കോണ്‍ഗ്രസിന് ഞെട്ടല്‍! സോണിയയേും രാഹുലിനേയും ചോദ്യം ചെയ്ത് കോൺഗ്രസ് വക്താവ് സഞ്ജയ് ഝാ!
ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ ചോരുന്നത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും പാര്‍ട്ടിയില്‍ ചോര്‍ച്ചയുണ്ടായേക്കും എന്നുളള ആശങ്കയും നേതൃത്വത്തിനുണ്ട്.
അതിനിടെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് പാര്‍ട്ടിയുടെ വക്താവ് സഞ്ജയ് ഝാ രംഗത്ത് വന്നത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഫോസിലിന്റെ അവസ്ഥയാണ് ഇന്നത്തെ കോണ്‍ഗ്രസിനെന്നും ബിജെപിയെ തോല്‍പ്പിക്കാനാവില്ലെന്നും സഞ്ജയ് ഝാ തുറന്നടിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...
നേതൃത്വത്തിനെതിരെ ചോദ്യം
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ പല തവണ പ്രതിരോധത്തിലാക്കുകയുണ്ടായി. പ്രതിപക്ഷമെന്ന നിലയില്‍ മികച്ച അഭിപ്രായങ്ങള്‍ നേരിടുന്നതിനിടെയാണ് പാര്‍ട്ടിക്കുളളില്‍ നിന്ന്, അതും പാര്‍ട്ടി വക്താവില്‍ നിന്ന് നേതൃത്വത്തിനെതിരെ ചോദ്യം ഉയര്‍ന്നിരിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി ഫോസിലായി മാറി
ഒരു തരത്തിലുളള മാറ്റവും സംഭവിക്കാന്‍ സാധ്യത ഇല്ലാത്ത തരത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഫോസിലായി മാറിയിരിക്കുന്നു എന്നാണ് സഞ്ജയ് ഝായുടെ വിമര്‍ശനം. സംഘടനയെന്ന നിലയ്ക്ക് ചടുലവും ജനാധിപത്യപരവുമായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഇന്ന് എല്ലാം പൊടിപിടിച്ച് കിടക്കുന്നു. നേരത്തെയും പാര്‍ട്ടി ഹൈക്കമാന്‍ഡിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുളള നേതാവാണ് സഞ്ജയ് ഝാ.
പുറംലോകവുമായി ബന്ധം ഇല്ല
കൊക്കൂണിനകത്താണ് പാര്‍ട്ടി. പുറംലോകവുമായി യാതൊരു ബന്ധവും ഇല്ല. ദില്ലിയില്‍ ഇരിക്കുന്നവര്‍ക്ക് താഴെത്തട്ടിലുളള ജനങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നും സഞ്ജയ് ഝാ കുറ്റപ്പെടുത്തി. ഹൈക്കമാന്‍ഡ് സംസ്‌ക്കാരം പാര്‍ട്ടിക്ക് സമ്മാനിച്ചത് ഇതാണ്. പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡ് കേന്ദ്രീകരിച്ച് എടുക്കുന്നതിനേയും സഞ്ജയ് ഝാ ചോദ്യം ചെയ്തു. രാജ്യം എന്നത് ദില്ലി അല്ലെന്നും സഞ്ജയ് ഝാ തുറന്നടിച്ചു.
പാര്‍ട്ടിക്കുളളില്‍ ജനാധിപത്യം ഇല്ല
ബദല്‍ കാഴ്ചപ്പാടുളള പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറണം. എന്നാലത് സംഭവിക്കുന്നില്ല. രാജ്യം കടുത്ത സാമ്പത്തിക-ആരോഗ്യ പ്രതിസന്ധി നേരിടുമ്പോള്‍ അടുത്ത സര്‍ക്കാര്‍ എന്ന പ്രതീതിയുണ്ടാക്കുന്ന തരത്തില്‍ ഇടപെടാനാകണം. പാര്‍ട്ടിക്കുളളില്‍ ജനാധിപത്യം ഇല്ലെന്നും ഉളള ആഭ്യന്തര സമിതികള്‍ പോലും പേരിന് മാത്രമാണെന്നും സഞ്ജയ് ഝാ ആരോപിച്ചു.
ഹൈക്കമാന്‍ഡ് തനിച്ചെടുത്ത തീരുമാനം
2019ലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കളെ ചാനല്‍ ചര്‍ച്ചയിലേക്ക് അയക്കുന്നത് നിര്‍ത്തിയിരുന്നു. ഇത് ഹൈക്കമാന്‍ഡ് തനിച്ചെടുത്ത തീരുമാനം ആണെന്നും ഒരൊറ്റ വക്താവിനോട് പോലും ചര്‍ച്ച നടത്തിയില്ലെന്നും സഞ്ജയ് ഝാ പറയുന്നു. എല്ലാവരുടെ അഭിപ്രായവും ചോദിക്കണമായിരുന്നു. ജനാധിപത്യവിരുദ്ധമെന്ന് ബിജെപിയെ വിളിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്ത സ്ഥിതിയാണ്.
കൂടുതല്‍ പതനത്തിലേക്ക് വീണു
ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ക്കാണ് കോണ്‍ഗ്രസില്‍ ജനാധിപത്യം അവസാനിച്ചത്. രാഹുല്‍ ഗാന്ധിയെയും പേരെടുത്ത് പറയാതെ സഞ്ജയ് ഝാ കുറ്റപ്പെടുത്തി. ഒരു കമ്പനിയുടെ മോശം പ്രകടനത്തിന് അതിന്റെ സിഇഒയും ബോര്‍ഡുമാണ് ഉത്തരം പറയേണ്ടത്. രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞത് മുതല്‍ കോണ്‍ഗ്രസ് കൂടുതല്‍ പതനത്തിലേക്ക് വീണുവെന്നും സഞ്ജയ് ഝാ ചൂണ്ടിക്കാട്ടി.
ആരാണ് അതിന് ഉത്തരവാദി?
രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിന് ശേഷം കോണ്‍ഗ്രസ് കര്‍ണാടകത്തിലും മധ്യപ്രദേശിലും തോറ്റു. ആരാണ് അതിന് ഉത്തരവാദി? തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി വെച്ചു. അതിന് ശേഷം മൂന്ന് മാസത്തോളം പകരമൊരു നേതാവിനെ കണ്ടെത്താന്‍ പ്രവര്‍ത്തക സമിതിക്ക് കഴിഞ്ഞില്ല. പാര്‍ട്ടിക്കുളളിലെ ഇത്തരം സമിതികളെ ആണ് താന്‍ ചോദ്യം ചെയ്യുന്നത്, സഞ്ജയ് ഝാ പറഞ്ഞു.
ബിജെപിയെ തോല്‍പ്പിക്കാനാവില്ല
സംഘടനാപരമായി ഒരു പൊളിച്ചെഴുത്താണ് കോണ്‍ഗ്രസിന് ആവശ്യമുളളത്. ഇത്തരത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും ബിജെപിയെ തോല്‍പ്പിക്കാന്‍ പോകുന്നില്ല. അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനുളള ഒരു നേതാവിനെ പാര്‍ട്ടി ഇപ്പോഴേ തീരുമാനിക്കണം എന്നും സഞ്ജയ് ഝാ ആവശ്യപ്പെട്ടു. സഞ്ജയ് ഝായുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ രംഗത്തെത്തിയിട്ടുണ്ട്.
മറുപടി നൽകി പാർട്ടി
അഭിപ്രായങ്ങള്‍ പറയുന്നതിനും ചര്‍ച്ച നടത്തുന്നതിനും പാര്‍ട്ടിക്കുളളില്‍ നിയന്ത്രണങ്ങളൊന്നും ഇല്ലെന്ന് അജയ് മാക്കന്‍ പറഞ്ഞു. ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന വിമര്‍ശനത്തേയും അജയ് മാക്കന്‍ നിഷേധിച്ചു. രാഹുല്‍ ഗാന്ധി ബദല്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും സോണിയാ ഗാന്ധിയും നിരവധി കത്തുകള്‍ പ്രധാനമന്ത്രിക്ക് എഴുതിയിട്ടുണ്ടെന്നും അജയ് മാക്കന്‍ വ്യക്തമാക്കി.