മോദിക്കെതിരെ വീണ്ടും രാഹുൽ, ''അസത്യാഗ്രഹി''; ട്വിറ്ററിൽ പോര് മുറുകുന്നു; പുതിയ വിമർശനത്തിന് പിന്നിൽ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംപിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി രംഗത്ത്. മധ്യപ്രദേശില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സൗരോര്‍ജ പദ്ധതി ഏഷ്യയിലെ ഏറ്റവും വലുതാണെന്ന പ്രസ്താവനയെ ചോദ്യം ചെയ്താണ് രാഹുലിന്റെ വിമര്‍ശനം. റേവയിലേത് ഏഷ്യയിലെ ഏറ്റവും വലിയ പദ്ധതിയാണെന്ന പ്രധാനമന്ത്രിയുടെ ട്വിറ്റിലാണ് രാഹുലിന്റെ വിമര്‍ശനം.
ട്വിറ്ററില്‍ അസത്യാഗ്രഹി എന്ന് ട്വീറ്റ് ചെയ്തായിരുന്നു രാഹുല്‍ വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ റേവയിലെ സൗരോര്‍ജ പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 4500 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ഈ പദ്ധതിയിക്ക് 750 മെഗാവാട്ട് ശേഷിയാണുള്ളത്. 1500 ഹെക്ടര്‍ സ്ഥലത്താണ് ഇത് പ്രവര്‍ത്തിക്കുന്നത്.
Recommended Video
അതേസമയം, മധ്യപ്രദേശിലെ റേവയിലെ സൗരോര്‍ജ പദ്ധതി ഏഷ്യയിലെ ഏറ്റവും വലിയതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ ഊര്‍ജവകുപ്പ് മന്ത്രിയുമായ ഡികെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സൗരോര് പദ്ധതി ഏറ്റവും വലിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. അപ്പോള്‍ കര്‍ണാടകയിലെ 2000 മെഗാവാട്ടിന്റെ സൗരോര്‍ജ പ്ലാന്റോ എന്നായിരുന്നു ഡികെ ശിവകുമാര്‍ ചോദിച്ചത്. കര്‍ണാടകയിലെ പാവഗഡയില്‍ മൂന്ന് വര്‍ഷം മുമ്പാണ് 2000 മെഗാവാട്ടിന്റെ സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
അതേസമയം, പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് രാഹുല്‍ കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. രാജ്യത്തെ വന്‍ കിട കമ്പനികളും ബാങ്കുകളും നേരിടുന്ന കടുത്ത സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. മാസങ്ങള്‍ക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരോ ബിജെപിയോ ഇത് ഉള്‍ക്കൊണ്ടില്ല. രാഹുലിനെ പരിഹസിക്കുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. വന്‍കിട കമ്പനികള്‍ കടുത്ത സമ്മര്‍ദ്ദത്തിലും. രാജ്യത്തെ എല്ലാ ബാങ്കുകളും ഇപ്പോള്‍ ദുരിതത്തിലാണ്. ഒരു സാമ്പത്തിക സുനാമി രാജ്യം കാത്തിരിക്കുകയാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മുന്നറിയിപ്പ് നല്കി. സത്യം വിളിച്ചു പറഞ്ഞതിന് ബിജെപിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് തന്നെ പരിഹസിച്ചു- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ നേരിടുന്ന സാമ്പത്തിക് പ്രശ്്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒരു മാധ്യമത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചാണ് രാഹുലിന്റെ വിമര്‍ശനം.