കർണാടകയിൽ പാർട്ടി വിടുമെന്ന ഭീഷണിയുമായി ബിജെപി എംഎൽഎ; ബിജെപി പ്രവേശനം ഉടനെന്ന് കോൺഗ്രസ് നേതാവ്
ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ കർണാടകയിൽ കോൺഗ്രസിന് മുമ്പിൽ വീണ്ടും കടുത്ത പ്രതിസന്ധികൾ. സിദ്ധരാമയ്യ- കുമാരസ്വാമി പോര് രൂക്ഷമായതോടെ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജെഡിഎസ്. ഇതിനടിയൽ മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമായി നേതാക്കളുടെ കൊഴിഞ്ഞുപോക്കാണ് കർണാടക കോൺഗ്രസ് നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി.
സഖ്യ സർക്കാരിനെ താഴെയിറക്കാൻ ബിജെപി പാളയത്തിലേത്ത് ചാടിയവർക്ക് പുറമെയാണ് വീണ്ടും പാർട്ടിയിൽ വിമത സ്വരങ്ങൾ ഉയർന്നിരിക്കുന്നത്. ഏറ്റവും ഒടുവിലായി ബെല്ലാരിയിലെ മുതിർന്ന നേതാവ് അനിൽ ലാഡാണ് ബിജെപിയിലേക്ക് ചേരാനുള്ള തന്റെ നീക്കം പരസ്യമാക്കിയത്. അതേസമയം മറുവശത്ത് ബിജെപി വിടുമെന്ന് ഭീഷണിയുമായി ചില നേതാക്കൾ യെഡിയൂരപ്പയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.

ബിജെപിയിലേക്ക്
കോൺഗ്രസുമായി യാതൊരു പ്രശ്നങ്ങളമില്ല , എന്നാൽ ഒരു മാറ്റത്തിന് സമയം ആയിരിക്കുന്നുവെന്നാണ് അനിൽ ലാഡ് പറയുന്നത്. ഇതുവരെ ബിജെപിയിൽ ചേർന്നിട്ടില്ല. എന്നാൽ ബിജെപിയിൽ ചേരാൻ താൽപര്യമുണ്ട്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ താനൊരു സ്ഥാനാർത്ഥിയോ സീറ്റ് മോഹിയോ അല്ല. പാർട്ടി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ദൗത്യമെന്നും അനിൽ ലാഡ് പറയുന്നു.

എതിരാളിയെ സഹായിക്കുമോ
2008ലും 2018ലും ബിജെപി നേതാവ് സോമശേഖര റെഡ്ഡിയോട് അനിൽ ലാഡ് പരാജയപ്പെട്ടിരുന്നു. 2013ൽ സോമശേഖര റെഡ്ഡിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമോയെന്ന ചോദ്യത്തിന് പാർട്ടിക്ക് വേണ്ടി ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്യും എന്നായിരുന്നു മറുപടി. കഴിഞ്ഞ ദിവസം ബെല്ലാരിയിലെ പാർട്ടി അനുയായികളോട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നതിൽ അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ട് അനിൽ ലാഡ് സന്ദേശം അയച്ചിരുന്നു. ബെല്ലാരിയിലെ സർക്കാർ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കാനുള്ള കോൺഗ്രസ്-ജെഡിഎസ് സർക്കാർ തീരുമാനത്തെ എതിർത്ത നേതാവാണ് അനിൽ ലാഡും ആനന്ദ് സിംഗും. ജൂലൈയിൽ സ്പീക്കർ അയോഗ്യത കൽപ്പിച്ച എംഎൽഎമാരിൽ ഒരാളാണ് ആനന്ദ് സിംഗ്.

മത്സരിക്കില്ല
ഉപതിരഞ്ഞെടുപ്പിൽ ബെല്ലാരി മണ്ഡലത്തിൽ നിന്നും അനിൽ ലാഡിന് സീറ്റ് നൽകില്ലെന്നാണ് സൂചന. 2013ൽ ബിഎസ്ആർസിപി സ്ഥാനാർത്ഥി മുരളി കൃഷ്ണയെ പതിനെണ്ണായിരം വോട്ടുകൾക്കാണ് അനിൽ ലാഡ് വിജയിച്ചത്. 2018ൽ 16,000 വോട്ടുകൾക്കാണ് സോമശേഖര റെഡ്ഡിയോട് പരായജപ്പെടുന്നത്. കർണാടകയിലെ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ 5നാണ് നടക്കുന്നത്.

ബിജെപിക്കും ഭീഷണി
എന്നാൽ ബെല്ലാരിയിൽ ഒരു നേതാവ് ബിജെപിയിലേക്ക് എത്താൻ ഒരുങ്ങുമ്പോൾ ബിജെപി വിടാനൊരുങ്ങുകയാണ് സോമശേഖര റെഡ്ഡി. ബെല്ലാരി ജില്ല വിഭജിച്ച് വിജയനഗർ ജില്ല രൂപികരിക്കാനുള്ള തീരുമാനത്തിന് എതിരെയാണ് പ്രതിഷേധം. വിജയ നഗർ ജില്ല രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ യെഡിയൂരപ്പ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 9 നിയോജക മണ്ഡലങ്ങളാണ് ബെല്ലാരി ജില്ലയിലുള്ളത്. ഇതിൽ 5 എണ്ണം ബിജെപിക്കൊപ്പവും 4 എണ്ണം കോൺഗ്രസിനൊപ്പവുമാണ്.












Click it and Unblock the Notifications