രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയട്ടെയെന്ന് സോണിയാ ഗാന്ധിയും? അനുനയിപ്പിക്കാൻ യുവനിര
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ വൻ പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്കൊരുങ്ങുകയാണ് കോൺഗ്രസ് അധ്യക്ഷൻ. പ്രചാരണ ഘട്ടത്തിൽ മുതിർന്ന നേതാക്കൾ പോലും നടത്തിയ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ രാഹുൽ ഗാന്ധി പരസ്യമായി വിമർശിച്ചു. രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ മുതിർന്ന നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെങ്കിലും രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി എന്നാണ് സൂചന.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം കൂടി ഒഴിഞ്ഞാൽ കോൺഗ്രസ് വലിയ പ്രതിസന്ധികളിലേക്ക് നീങ്ങും. രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുന്ന രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം രാഹുലിന്റെ വസതിയിൽ എത്തിയിരുന്നു.
മുസ്ലീങ്ങളെ ഒഴികെ ബാക്കിയെല്ലാവരേയും ഒറ്റ നൂലിൽ കോർത്തു! അസമില്‍ കണ്ടത് ബിജെപിയുടെ ധ്രുവീകരണ തന്ത്രം
തിരിച്ചടിക്ക് പിന്നാലെ
ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ഇക്കുറി മത്സരത്തിനിറങ്ങിയത്. എന്നാൽ എന്നും കോൺഗ്രസിനെ തുണച്ചിട്ടുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ ഗുണ മണ്ഡലവും രാഹുൽ ഗാന്ധിയുടെ അമേഠിയും പോലും ഇക്കുറി പാർട്ടിയെ കൈവിട്ടു. 52 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. പ്രചാരണ ഘട്ടത്തിൽ മുഴങ്ങിക്കേട്ട രാഗാ ഇഫക്ടും, പ്രിയങ്കാ മാജിക്കുമൊന്നും വോട്ടായി മാറിയില്ല. ഈ സാഹചര്യത്തിലാണ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കാൻ രാഹുൽ ഗാന്ധി ഒരുങ്ങുന്നത്.
പ്രതിസന്ധിയിൽ
രാഹുലിനെ അനുനയിപ്പിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കമുള്ള മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ കാണാൻ ശ്രമം നടത്തിയെങ്കിലും രാഹുൽ വിസമ്മതിക്കുകയായിരുന്നു. രണ്ട് ദിസമായി ദില്ലിയിൽ തുടരുകയാണ് ഗെലോട്ട്. മറ്റ് ചില കൂടിക്കാഴ്ചകളും രാഹുൽ ഗാന്ധി റദ്ദാക്കിയിരുന്നു
യുവനിര
ഇതിന് പിന്നാലെയാണ് പ്രിയങ്കാ ഗാന്ധി, സച്ചിൻ പൈലറ്റ്, രൺദീപ് സർജ്ജേവാല, കെസി വേണുഗോപാൽ എന്നിവർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. പെട്ടെന്നുള്ള രാജി പാർട്ടിക്ക് കൂടുതൽ തിരിച്ചടിയാകുമെന്ന് നേതാക്കൾ രാഹുലിനെ ധരിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ രാജി തീരുമാനം പ്രവർത്തക സമിതി ഒറ്റക്കെട്ടായി തള്ളിയിരുന്നു. എങ്കിലും തീരുമാനത്തിൽ നിന്നും പിന്മാറാൻ രാഹുൽ ഗാന്ധി ഇതുവരെ തയാറായിട്ടില്ല.
സോണിയാ ഗാന്ധിക്കും സമ്മതം
രാഹുൽ ഗാന്ധി രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ നേതൃസ്ഥാനത്തിലേക്ക് പകരം ഒരാൾ വരട്ടെ എന്നതാണ് സോണിയാ ഗാന്ധിയുടെ നിലപാടെന്നും റിപ്പോർട്ടുകളുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരട്ടെയെന്നും സാധാരണ പ്രവർത്തകനായി താൻ കോൺഗ്രസിൽ തുടരാമെന്നുമാണ് രാഹുൽ ഗാന്ധി പറയുന്നത്.
സംഘടന ശക്തിപ്പെടുത്താൻ
അതേ സമയം സംഘടനയെ ശക്തിപ്പെടുത്താനുള്ള പുതിയ ചില നിർദ്ദേശങ്ങളും നേതാക്കൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. കൂടുതൽ വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച് സംഘടന ശക്തിപ്പെടുത്തും. രാഹുൽ ഗാന്ധിക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും രാഹുലിനെ സഹായിക്കാൻ ശക്തരായ ഒരു രണ്ടാം നിരയെ നിയോഗിച്ച് മുന്നോട്ട് പോകാമെന്ന് അഭിപ്രായവും ഉയർന്ന് വരുന്നുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ നിലപാടാണ് പ്രധാനം.
വിമർശനം
ശനിയാഴ്ച നടന്ന പ്രവർത്തക സമിതി യോഗത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, മുൻ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവർക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും മക്കൾക്ക് സീറ്റിനായി നേതാക്കൾ വാശി പിടിച്ചെന്നും മുഴുവൻ സമയവും മക്കളുടെ പ്രചാരണത്തിൽ മാത്രം മുഴുകിയെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. ഗ്രൂപ്പുകളികളെയും രാഹുൽ വിമർശിച്ചു.
രാജി പ്രവാഹം
രാഹുൽ ഗാന്ധിയുടെ രാജിക്ക് പിന്നാലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്മാരും രാജി വച്ചൊഴിഞ്ഞു തുടങ്ങിയതോടെ കോൺഗ്രസിന്റെ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണ്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജഖാർ, ജാർഖണ്ഡ് അധ്യക്ഷൻ അജോയ് കുമാർ, അസം അധ്യക്ഷൻ എന്നിവർ രാജിക്കത്ത് നൽകിയിരിക്കുകയാണ്. ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ രാജ് ബാബ്ബർ ആണ് ആദ്യം രാജി സന്നദ്ധത അറിയിച്ചത്. രാജസ്ഥാൻ കൃഷിമന്ത്രി രാജ് ചന്ദ് കഠാരിയയും രാജി വച്ചു.
സംസ്ഥാനങ്ങളിലും പ്രതിസന്ധി
രാഹുൽ ഗാന്ധി കടുംപിടുത്തം തുടരുകയും സംസ്ഥാന അധ്യക്ഷന്മാർ രാജി വയ്ക്കുകയും ചെയ്തതോടെ കോൺഗ്രസ് ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് സർക്കാരുകൾ പ്രതിസന്ധിയിലാണ്. രാജസ്ഥാനിൽ സർക്കാരിനെ താഴെയിറക്കാൻ ബിജെപി കരുനീക്കം തുടങ്ങിയതായാണ് റിപ്പോർട്ട്.