ബാബറി പള്ളിയുടെ അതേ സ്ഥാനത്ത് രാമക്ഷേത്രം... കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുടെ ആഗ്രഹം
Recommended Video
ഷിംല: ബിജെപി ഇത്തവണയും പ്രകടന പത്രികയില്‍ രാമ ക്ഷേത്ര നിര്‍മാണം എന്ന വാഗ്ദാനം മുന്നോട്ട് വച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിലായി അവര്‍ തുടര്‍ച്ചയായി മുന്നോട്ട് വയ്ക്കുന്ന പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നാണത്. കോണ്‍ഗ്രസ്, പക്ഷേ ഇത്തരം ഒരു ആശയം ഔദ്യോഗികമായി ഇതുവരെ മുന്നോട്ട് വച്ചിട്ടില്ല.
രാമക്ഷേത്രം വിടാതെ വീണ്ടും ബിജെപി; കഴിഞ്ഞ തവണത്തെ വാഗ്ദാനം പുതിയ പ്രകടന പത്രികയിലും അതുപോലെ
ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനാകും എന്നാണ് ഇത്തവണ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷ. ദേശീയ തലത്തില്‍ നടക്കുന്ന പ്രചാരണങ്ങളും അങ്ങനെ തന്നെ ആണ്. എന്നാല്‍ അതിനിടയില്‍ ആണ് പ്രമുഖ കോണ്‍ഗ്രസ് നേതാവില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന ഒരു പ്രതികരണം വന്നിരിക്കുന്നത്.
ബാബറി പള്ളി നിലനിന്നിരുന്ന അതേ സ്ഥലത്ത് തന്നെ രാമക്ഷേത്രം നിര്‍മിക്കപ്പെടണം എന്നതാണ് തന്റെ ആഗ്രഹം എന്നാണ് ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ വീരഭദ്ര സിങ് പ്രതികരിച്ചത്. വീരഭദ്ര സിങിന്റെ വിവാദ പരാമര്‍ശങ്ങള്‍ ഇങ്ങനെയൊക്കെയാണ്...
ഇസ്ലാം പിന്നീട് വന്നത്
ഇസ്ലാം ഇന്ത്യയിലേക്ക് പിന്നീട് വന്ന മതം ആണെന്നാണ് വീരഭദ്ര സിങ് പറയുന്നത്. അയോധ്യയില്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി സ്ഥാപിച്ചത് എന്നും വീരഭദ്ര സിങ് പറയുന്നുണ്ട്. ഷിംലയിലെ വീട്ടില്‍ വച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു വീരഭദ്ര സിങിന്റെ വിവാദ പരാമര്‍ശം.
പള്ളിയുടെ അതേ സ്ഥാനത്ത്
അയോധ്യ ഭഗവാന്‍ ശ്രീരാമന്റെ തലസ്ഥാനം ആയിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയാണെങ്കില്‍ അത്, ബാബറി പള്ളി നിലനിന്നിരുന്ന അതേ സ്ഥാനത്ത് തന്നെ വേണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും വീരഭദ്ര സിങ് പറഞ്ഞിട്ടുണ്ട്.
നാല് തവണ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായ ആളാണ് വീരഭദ്രസിങ്. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ അദ്ദേഹം കേന്ദ്ര മന്ത്രി കൂടി ആയിരുന്നു.
ബിജെപിയ്ക്ക് ധൈര്യമില്ലെന്ന്
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ബിജെപിയ്ക്ക് ധൈര്യമില്ലെന്നും വീരഭദ്ര സിങ് ആരോപിച്ചു. ധൈര്യമുണ്ടായിരുന്നെങ്കില്‍ അവര്‍ അവിടെ ക്ഷേത്രം നിര്‍മിക്കുമായിരുന്നു എന്നും വീരഭദ്ര സിങ് പറഞ്ഞു.
എന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് തന്റെ വ്യക്തിപരമായ വീക്ഷണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഹരീഷ് റാവത്തിന് ശേഷം
വീരഭദ്ര സിങ് മാത്രമല്ല അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് പറഞ്ഞ കോണ്‍ഗ്രസ് നേതാവ്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണം സാധ്യമാകൂ എന്ന് പറഞ്ഞ മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടിയുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് ആയിരുന്നു അത്. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു റാവത്തിന്റെ പ്രതികരണം വന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ