'സംഘപരിവാർ ഫാസിസത്തെയും നമ്മൾ തോൽപ്പിക്കും', രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം കോൺഗ്രസ്
തിരുവനന്തപുരം: പ്രതിബന്ധങ്ങൾ മറികടന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപൂർ ഖേരിയിൽ എത്തിയിരിക്കുകയാണ്. ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ഇന്നാണ് യുപി സർക്കാർ കോൺഗ്രസ് നേതാക്കൾക്ക് അനുമതി നൽകിയത്. രാത്രിയോടെ ഇരുവരും ലഖിംപൂർ ഖേരിയിൽ എത്തി കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ കണ്ടു. രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അഭിവാദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.
വിഡി സതീശന്റെ കുറിപ്പ്: '' ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ പരാജയപ്പെടുത്തി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖീംപൂരിലേക്ക്. കുറ്റവാളികളെ ഇപ്പോഴും അറസ്റ്റ് ചെയ്യാത്ത ഉത്തർ പ്രദേശ് പോലീസ് അവരുടെ മുഴുവൻ സമയവും ഊർജ്ജവും ചെലവാക്കിയത് കർഷകരോട് ഐക്യദാർഢ്യവുമായി എത്തിയ പ്രിയങ്ക ഗാന്ധിയെ തടയുന്നതിനാണ്. എല്ലാ നിയമങ്ങളെയും ലംഘിച്ച് അവരെ കസ്റ്റഡിയിൽ വച്ച സർക്കാർ സത്യം മൂടി വയ്ക്കാൻ നടത്തിയ ശ്രമങ്ങളായിരുന്നു എല്ലാം.

കസ്റ്റഡിയിലെടുത്തിട്ടും കോടതിയുടെ മുന്നിൽ ഹാജരാക്കാതെ നിയമലംഘനം നടത്തിയ സർക്കാരിനെ കസ്റ്റഡിയിൽ നിരാഹാര സത്യാഗ്രഹത്തിലൂടെയായിരുന്നു പ്രിയങ്ക നേരിട്ടത്. കർഷകരെ കാണാൻ എത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെയും പഞ്ചാബ് മുഖ്യമന്ത്രിയെയും പോലീസ് തടഞ്ഞു. രാഹുൽ ഗാന്ധി കൂടി ലഖീംപൂരിലേക്ക് വരുന്നു എന്നറിഞ്ഞ യുപി സർക്കാർ ഇന്ന് രാവിലെ വരെ തീരുമാനിച്ചത് രാഹുലിനെയും തടയുക എന്നതാണ്. പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി യു.പി.യിലേക്ക് പുറപ്പെടുന്നു എന്ന് പ്രഖ്യാപിച്ചതോടെ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് സർക്കാർ ഗാന്ധിക്ക് മുന്നിൽ പതറുകയായിരുന്നു.
ലക്‌നൗവിൽ എത്തിയ രാഹുൽ ഗാന്ധിയെ വീണ്ടും തങ്ങളുടെ അധികാരം ഉപയോഗിച്ച് നിയന്ത്രിക്കാൻ ശ്രമിച്ചു. എയർപോർട്ടിൽ തന്നെ ധർണ്ണ ഇരുന്ന രാഹുൽ ഗാന്ധിയുടെ മുന്നിൽ വീണ്ടും സർക്കാരിന് അടിയറവ് പറയേണ്ടി വന്നു. സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ സംഘപരിവാറിന്റെ വർഗ്ഗീയതയെ എങ്ങനെയാണോ ഗാന്ധിമാർഗ്ഗത്തിലൂടെ പരാജയപ്പെടുത്തിയത്, അതേ ആശയത്തിൽ ഉറച്ച് വർത്തമാന കാലത്തിലെ സംഘപരിവാർ ഫാസിസത്തെയും നമ്മൾ തോൽപ്പിക്കും. പ്രിയങ്കയും രാഹുലും ലഖീംപൂരിലേക്ക് ഉള്ള യാത്രയിലാണ്. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കോഴിക്കോട് പറഞ്ഞത് പോലെ സംഘപരിവാർ വിതയ്ക്കുന്ന വെറുപ്പിന് സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും നമ്മൾ മറുപടി പറയും!!''
രമേശ് ചെന്നിത്തലയുടെ കുറിപ്പ്: '' സ്വേച്ഛാധിപദ്ധ്യ സർക്കാരുകളിൽ നിന്നും ദുരന്തങ്ങൾ അനുഭവിക്കുന്ന ഇന്ത്യൻ ജനതയെ ചേർത്തു നിർത്തുവാൻ കോൺഗ്രസ് പാർട്ടിയും കോൺഗ്രസ് പാർട്ടിയുടെ നേതാക്കളും എന്നും മുന്നിൽ ഉണ്ടാവും. കോൺഗ്രസ് നേതാക്കളെ ജനങ്ങളിൽ നിന്നും അകറ്റി നിർത്തുവാൻ ഒരു ശക്തിക്കും കഴിയില്ല. ശ്രീ രാഹുൽ ഗാന്ധിയെയും ശ്രീമതി പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസ് മുഖ്യമന്ത്രിമാരെയും കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിൽ നിന്നും വിലക്കുവൻ വേണ്ടി മോദി സർക്കാറും യോഗി സർക്കാറും എത്ര പ്രയത്നിച്ചിട്ടും എല്ലാ തടസ്സങ്ങളും മറികടന്നു ഈ നേതാക്കൾ അവരിൽ എത്തി. ഇത് കോൺഗ്രസ്സ് പാർട്ടിക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത എടുത്തു കാണിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിച്ച കോൺഗ്രസ് പാർട്ടി ഈ ബിജെപി ഭരണത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കും''.












Click it and Unblock the Notifications