ബംഗാളിൽ കോൺഗ്രസിന് ഞെട്ടൽ! മുൻ കേന്ദ്ര മന്ത്രിയുടെ ഭാര്യ പാർട്ടി വിടുന്നു.. ബിജെപിയിലേക്കെന്ന് സൂചന
ദില്ലി: പാര്‍ട്ടി ദുര്‍ബലമായിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കിയാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസ് നേരിടുന്നത്. പശ്ചിമ ബംഗാളില്‍ മുന്‍ ഭരണകക്ഷിയായ സിപിഎമ്മുമായാണ് കോണ്‍ഗ്രസ് ധാരണ ഉണ്ടാക്കിയിരിക്കുന്നത്.
എന്നാല്‍ ഈ കൂട്ടുകെട്ട് കോണ്‍ഗ്രസിനോ സിപിഎമ്മിനോ വലിയ ഗുണണമൊന്നും പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കില്ല എന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. മാത്രമല്ല സിപിഎമ്മിന് കൈ കൊടുക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാക്കളടക്കം പാര്‍ട്ടി വിടാനൊരുങ്ങുകയാണ് എന്നത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുന്നു.
സിപിഎം ദയനീയം
പശ്ചിമ ബംഗാളില്‍ നിലവില്‍ ഏറ്റവും വലിയ ശക്തി മമത ബാനര്‍ജി നയിക്കുന്ന ഭരണകക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസ് ആണ്. രണ്ടാം സ്ഥാനത്ത് ഉളളതാകട്ടെ ബിജെപിയും. ദശാബ്ദങ്ങളോളം ബംഗാള്‍ ഭരിച്ച സിപിഎമ്മിന്റെ അവസ്ഥ സംസ്ഥാനത്ത് ദയനീയമാണ്.
കോൺഗ്രസുമായി സഹകരണം
ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു തിരിച്ച് വരവിനുളള കഠിന പരിശ്രമമാണ് സിപിഎം നടത്തുന്നത്. അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിനോട് സഹകരിക്കാന്‍ തയ്യാറായതും. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടതില്ല എന്നാണ് ഇരുകൂട്ടരും തമ്മിലുളള ധാരണം.
സിറ്റിംഗ് സീറ്റിൽ ധാരണ
സംസ്ഥാനത്തെ ആറ് സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കില്ല. ഈ ധാരണ ആദ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ചിലും മുര്‍ഷിദാബാദിലും സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
രാഹുൽ ഗാന്ധി ഇടപെട്ടു
പിബി അംഗം മുഹമ്മദ് സലീം റായ്ഗഞ്ചിലും ബദറുദ്ദോസ ഖാന്‍ മുര്‍ഷിബാദിലും മത്സരിക്കും എന്നായിരുന്നു പ്രഖ്യാപനം. ഇതോടെ 42 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഇടപെട്ട് ഇരുകൂട്ടര്‍ക്കുമിടയില്‍ ധാരണയുണ്ടാക്കിയത്.
നേതാക്കൾ അതൃപ്തർ
എന്നാല്‍ സിപിഎമ്മിനോട് സഹകരിക്കാനുളള തീരുമാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ പല നേതാക്കളും അതൃപ്തരാണ്. റായ്ഗഞ്ച് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപ ദാസ് മുന്‍ഷി പാര്‍ട്ടി വിട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാർട്ടി വിടാൻ ആലോചന
റായ്ഗഞ്ചില്‍ സിപിഎമ്മിന് എതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ട എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് ദീപയ്ക്ക് സീറ്റ് നഷ്ടപ്പെട്ടത്. മണ്ഡലത്തില്‍ ദീപ പ്രചാരണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണ പ്രഖ്യാപിച്ചത്.
മുൻ കേന്ദ്ര മന്ത്രിയുടെ ഭാര്യ
അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യ കൂടിയാണ് ദീപ ദാസ് മുന്‍ഷി. പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയെ പാര്‍ലമെന്റിലേക്ക് അയച്ച മണ്ഡലമാണ് റായ്ഗഞ്ച്. സീറ്റില്ലാത്ത പക്ഷം ദീപ ദാസ് മുന്‍ഷി ബിജെപിയിലേക്ക് ചേക്കേറാനുളള ഒരുക്കത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപി ടിക്കറ്റിൽ മത്സരം
റായ്ഗഞ്ചില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ദീപ ദാസ് മുന്‍ഷി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. പശ്ചിമ ബംഗാളിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയുമായി ദീപ ദാസ് മുന്‍ഷി ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
''കുറ്റബോധം കൊണ്ട് മനസ്സ് വിതുമ്മി, ഞാൻ ക്രിസ്തുവിനെ ഓർത്തു''! പി ജയരാജനെ കുറിച്ച് അശോകൻ ചെരുവിൽ