ബീഹാറിൽ കോൺഗ്രസ് നേതാവിനെ നടുറോഡിൽ വെടിവെച്ച് കൊന്നു! കൊലപാതക കാരണം തേടി പോലീസ്
വൈശാലി: ബീഹാറില്‍ കോണ്‍ഗ്രസ് നേതാവിനെ നടുറോഡില്‍ വെടിവെച്ച് കൊന്നു. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് രാകേഷ് യാദവ് ആണ് പട്ടാപ്പകല്‍ കൊല്ലപ്പെട്ടത്. വൈശാലിയിലെ സിനിമാ റോഡില്‍ വെച്ച് ശനിയാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേര് രാകേഷ് യാദവിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നത്.
രാവിലെ 6.30തോടുകൂടിയാണ് ആക്രമണം നടന്നത്. രാവിലെ പതിവ് നടത്തത്തിന് ഇറങ്ങിയതായിരുന്നു രാകേഷ് യാദവ്. മീനാൂരിലെ വീട്ടില്‍ നിന്നും സിനിമ റോഡിലെ ജിം വരെ മൂന്ന് കിലോമീറ്റര്‍ ദൂരമാണ് എല്ലാ ദിവസം രാകേഷ് യാദവ് നടക്കാറുളളതെന്നും പോലീസ് പറയുന്നു.
ജിമ്മിന് സമീപത്ത് വെച്ചാണ് രാകേഷ് യാദവിന് വെടിയേറ്റത്. അക്രമികള്‍ അഞ്ച് തവണ വെടിയുതിര്‍ത്തു. വെടിയേറ്റ് വീണ രാകേഷ് യാദവിനെ ഉടനെ തന്നെ സമീപത്തുളള സഫ്ദര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും രാകേഷ് മരണത്തിന് കീഴടങ്ങിയിരുന്നുവെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ രാഘവ് ദയാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊലപാതകത്തിനുളള കാരണം വ്യക്തമല്ല എന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിനായി പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ശത്രുതയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഹാജിപൂരിലെ പ്രമുഖനായ നേതാവായ രാകേഷ് യാദവ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുളള നേതാവായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹാജിപൂരില്‍ കോണ്‍ഗ്രസിനെ നയിച്ചത് രാകേഷ് യാദവ് ആയിരുന്നു.