'ഷീല ദീക്ഷിതിന്റെ മരണത്തിന് ഉത്തരവാദി പിസി ചാക്കോ', മകന്റെ കത്ത്! ദില്ലി കോൺഗ്രസിൽ പൊട്ടിത്തെറി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് രാജ്യമെങ്ങും പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് അടുത്ത ഇരുട്ടടി. രാജ്യതലസ്ഥാനത്ത് പിസി ചാക്കോയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പിസി ചാക്കോയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്.
അന്തരിച്ച മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന് പിസി ചാക്കോയ്ക്ക് അയച്ച കത്ത് പുറത്തായതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഷീല ദീക്ഷിത് പെട്ടെന്ന് മരിക്കാന്‍ കാരണക്കാരന്‍ പിസി ചാക്കോ ആണെന്നാണ് കത്തില്‍ ആരോപിക്കുന്നത്.
ചാക്കോയുമായി തുറന്ന പോര്
ദില്ലി പിസിസി അധ്യക്ഷയായിരിക്കെയാണ് ജൂലൈ 20ന് ഷീല ദീക്ഷിതിന്റെ മരണം. ദില്ലിയിലെ ഏറ്റവും ജനപ്രിയയായ കോണ്‍ഗ്രസ് നേതാവായിരുന്ന ഷീല ദീക്ഷിതിന് പാര്‍ട്ടിക്കുളളില്‍ നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നു. ദില്ലിയുടെ ചുമതലയുളള നേതാവായ പിസി ചാക്കോയുമായി അവസാന കാലത്ത് ഷീല ദീക്ഷിത് തുറന്ന പോരില്‍ ഏര്‍പ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം സഖ്യം ചേരണമോ എന്ന തര്‍ക്കമാണ് ഇരുവരുടേയും തമ്മിലടിക്ക് പിന്നിലുണ്ടായിരുന്നത്.
കാരണക്കാരൻ പിസി ചാക്കോ
ഷീല ദീക്ഷിതിന്റെ മരണത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് മകന് സന്ദീപ് ദീക്ഷിത് പിസി ചാക്കോയ്ക്ക് കത്തയക്കുന്നത്. ഷീല ദീക്ഷിതിന്റെ ആരോഗ്യ സ്ഥിതി വഷളായതിനും പൊടുന്നനെ മരണത്തിന് കീഴടങ്ങിയതിനും കാരണക്കാരന്‍ പിസി ചാക്കോ ആണെന്നാണ് ഈ കത്തില്‍ സന്ദീപ് ആരോപിക്കുന്നത്. ആ കത്ത് ഒരു ലീഗല്‍ നോട്ടീസ് അല്ലെന്നും വ്യക്തിപരമാണെന്നും സന്ദീപ് ദീക്ഷിത് പറയുന്നു.
കത്ത് സോണിയാ ഗാന്ധിക്ക്
സന്ദീപ് ദീക്ഷിത് അയച്ച കത്ത് പിസി ചാക്കോ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിക്ക് അയച്ച് കൊടുത്തിരുന്നു. എന്നാല്‍ സോണിയാ ഗാന്ധിയെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ സന്ദീപ് അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ കത്തിലെ വിവരങ്ങള്‍ താന്‍ പുറത്ത് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ ഇക്കാര്യം അറിയണം എന്നാണ് തനിക്ക് തോന്നിയത് എന്നുമാണ് ഇതേക്കുറിച്ച് ചാക്കോ പ്രതികരിച്ചത്.
ചാക്കോയ്ക്ക് എതിരെ നേതാക്കൾ
താന്‍ എന്ത് ചെയ്യണം എന്നോ എന്ത് ചെയ്യരുത് എന്നോ സന്ദീപ് ദീക്ഷിത് അല്ല തീരുമാനിക്കേണ്ടത് എന്നും പിസി ചാക്കോ തുറന്നടിച്ചു. എന്നാല്‍ ഈ കത്ത് പുറത്തായതോടെ പിസി ചാക്കോയ്ക്ക് എതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുകയാണ്. ദില്ലി കോണ്‍ഗ്രസ് നേതാക്കളായ മങ്കത് റാം സിംഗാള്‍, കിരണ്‍ വാലിയ, ജിതേന്ദര്‍ കൊച്ചാര്‍, രമാകാന്ത് ഗോസ്വാമി എന്നിവരാണ് പത്രസമ്മേളനത്തില്‍ ചാക്കോയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടത്.
അവസാന കാലത്തെ ഏറ്റുമുട്ടലുകൾ
പിസി ചാക്കോയ്ക്ക് എതിരെ അഴിമതി ആരോപണവും നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി പ്രശ്നത്തില്‍ ഇടപെടണമെന്നും അഴിമതി അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഷീല ദീക്ഷിതിന്റെ അസുഖം ചൂണ്ടിക്കാട്ടി നേതൃത്വത്തിന് എതിരെ പിസി ചാക്കോ മാധ്യമങ്ങള്‍ക്ക് മുന്നിലടക്കം പരസ്യ പ്രസ്താവനകള്‍ നടത്തിയത് അവരെ അവസാന കാലത്ത് വേദനിപ്പിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.
ആപ്പിനൊപ്പം മത്സരിക്കണമെന്ന് ആവശ്യം
ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എല്ലാ കമ്മിറ്റികളും ഷീല ദീക്ഷിത് പിരിച്ച് വിട്ടതിനെ പിസി ചാക്കോ ചോദ്യം ചെയ്തിരുന്നു. ദില്ലിയിലെ 7 സീറ്റുകളിലും ബിജെപിയാണ് ജയിച്ചത്. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിക്കണമെന്ന് പിസി ചാക്കോയും അജയ് മാക്കനും അടക്കമുളളവര്‍ വാദിച്ചപ്പോള്‍ ഷീല ദീക്ഷിത് ശക്തമായി എതിര്‍ത്തു. ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് ദയനീയമായി തോല്‍ക്കുകയും ചെയ്തു.
ഷീല ദീക്ഷിതിന് കത്ത്
ഇതോടെയാണ് ഷീല ദീക്ഷിതിന് എതിരായ നീക്കങ്ങള്‍ ചാക്കോ വിഭാഗം ശക്തമാക്കി. തോല്‍വിയെ തുടര്‍ന്ന് ദില്ലിയിലെ 280 കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ പിസിസി അധ്യക്ഷയായിരുന്ന ഷീല ദീക്ഷിത് പിരിച്ച് വിട്ടു. എന്നാല്‍ ഷീല ദീക്ഷിതിന്റെ തീരുമാനം ഏകപക്ഷീയമാണ് എന്നാരോപിച്ച് പാര്‍ട്ടിയിലെ മറുവിഭാഗം രംഗത്ത് എത്തി. പിസി ചാക്കോയും കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ടുമാരും എതിര്‍പ്പ് അറിയിച്ച് ഷീല ദീക്ഷിതിന് കത്തയച്ചു.
കോൺഗ്രസിന് തലവേദന
ഷീല ദീക്ഷിതിന്റെ നീക്കങ്ങള്‍ പലതും ബിജെപിയെ സഹായിക്കുന്നതാണ് എന്നതടക്കമുളള ആരോപണങ്ങള്‍ കത്തിലുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു കത്ത് ലഭിച്ചിട്ടില്ല എന്നാണ് ഷീല ദീക്ഷിതിന്റെ ഓഫീസ് പറയുന്നത്. മരണത്തിന്റെ തൊട്ട് മുന്‍പ് ഷീല ദീക്ഷിതിന്റെ അധികാരങ്ങളും ദില്ലിയുടെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറിയായ പിസി ചാക്കോ വെട്ടിക്കുറച്ചിരുന്നു. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കേ പാര്‍ട്ടിക്കുളളിലെ പുതിയ കലാപം കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
കൂടത്തായിയിൽ ട്വിസ്റ്റ്! ഭർത്താവ് ഷാജുവിനെയും കൊല്ലാൻ പദ്ധതി, മൂന്നാം വിവാഹത്തിന് ആഗ്രഹമെന്ന് ജോളി!