂചന. ഇതിനായി ചാര്‍ട്ടഡ് വിമാനങ്ങള്‍ കോണ്‍ഗ്രസും ജെഡിഎസും സജ്ജമാക്കിയിട്ടുണ്ട്. കൊച്ചി കുണ്ടന്നൂരിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലാണ് എംഎൽഎമാരെ താമസിപ്പിക്കുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
നേരത്തേ എംഎല്‍എമാര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിനുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തിരികെ വിളിക്കുകയായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറിനുള്ളിൽ തന്നെ യെദ്യൂരപ്പ് നാലു ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ബെംഗളൂരു അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അമര്‍ കുമാര്‍ പാണ്ഡെയെ ബെംഗളുരു ഇന്റലിജന്‍സിലേക്കാണു മാറ്റിയത്. കെഎസ്ആര്‍പി ഡിഐജി സന്ദീപ് പാട്ടീലിനും ഇന്റലിജന്‍സിലേക്കാണു മാറ്റം. ബിദാര്‍ ജില്ല എസ്പി ഡി ദേവരാജയെ ബംഗലുരു സെന്‍ട്രല്‍ ഡിവിഷന്‍ ഡിസിപിയായും എസ് ഗിരീഷിനെ ബംഗലുരു നോര്‍ത്ത് ഈസ്റ്റ് ഡിവിഷന്‍ ഡിസിപിയായും നിയമിച്ചിട്ടുണ്ട്.
എം.എല്‍.എമാരെ രാത്രിയോടെ കേരളത്തിലെത്തിച്ചേക്കുമെന്നാണ് സൂചന. അതേസമയം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി ധര്‍ണ നടത്താന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുമുണ്ട്.