ആഞ്ഞടിച്ച് രാഹുല്‍; ഒടുവില്‍ സത്യം പുറത്തു വന്നു; ഫേസ്ബുക്കും വാട്സ്ആപ്പും നിയന്ത്രിക്കുന്നത് ബിജെപി
ദില്ലി: വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് മാറ്റുന്നുവെന്ന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ശക്തമാക്കി രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപി നേതാക്കളുടെ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഇന്ത്യയിലെ ഫേസ്ബുക്ക് നയങ്ങളില്‍ മാറ്റം വരുത്തുന്നുവെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് പുറത്തുവിട്ടത്. ഇന്ത്യയില്‍ ഭരണപക്ഷത്തിന് അനുകൂലമായ നിലപാടാണ് ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
വാള്‍സ്ട്രീറ്റ് ജേര്‍ണല്‍
ഫേസ്ബുക്കിലെ തന്നെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടാണ് വെള്ളിയാഴ്ച് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ടത്. തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ല. കലാപത്തിന് വരെ ഇടയാക്കിയേക്കാവുന്ന വര്‍ഗീയ പ്രസ്തവാനകളാണ് ഇദ്ദേഹം ഫേസ്ബുക്കിലൂടെ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്‍ഖി ദാസ് ദാസ് ഇടപെട്ടു
ഫേസ്ബുക്ക് രാജാസിങിന് വിലക്കേര്‍പ്പെടുത്താതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്സിക്യൂട്ടീവ് അന്‍ഖി ദാസ് ദാസ് ഇടപെട്ടുവെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പ്രത്യേക വിഭാഗത്തിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന്‍റെ പേരില്‍ ഫേസ്ബുക്ക് രാജ സിങിനെ വിലക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
ഭരണം നടത്തുന്ന പാര്‍ട്ടി
ഇതിനിടെയാണ് അന്‍ഖി ദാസിന്‍റെ ഇടപെടലുകള്‍ ഉണ്ടാവുന്നത്. ഇത് ഭരണം നടത്തുന്ന പാര്‍ട്ടിയോടുള്ള പക്ഷപാതപരമായ നടപടിയാണെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് വിലിയിരുത്തപ്പെടുന്നത്. ഫേസ്ബുക്കില്‍ നിലവില്‍ ജോലി ചെയ്യുന്നതും മുന്‍പ് ജോലി ചെയ്തിരുന്നതുമായ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ വളര്‍ച്ചയ്ക്ക്
റോഹിഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ രാജ സിങ് നടത്തിയ പ്രസ്താവനകള്‍ ഫേസ്ബുക്കിന്‍റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഫേസ്ബുക്ക് തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫേസ്ബുക്കിന്‍റെ നയങ്ങള്‍ ലംഘിക്കുന്നതിന്‍റെ പേരില്‍ ഭരണപക്ഷ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്ന് അന്‍ഖി ദാസ് ജീവനക്കാരോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറുപടി
വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് പ്രതികരിച്ചു കൊണ്ട് ഫേസ്ബുക്ക് വക്താവ് രംഗത്തെത്തിയിട്ടുണ്ട്. അക്രമങ്ങള്‍ക്ക് ഇടയാക്കുന്ന വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷജനകമായ ഉള്ളടക്കങ്ങളും തടയുക എന്നത് ഫെയ്‌സ്ബുക്കിന്റെ നയമാണ്. ഈ നയം നടപ്പാക്കുന്നതില്‍ രാഷ്ട്രീയവും പാര്‍ട്ടി ബന്ധങ്ങളും പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിമര്‍ശിച്ച് കോണ്‍ഗ്രസ്
ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ വിഷയം സജീവമായി ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥരും ബിജെപിയും തമ്മിലുള്ള അടുത്ത ബന്ധമാണ് ഇത് കാണിക്കുന്നത്. ഈ രീതി ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു പന്‍ഖേരയുടെ പ്രതികരണം.
ഫേസ്ബുക്കും വാട്സ്ആപ്പും നിയന്ത്രിക്കുന്നത്
ഇന്ത്യയില്‍ ഫേസ്ബുക്കും വാട്സ്ആപ്പും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് വ്യക്തമായിരിക്കുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും ആര്‍എസ്എസും ബിജെപിയും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും അത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെ
ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അവസാനം അമേരിക്കന്‍ മാധ്യമം തന്നെ ഫേസ്ബുക്കിനെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. വിഷയത്തിൽ ജോയിന്‍റ് പാർലമെന്‍റ് കമ്മിറ്റി അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
മുൻപും പരാതികൾ
ബിജെപിയുടേയും ആര്‍എസ്എസിന്‍റെയും നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്ക് എതിരെ മുൻപും പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ഒരു നടപടിയും ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കനും പറഞ്ഞു. വരും ദിവസങ്ങളില്‍ വിഷയം സജീവമാക്കി നിര്‍ത്താനാണ് കോണ്‍ഗ്രസിന്‍റെ നീക്കം
ധോണി ബിജെപിയിലേക്കോ? ലോക്സഭായിലേക്ക് മത്സരിക്കാന്‍ ക്ഷണവുമായി ബിജെപി എംപി