'അയോധ്യയിലെ രാമക്ഷേത്രം എല്ലാവരുടേയും സമ്മതത്തോടെ', പിന്തുണച്ച് കമൽ നാഥ്, രാഹുലും പ്രിയങ്കയും മൗനം!
ദില്ലി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനിരിക്കുകയാണ്. കൊവിഡ് കാലമാണെങ്കിലും ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുക്കുന്ന ഭൂമി പൂജ അയോധ്യയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭൂമി പൂജയ്ക്ക് പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണമില്ല. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുളള നേതാക്കള്‍ അഭിപ്രായം പരസ്യമാക്കിയിട്ടില്ല. എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ കമല്‍നാഥ്. മധ്യപ്രദേശിൽ 27 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ടാണ് കമൽനാഥിന്റെ നീക്കമെന്നാണ് ബിജെപി വിലയിരുത്തുന്നത്. വിശദാംശങ്ങൾ ഇങ്ങനെ...
അയോധ്യയിലെ ഭൂമി പൂജ
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം സംഘപരിവാറിന്റെ അജണ്ടയിലുളളതാണ്. സുപ്രീം കോടതി അനുകൂലമായ വിധി പുറപ്പെടുവിച്ചതോടെ ക്ഷേത്ര നിര്‍മ്മാണത്തിന് കളമൊരുങ്ങിയിരിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ സുപ്രീം കോടതി വിധി പറഞ്ഞത്. അയോധ്യയിലെ ഭൂമി പൂജയ്ക്ക് ഇനി 4 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
ഓരോ ഇന്ത്യക്കാരന്റെയും സമ്മതത്തോടെ
പ്രതിപക്ഷ നേതാക്കള്‍ക്ക് ചടങ്ങിലേക്ക് ഇതുവരെ ക്ഷണം ഇല്ലെങ്കിലും ക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് കമല്‍നാഥ്. ഇതാദ്യമായാണ് കോൺഗ്രസിലെ ഒരു മുതിർന്ന നേതാവ് 5ാം തിയ്യതിയിലെ ചടങ്ങിന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് ഓരോ ഇന്ത്യക്കാരന്റെയും സമ്മതത്തോടെയാണ് എന്നാണ് കമല്‍നാഥ് പറഞ്ഞത്.
ഇന്ത്യയില്‍ മാത്രം സാധ്യം
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ ജനങ്ങള്‍ ഇതിന് വേണ്ടി ഏറെ നാളുകളായി കാത്തിരിക്കുകയാണ്. എല്ലാവരുടേയും സമ്മതത്തോടെയാണ് ക്ഷേത്ര നിര്‍മ്മാണം. ഇത് ഇന്ത്യയില്‍ മാത്രം സാധ്യമായ കാര്യമാണ് എന്നും കമല്‍നാഥ് പറഞ്ഞു. എല്ലാവരുടേയും വിശ്വാസത്തിന്റെ കേന്ദ്രം രാമനാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
Recommended Video
രാജീവ് ഗാന്ധിയും ആഗ്രഹിച്ചിരുന്നത്
ഇന്ന് രാജ്യം മുന്നോട്ട് പോകുന്നത് രാമനിലുളള വിശ്വാസം മൂലമാണ്. അതിനാലാണ് അയോധ്യയില്‍ രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധിയും ഇതാണ് ആഗ്രഹിച്ചിരുന്നത് എന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗും രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
മൃദുഹിന്ദുത്വ സമീപനം
എന്നാല്‍ അയോധ്യയിലെ ഭൂമിപൂജയ്ക്ക് മുഹൂര്‍ത്തം നിശ്ചയിച്ചിട്ടില്ലെന്നും അത് മതവികാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണെന്നും കമല്‍നാഥ് കുറ്റപ്പെടുത്തി. മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു എന്ന ആക്ഷേപം നേരത്തെ മുതല്ക്കേ കേള്‍ക്കുന്ന നേതാവാണ് കമല്‍നാഥ്. അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളളതാണ് കമല്‍നാഥിന്റെ നിലപാടെന്നാണ് ബിജെപി പ്രതികരിക്കുന്നത്.
വൈകിപ്പിച്ചത് കോണ്‍ഗ്രസ്
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് വൈകിപ്പിച്ചത് കോണ്‍ഗ്രസ് ആണെന്ന് ബിജെപി നേതാവ് നരോത്തം മിശ്ര ആരോപിച്ചു. കപില്‍ സിബലും കോണ്‍ഗ്രസിന്റെ മറ്റ് വലിയ നേതാക്കളും കോടതിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് എതിരെ വാദിച്ചു. രാമസേതു ഇല്ലെന്ന് അവര്‍ കോടതിയില്‍ പറഞ്ഞു. ഇപ്പോഴവര്‍ ചിന്തിക്കണമെന്നും രാമന് എല്ലായിടവും ഉണ്ടെന്നും നരോത്തം മിശ്ര പറഞ്ഞു.
പൂര്‍ണ മനസ്സോടെ സ്വാഗതം
അതിനിടെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസ്താവന ഇറക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചില്ല എന്നത് ക്ഷ്രേത്ര ട്രസ്റ്റിന്റെ വിവേചനാധികാരമാണ് എന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറയുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിലേക്ക് നയിച്ച സുപ്രീം കോടതി വിധിയെ കോണ്‍ഗ്രസ് പൂര്‍ണ മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ട്ടി വക്താവ് ജയ്വീര് ഷേര്‍ഗില്‍ പറഞ്ഞു.