ആകാശം ഇടിഞ്ഞു വീണാലും വിമതരെ തിരിച്ചെടുക്കില്ലെന്ന് സിദ്ധരാമയ്യ; കലിതുള്ളി നേതാക്കൾ
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിന് ഭരണം നഷ്ടമാകാൻ കാരണമായ വിമതർക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. വിമതർക്ക് ഇനി രാഷ്ട്രീയ സമാധി മാത്രമാണെന്നും ആരെയും വെറുടെ വിടില്ലെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ആഞ്ഞടിച്ചു. എംഎൽഎമാരുടെ ഹോൾസെയിൽ വിൽപ്പനയാണ് കർണാടകത്തിൽ നടന്നതെന്നും വിമതരെ അയോഗ്യരാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണു.... നാടകത്തിന് വിശ്വാസ വോട്ടില്‍ അന്ത്യം!!
99 അംഗങ്ങൾ വിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോൾ 105 പേർ വിശ്വാസ പ്രമേയത്തെ എതിർക്കുകയായിരുന്നു. ഇതോടെ 14 മാസക്കാലത്തെ കുമരസ്വാമി സർക്കാരിന്റെ ഭരണവും അവസാനിച്ചു. ബിജെപിയുടെ ഓപ്പറേഷൻ താരരയിൽ വീണുപോയ എംഎൽഎമാരെ ഇനി പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. ആകാശം ഇടിഞ്ഞു വീണാലും വിമതരെ തിരിച്ചെടുക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. വിമതർ ചതിക്കുകയായിരുന്നുവെന്നാണ് ഡികെ ശിവകുമാർ സഭയിൽ പ്രതികരിച്ചത്.
രാജ്യം കണ്ട ഏറ്റവും ഹീനമായ അട്ടിമറിയാണ് കർണാടകയിൽ നടന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. സർക്കാരിനെ വീഴ്ത്താൻ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ബിജെപി ഒഴുക്കിയത്. പണത്തോടൊപ്പം മന്ത്രിസ്ഥാനവും കൂറുമാറിയ എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തുവെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.
സ്പീക്കർ രാജിക്കത്ത് സമർപ്പിച്ച ശേഷം ബെംഗളൂരു വിട്ട എംഎൽഎമാർ മുംബൈയിൽ തുടരുകയാണ്. വിമത എംഎൽഎമാരുടെ ചതിക്ക് കർണാടകയിലെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായി മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയിൽ പറഞ്ഞിരുന്നു. വിമത എംഎൽഎമാരെക്കൂടാതെ സ്വതന്ത്ര എംഎലഎമാരും ബിഎസ്പി അംഗവും വിശ്വാസ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നിരുന്നു.