കെസി വേണുഗോപാലിനെതിരെ ബലാത്സംഗ ആരോപണമയുർത്തി ബിജെപി; മുനയൊടിച്ച് സച്ചിൻ പൈലറ്റ്
ജയ്പൂർ; രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻ അട്ടിമറിയാണ് ലക്ഷ്യമിടുന്നതെന്നാണ് അഭ്യൂഹങ്ങൾ. കോൺഗ്രസും ബിജെപിയും നേർക്ക് നേർ പോരാടുന്ന മധ്യപ്രദേശിലും ഗുജറാത്തിലും കോൺഗ്രസ് എംഎൽഎമാരുട രാജിയോടെ കൂടുതൽ സീറ്റുകൾ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. അടുത്ത ലക്ഷ്യം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനാണ്.
Recommended Video
നേരത്തേ തന്നെ രാജസ്ഥാനിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ടെന്ന ആരോപണങ്ങൾ ശക്തമായിരുന്നു. രാജ്യസഭ തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിലും ബിജെപി സംസ്ഥാനത്ത് പ്രത്യേക സ്ട്രാറ്റജികൾ തന്നെ തയ്യാറാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിനിടെ രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കെസി വേണുഗോപാലിനെ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ ആദ്യ നീക്കം.
മൂന്ന് സീറ്റുകളിൽ
മാർച്ച് 26 നാണ് രാജസ്ഥാനിലെ മൂന്ന് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് നിലവിൽ 76 അംഗങ്ങളാണ് ഉള്ളത്. 73 അംഗങ്ങൾ ബിജെപിക്കും മൂന്ന് അംഗങ്ങൾ ആർഎൽപിക്കും. ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ വേണ്ടത് 51 സീറ്റുകളാണ്. നിലവിലെ സ്ഥിതിയിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസിന് വിജയിക്കാൻ സാധിക്കും.ബിജെപിക്ക് ഒന്നും.
തന്ത്രം മെനഞ്ഞ് ബിജെപി
എന്നാൽ മത്സരം കടുപ്പിച്ച് രണ്ട് സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 21 അംഗങ്ങളുടെ കൂടി പിന്തുണ ഉണ്ടെങ്കിൽ മാത്രമേ രണ്ടാം സീറ്റിലെ വിജയം സാധ്യമാകുള്ളൂ. ഇതിനായി സ്വതന്ത്രർ ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങളെ വരുതിയിലാക്കാനുള്ള തന്ത്രങ്ങളിലാണ് ബിജെപി.
കെസി വേണുഗോപാലിനെതിരെ
അതിനിടയിലാണ് കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർത്ഥിയായ കെസി വേണുഗോപാലിനെതിരെ ബിജെപി ആരോപണവുമായി രംഗത്തെത്തിയത്. ബലാത്സംഗ കേസിൽ ആരോപണം നേരിടുന്ന വ്യക്തിയാണ് കെസിയെന്നാണഅ ബിജെപി ഉയർത്തിയ വിമർശനം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ കസേര സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബലാംത്സംഗ കേസിൽ ആരോപണ വിധേയനായ കെസിയെ രാജസ്ഥാനിൽ നിന്ന് മത്സരിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ ആരോപിച്ചു.
സംരക്ഷിച്ച് സച്ചിൻ പൈലറ്റ്
എന്നാൽ ബിജെപി ആരോപണങ്ങളെ പാടെ തള്ളി ഉപമുഖ്യനും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ സച്ചിൻ പൈലറ്റ് രംഗത്തെത്തി. യുഡിഎഫ് സര്‍ക്കാരിനെ പുറത്താക്കുന്നതിനായി നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവർ ഉൾപ്പെടെയുള്ള 22 നേതാക്കൾക്കെതിരെ ലൈംഗികാരോപണത്തിൽ കേസെടുത്തതെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.
അഗാധമായ വിശ്വാസം
2011 ലാണ് ആരോപണം ഉയർന്നത്. എന്നാൽ 2018 ൽ മാത്രമാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സത്യസന്ധമായ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ ഇത് വരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.ഈ ആരോപണങ്ങളൊക്കെ തള്ളിയാണ് 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം കൂറ്റൻ ഭൂരിപക്ഷത്തിൽ ജയിച്ചത്. ഇത് കെസി വേണുഗോപാലിനോടുള്ള ആ പ്രദേശത്തെ ജനങ്ങളുടെ അഗാധമായ വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും സച്ചിൻ പറഞ്ഞു.
ശക്തനായ നേതാവ്
അപ്രതീക്ഷിതമായിട്ടായിരുന്നു ഇത്തവണ വേണുഗോപാലിന്റെ പേര് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചത്. അതും രാജസ്ഥാനിൽ നിന്ന്. സംസ്ഥാന കോൺഗ്രസിനുള്ളിൽ ഭിന്നതകൾ ശക്തമാകുകയും ഇതിനിടെ ബിജെപി സർക്കാരിന് ഭീഷണി ഉയർത്തുകയും ചെയ്തതോടെയാണ് ദേശീയ തലത്തില്‍ ശക്തനായ നേതാവിനെ രാജസ്ഥാനില്‍ നിന്ന് കോൺഗ്രസ് മത്സരിപ്പക്കുന്നത്.
രണ്ട് സീറ്റുകൾ
200 അംഗ നിയമസഭയില്‍ 124 അംഗങ്ങളുടെ പിന്തുണയോടെയാണ് രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ ഭരണം തുടരുന്നത്.പിസിസി ജനറല്‍ സെക്രട്ടറി നീരജ് ഡാങ്കിയാണ് രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി. വലിയ അട്ടിമറി നടന്നില്ലേങ്കിൽ കോൺഗ്രസിന് രണ്ട് സീറ്റുകളിലും വിജയിക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്..