കോണ്‍ഗ്രസിന് കനത്ത തിരിച്ചടി! തമ്മിലടിക്കിടെ ഒഡീഷയില്‍ മുതിര്‍ന്ന നേതാവായ എംഎല്‍എ പാര്‍ട്ടിവിട്ടു
നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ ഒഡീഷയെ പിടിച്ചടക്കാൻ പ്രധാന പ്രതിപക്ഷ പാർട്ടികളായ ബിജെപിയും കോൺഗ്രസും തന്ത്രങ്ങൾ പയറ്റുന്നതിടെ ഭരണകക്ഷിയായ ബിജു ജനതാദളിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഇരുപാർട്ടികൾക്കും തലവേദനയാകുന്നു. കഴിഞ്ഞ ദിവസം പാർട്ടിവിട്ട രണ്ട് പ്രമുഖ ബിജെപി നേതാക്കൾ ബിജെഡിയിലേക്ക് എത്തുമെന്നാണ് അഭ്യൂഹം.ഇതിനിടെയാണ് കോൺഗ്രസ് വിട്ട് മറ്റൊരു നേതാവ് ബിജെഡി പാളയത്തിലെത്തിയത്.
പതിറ്റാണ്ടുകളായി ഒഡീഷയിൽ ബിജെഡിയുടെ അപ്രമാധിത്വമാണ്. അടുത്തകാലം വരെ എൻഡിഎ ക്യാമ്പിലായിരുന്ന ബിജെഡി കേന്ദ്രപദ്ധതികളുടെ നടത്തിപ്പിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് മുന്നണി വിട്ടത്. 84 സീറ്റ് നേടി ബിജെഡി അധികാരം നിലനിർത്തുമെന്ന സർവേ റിപ്പോർട്ടിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും കോൺഗ്രസും പോര് കൊഴുപ്പിക്കുന്നുണ്ട്.അതിനിടയിലാണ് ഇരുപാര്‍ട്ടികളേയും വെട്ടിലാക്കി നേതാക്കളുടെ കൂടുമാറ്റം.വിവരങ്ങള്‍ ഇങ്ങനെ
ബിജെപിയില്‍ നിന്ന് രാജി
കഴിഞ്ഞ ദിവസമാണ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ ദിലീപ് റേ, ബിജോയ് മഹാപാത്രയും ബിജെപി വിട്ടത്. റൂര്‍ക്കേല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കൂടിയായ ദിലീപ് റേ നിയമസഭാ അംഗത്വം കൂടിയാണ് രാജിവെച്ചായിരുന്നു ബിജെപി വിട്ട് പുറത്ത് വന്നത്.
ബിജെഡിയിലേക്ക്?
പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ക്കെതിരെ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തെഴുതിയ ശേഷമായിരുന്നു ഇരുവരും രാജിവെച്ചത്. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായിരുന്ന ഇരുവരും ബിജെഡിയിലേക്ക് ഉടന്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്
ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവ് രാജിവെച്ച് ബിജെഡിയില്‍ എത്തിയത്. ജര്‍സുഗുഡയില്‍ നിന്നുള്ള എംഎല്‍എയും ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിങ്ങ് പ്രസിഡന്‍റുമായി നബാ കിഷോര്‍ ദാസ് ആണ് പാര്‍ട്ടി വിട്ട് ബിജെഡിയില്‍ ചേര്‍ന്നത്.
കാരണം ഇങ്ങനെ
വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കിഷോര്‍ ദാസിന്‍റെ രാജി. കഴിഞ്ഞ ദിവസം ലൈകേര ബ്ലോക്കിലുള്ള തന്‍റെ പഞ്ചായത്തില്‍ വെച്ച് ദാസ് ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ലൈകേരയെ ഒരു സബ് ഡിവിഷനായി പ്രഖ്യാപിക്കാന്‍ ഏത് പാര്‍ട്ടിയാണോ സന്നദ്ധത പ്രകടിപ്പിക്കുന്നത് അവര്‍ക്കൊപ്പം താന്‍ നില്‍ക്കുമെന്നായിരുന്നു ദാസിന്‍റെ പ്രസ്താവന.
അനുവാദം തന്നു
വികസനം വാഗ്ദാനം ചെയ്യുന്ന പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്‍റെ മണ്ഡലത്തിലെ ജനങ്ങള്‍ തനിക്ക് അനുവാദം തന്നിട്ടുണ്ടെന്നും തന്‍റെ നാടിന്‍റേയും ജനങ്ങളുടേയും വികസനം മാത്രമാണ് തന്‍റെ വിഷയമെന്നും ദാസ് വ്യക്തമാക്കിയിരുന്നു.
തയ്യാറായില്ല
അതേസമയം ദാസിന്‍റെ രാജിയെ കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. ദാസ് ബിജെഡിയിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ചെയര്‍ ശ്രീകാന്ത് സേന പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് ഫലം
അഞ്ച് സംസ്ഥാനങ്ങലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോള്‍ മാത്രമേ രാജ്യത്തെ സാഹചര്യങ്ങളെ കുറിച്ച് ഏകദേശ ധാരണയാകൂവെന്നും അപ്പോള്‍ മാത്രമേ ആര്‍ക്കൊപ്പം നില്‍ക്കണം എന്ന കാര്യത്തില്‍ തിരുമാനം കൈക്കൊള്ളൂവെന്നും സേന പറയുന്നു.
ബിജെഡിയിലേക്ക് തന്നെ
അതേസമയം നബയ്ക്ക് പിന്നാലെ റായും മഹാപാത്രയും ബിജെഡിയില്‍ ചേരുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്. ബിജെഡിയുടെ സ്ഥാപക ദിനമാണ് ഡിസംബര്‍ 26 അന്നേ ദിവസം മൂവരും ഒരുമിച്ച് ബിജെഡിയില്‍ എത്തുമെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.
അംഗത്വമെടുക്കും
അന്നേ ദിവസം ബിജെപിയില്‍ നിന്നും ബിജെഡിയില്‍ നിന്നും നിരവധി നേതാക്കള്‍ ബിജെഡിയില്‍ എത്തുമെന്നും പറയപ്പെടുന്നുണ്ട്. സ്ഥാപക ദിനത്തില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ മറ്റ് പാര്‍ട്ടി വിട്ട് എത്തുന്നവര്‍ അംഗത്വമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അത്തരത്തിലുള്ള വിപുലമായ പദ്ധതികളാണ് ബിജെഡി ആലോചിക്കുന്നത്.
തിരിച്ചടി
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റേയുടേയും മഹാപാത്രയുടേയും ദാസിന്‍റേയും രാജി ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാര്‍ട്ടി വിട്ട മൂന്ന് പേരും അവരുടെ മേഖലകളില്‍ പ്രബലരാണ്.
ബാധിക്കും
2014ല്‍ ബിജെപിക്ക് ലഭിച്ച ഏക ലോക്‌സഭാ സീറ്റായ സുന്ദര്‍ഗഢില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ റേയുടെ രാജി വലിയ തോതില്‍ ബാധിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.