'ബിജെപിക്കെതിരെ സംസാരിക്കാത്തവർ ഷണ്ഡന്മാർ'! പിറന്നാളിന് ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഹർദിക് പട്ടേൽ
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിജെപിക്കെതിരെ പുതിയ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍. കര്‍ഷകരുടേയും യുവാക്കളുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഒന്നും ചെയ്യാത്ത ബിജെപിക്കെതിരെ പൊരുതി ഗുജറാത്തിലെ ജനങ്ങളുടെ മനസാക്ഷി തിരിച്ച് പിടിക്കേണ്ട ആവശ്യമുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. 26ാം പിറന്നാള്‍ ഗാന്ധി നഗര്‍ ടൗണ്‍ ഹാളില്‍ ആഘോഷിക്കവേയാണ് പട്ടേല്‍ ബിജെപിക്കെതിരെ രംഗത്ത് വന്നത്.
ഗുജറാത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 26ല്‍ 26 സീറ്റുകളും ബിജെപി നേടിയിട്ടും സംസ്ഥാനത്ത് കര്‍ഷകരുടേയും യുവാക്കളുടേയും പ്രശ്‌നങ്ങളും വിദ്യാഭ്യാസ ഫീസ് വര്‍ധനവ് പോലുളള പ്രശ്‌നങ്ങളും തുടരുകയാണ് എന്ന് ഹര്‍ദിക് പട്ടേല്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ പ്രവര്‍ത്തിച്ചേ മതിയാകൂ എന്നും പ്രതിഷേധം തുടര്‍ന്നേ മതിയാകൂ എന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.
ഗുജറാത്തില്‍ എല്ലാവര്‍ക്കും സംസാരിക്കാന്‍ ഭയമാണ്. ആരെങ്കിലും സംസാരിക്കാന്‍ തുനിഞ്ഞാല്‍ അവരെ അപമാനിക്കുകയോ ജയിലില്‍ അടയ്ക്കുകയോ ആണ് ചെയ്യുന്നത്. എന്നാല്‍ സംസാരിക്കാന്‍ തന്നെയാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ബിജെപിക്ക് എതിരായ പോരാട്ടം തുടരാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം എന്നും ഹര്‍ദിക് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ ചേരാന്‍ നിരവധി പേരാണ് തന്നോട് ഉപദേശിച്ചത്. എന്നാല്‍ അവരോട് താന്‍ പറഞ്ഞത് ബിജെപിക്കെതിരെ സംസാരിക്കാത്തവര്‍ ഷണ്ഡന്മാരാണ് എന്നാണ് എന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. ഗുജറാത്തില്‍ പട്ടേല്‍ സംവരണ സമരത്തിന് നേതൃത്വം കൊടുത്ത് ബിജെപിയെ വിറപ്പിച്ച ഹര്‍ദിക് പട്ടേല്‍ അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.