കമൽ നാഥ് സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസിനുളളിൽ തന്നെ നീക്കം! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!
ഇന്‍ഡോര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തമ്മിലടി മൂത്തിരിക്കുകയാണ്. മുഖ്യമന്ത്രി കമല്‍ നാഥിന് പകരം ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ട് വരണം എന്നാണ് പാര്‍ട്ടിയിലെ ഒരരു വിഭാഗത്തിന്റെ ആവശ്യം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയാകട്ടെ പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നുമില്ല.
കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ തിരഞ്ഞെടുപ്പിന് പിറകേ ബിജെപി ഒരു കൈ നോക്കിയിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. അതേസമയം കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ സഹായം വരെ തേടിയിരിക്കുന്നു എന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
കോൺഗ്രസിലെ ഗ്രൂപ്പ് കളി
മധ്യപ്രദേശ് കോണ്‍ഗ്രസിലെ മൂന്ന് ശക്തികേന്ദ്രങ്ങള്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ് സിംഗുമാണ്. സിംഗിന് പാര്‍ട്ടിയില്‍ പഴയത് പോലെ ശക്തിയില്ല. കമല്‍നാഥും സിന്ധ്യയുമാണ് രണ്ട് പ്രധാന ഗ്രൂപ്പുകള്‍. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇരുകൂട്ടരും ഒരുമിച്ച് നേരിടുകയും 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയാകാൻ
230 സീറ്റുകളില്‍ 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 109 സീറ്റുകളാണ് ബിജെപി നേടിയത്. എസ്പിയും ബിഎസ്പിയും സ്വതന്ത്രരും പിന്തുണച്ചതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കി. ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യം മറികടന്നാണ് കമല്‍നാഥ് ആ സ്ഥാനത്തേക്ക് എത്തിയത്.
തിരഞ്ഞെടുപ്പിലെ തിരിച്ചടി
ആറ് മാസങ്ങള്‍ക്കിപ്പുറം കമല്‍നാഥിന്റെ നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് അടപടലം തോറ്റു. കിട്ടിയത് വെറും ഒരു സീറ്റാണ്. ഇതോടെ സിന്ധ്യ അനുകൂലികള്‍ കമല്‍ നാഥിനെതിരെ വാളെടുത്ത് രംഗത്ത് വന്നു. മകനെ ജയിപ്പിക്കാന്‍ മാത്രമാണ് കമല്‍ നാഥ് പ്രവര്‍ത്തിച്ചത് എന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതും സിന്ധ്യ പക്ഷത്തിന് നേട്ടമായി.
ഞെട്ടിക്കുന്ന ആരോപണം
കോണ്‍ഗ്രസില്‍ ഉളളവര്‍ തന്നെ കമല്‍ നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കം നടത്തുന്നുണ്ട് എന്നും അതിനുളള സഹായം തേടി തങ്ങളെ സമീപിച്ചിരുന്നു എന്നുമാണ് ബിജെപി വെളിപ്പെടുത്തുന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയവാര്‍ഗിയ ആണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സർക്കാരിനെ വീഴ്ത്താൻ
ദിഗ്വിജയ് സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ, സുരേഷ് പച്ചൗരി എന്നീ കോണ്‍ഗ്രസ് നേടാക്കളുടെ പ്രതിനിധികള്‍ തന്നെ സമീപിച്ചിരുന്നു എന്നാണ് വിജയവാര്‍ഗിയ പറയുന്നത്. ബിജെപി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിനെ വീഴ്ത്താം എന്നാണ് അവര്‍ പറഞ്ഞതെന്നും വിജയവാര്‍ഗിയ പറഞ്ഞു. കമല്‍നാഥിനെ പോലൊരു കളളന്‍ നയിക്കുന്ന സര്‍ക്കാരിനെ തങ്ങള്‍ക്ക് വേണ്ട എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി വിജയവാര്‍ഗിയ വെളിപ്പെടുത്തി.
അട്ടിമറിക്കാൻ താൽപര്യമില്ല
കമല്‍നാഥ് ഒരു തട്ടിപ്പുകാരനാണ്. നിങ്ങളോടൊപ്പം ഞങ്ങളുണ്ട് എന്നും കോണ്‍ഗ്രസ് നേതാക്കളുടെ ആളുകള്‍ പറഞ്ഞതായും വിജയവാര്‍ഗിയ വെളിപ്പെടുത്തി. എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല എന്നാണ് താന്‍ മറുപടി നല്‍കിയത് എന്നും വിജയവാര്‍ഗിയ അവകാശപ്പെട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കര്‍ഷക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൈലാഷ് വിജയവാര്‍ഗിയ.