നാണക്കേടിൽ മുങ്ങി കോൺഗ്രസ്, മുതിർന്ന നേതാവും ഒപ്പം അണികളും ബിജെപിയിൽ ചേർന്നു!
ഹൈദരാബാദ്: മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണമായി മാറിയിരിക്കുകയാണ്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 എംഎല്‍എമാരാണ് പാര്‍ട്ടി വിട്ടത്.
ഗുജറാത്തില്‍ മാര്‍ച്ച് മുതലിങ്ങോട്ട് എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ചു. അതിനിടെ തെലങ്കാനയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അണികള്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസിന് തിരിച്ചടി ആയിരിക്കുകയാണ്.
മുതിര്‍ന്ന നേതാവ് കോൺഗ്രസ് വിട്ടു
തെലങ്കാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കടകം മൃത്യുഞ്ജയം ആണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. കരിംനഗര്‍ ജില്ല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനായ കടകം മൃത്യുഞ്ജയം മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടിയാണ്. ഇദ്ദേഹത്തിനൊപ്പം മകനും അനുയായികളും ബിജെപി അംഗത്വം സ്വീകരിച്ചിരിക്കുകയാണ്.
ബിജെപി അംഗത്വം സ്വീകരിച്ചു
ഗംഭീറാവൂ പേട്ടയില്‍ വെച്ച് നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും കരിനഗര്‍ എംപിയുമായ ഭണ്ടി സജ്ഞയ് കുമാറില്‍ നിന്ന കടകം മൃത്യുഞ്ജയവും അനുയായികളും ബിജെപി അംഗത്വം സ്വീകരിച്ചു. ജനുവരിയിലാണ് കോണ്‍ഗ്രസില്‍ നിന്നും കടകം മൃത്യുഞ്ജയം രാജി വെച്ചത്. പിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് പൊന്നം പ്രഭാകറുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണിത്.
തിരഞ്ഞെടുപ്പ് തർക്കം
മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുളള കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജിയിലേക്ക് നയിച്ചത്. മാത്രമല്ല കരിംനഗര്‍ ജില്ലയില്‍ നിന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തെലുങ്കാന രാഷ്ട്രീയ സമിതി പാര്‍ട്ടിയില്‍ ചേര്‍ന്നതും കടകം മൃത്യുഞ്ജയത്തിന്റെ രാജിക്ക് കാരണമായി.
രാജിക്കത്ത് സോണിയയ്ക്ക്
കടകം മൃത്യുഞ്ജയം തന്റെ രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ജനുവരിയിൽ അയച്ചിരുന്നു. പാര്‍ട്ടി ജനങ്ങളില്‍ നിന്നും അതിന്റെ അടിസ്ഥാന ആശയങ്ങളില്‍ നിന്നും അകലുന്ന സാഹചര്യത്തില്‍ തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല എന്നാണ് രാജിക്കത്തില്‍ കടകം മൃത്യുഞ്ജയം പറയുന്നത്.
6 മാസം കാത്തിരുന്ന് രാജി
6 മാസത്തോളം പാര്‍ട്ടി ഹൈക്കമാന്‍ഡില്‍ നിന്ന് പ്രതികരണത്തിനായി കടകം മൃത്യുഞ്ജയം കാത്തിരുന്നു. എന്നാല്‍ എഐസിസിയില്‍ നിന്നോ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിന്നോ യാതൊരു പ്രതികരണവും ഇല്ലാത്ത സാഹചര്യത്തിലാണ് രാജി തീരുമാനവുമായി കടകം മൃത്യുഞ്ജയം മുന്നോട്ട് പോയതും ബിജെപിയില്‍ ചേര്‍ന്നതും.
ഷാള്‍ അണിയിച്ച് സ്വീകരണം
കടകം മൃത്യുഞ്ജയത്തിനെ കാവി നിറത്തിലുളള ഷാള്‍ അണിയിച്ച് ബിജെപി അധ്യക്ഷന്‍ സ്വാഗതം ചെയ്തു. കടകം മൃത്യുഞ്ജയം തനിക്ക് ഗുരുവിനെ പോലെ ആണെന്ന് സജ്ഞയ് കുമാര്‍ പറഞ്ഞു. മുന്‍ മന്ത്രി ഇ പെഡ്ഡി റെഡ്ഡി, മുന്‍ എംപി ജി വിവേകാനന്ദ്, മുന്‍ എംഎല്‍എ ബോഡിഗേ ശോഭ എന്നിവരടക്കമുളള ബിജെപി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു
പല പാർട്ടികളിൽ
1983ല്‍ സജ്ഞയ് വിചാര്‍ മഞ്ച് പാര്‍ട്ടിയില്‍ നിന്നാണ് കരിനഗര്‍ എംഎല്‍എയായി കടകം മൃത്യുഞ്ജയം നിയമസഭയില്‍ എത്തിയത്. പിന്നീട് കോണ്‍ഗ്രസിലും തുടര്‍ന്ന് ടിആര്‍എസിലുമെത്തി. ടിആര്‍എസ് ടിക്കറ്റില്‍ തോറ്റതിന് പിറകേ കോണ്‍ഗ്രസിലേക്ക് തന്നെ കടകം മൃത്യുഞ്ജയം തിരിച്ചെത്തി. കോണ്‍ഗ്രസിനെ മറികടന്ന് തെലങ്കാനയില്‍ സ്ഥാനം പിടിക്കാനുളള ശ്രമം ആണ് ബിജെപി നടത്തുന്നത്.