പിൻമാറാൻ തരൂരിനോട് ആവശ്യപ്പെട്ടിരുന്നെന്ന് ഖാർഗെ, 'സ്ഥാനാർത്ഥിത്വം നേതാക്കളുടെ ആവശ്യം പരിഗണിച്ച്'
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു സമവായ സ്ഥാനാർഥിയുണ്ടാകുന്നത് നല്ലതാണെന്ന് ശശി തരൂരിനോട് താൻ പറഞ്ഞതായി മല്ലികാർജുൻ ഖാർഗെ.'തരൂര്‍ എന്നെ വിളിച്ചിരുന്നു, ഒരു സമവായ സ്ഥാനാര്‍ത്ഥിയുണ്ടെങ്കില്‍ അത് നല്ലതാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന് മത്സരിക്കണമെന്ന് പറഞ്ഞു. പിന്നെ ഞാന്‍ എങ്ങനെ തടയും?' ഖാര്‍ഗെ ചോദിച്ചു.
മുതിർന്ന നേതാക്കൾ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് താൻ മത്സരിച്ചതെന്നും അദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്തിന്റെ കാരണം വിശദീകരിക്കുന്നതിന്റെ ഇടയിലാണ് അദേഹത്തിന്റെ പ്രതികരണം. 'രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു.

മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ എന്നോട്, മല്‍സരിക്കാന്‍ ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വേണ്ടിയാണ് എന്റെ പോരാട്ടം' അദ്ദേഹം പറഞ്ഞു.ശശി തരൂർ ഉയർത്തുന്ന പാർട്ടിയിലെ മാറ്റങ്ങൾ പ്രതിനിധികളും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയും തീരുമാനിക്കുമെന്നും അദേഹം വ്യക്തമാക്കി. 'ആഹ്വാനങ്ങൾക്ക് ഞാൻ ചെവികൊടുക്കുന്നില്ല. ഞാൻ പ്രതിപക്ഷ നേതാവായും മന്ത്രിയായും എംഎൽഎയായും നിരവധി തവണ പ്രവർത്തിച്ചിട്ടുണ്ട്.

ധാർമികതയ്ക്കായി ഞാൻ എപ്പോഴും പോരാടിയിട്ടുണ്ട്'. അതേ ധാർമ്മികത തന്നെ മുന്നോട്ട് വയ്ക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ഒരു ദളിത് നേതാവായി അല്ല മത്സരിക്കുന്നത് ഒരു കോൺഗ്രസ് നേതാവായിട്ടാണെന്നും ഗാർഖെ പറഞ്ഞു. ഗാന്ധി കുടുംബം ഈ രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. ജീവൻ വരെ നൽകി. സോണിയ ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരാൻ തയ്യാറായിരുന്നില്ല. ഞങ്ങൾ എല്ലാവരും നിർബന്ധിച്ച് ആണ് രാജ്യത്തിനായി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. പിന്നീട് 10 കൊല്ലം സർക്കാർ ഉണ്ടാക്കാൻ വരെ കഴിഞ്ഞു.

ഞാൻ കൂടിയാലോചന നടത്തി മാത്രമേ തീരുമാനമെടുക്കു .അതിന് അർത്ഥം ഒന്നും ചെയ്തില്ല എന്നല്ല. ഗാന്ധി കുടുംബവുമായി കൂടിയാലോചിക്കും. അവർ പറയുന്ന നല്ല കാര്യങ്ങൾ നടപ്പാക്കും ഖാർഗെ പറഞ്ഞു. അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പിന്തുണ അറിയിച്ചു. ഖാര്‍ഗെക്ക് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിചയ സമ്പത്തുണ്ടെന്ന് ഗെലോട്ട് പറഞ്ഞു.

തരൂർ നല്ല മനുഷ്യൻ ആണ് എന്നാൽ അദ്ദേഹം എലൈറ്റ് വിഭാഗത്തിൽ നിന്നുള്ള ആളാണ്.ബൂത്ത് തലം മുതൽ എല്ലാ മേഖലകളിലും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള അനുഭവ സമ്പത്ത് ഗാർഖെയ്ക്ക് ഒപ്പമാണ്. ശശിതരൂരുമായി അദേഹത്തെ താപതമ്യം ചെയ്യാനാവില്ലന്നും ഗെലോട്ട് പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസ് നേതൃത്വം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഗെലോട്ട് രാജസ്ഥാൻ പ്രതിസന്ധിക്ക് പിന്നാലെയാണ് മത്സരത്തിൽ നിന്ന് പിൻമാറേണ്ടി വന്നത്.

രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറാകാതിരുന്ന ഗെലോട്ട് ഇരട്ട പദവി വാദമുയർത്തിയിരുന്നു.എന്നാൽ ഇതിനെ എതിർത്ത ഹൈക്കമാൻഡ് പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെ താൽപര്യം പ്രകടിപ്പിച്ചു.പിന്നാലെ ഗെലോട്ട് പക്ഷത്തിൽ നിന്നുയർന്ന രാജി ഭീക്ഷണിയോടെയാണ് കാര്യങ്ങൾ വഷളായത്. രാജസ്ഥാനിലെ പ്രതിസന്ധിയിൽ ഗെലോട്ടിനോടുള്ള വിശ്വാസം നഷ്ടപ്പെട്ട ഹൈക്കമാൻഡ് പുതിയ സ്ഥാനാർഥിയെ തിരയുകയായിരുന്നു. ഒക്ടോബർ 17 നാണ് തെരഞ്ഞെടുപ്പ്.












Click it and Unblock the Notifications