കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയുടെ വസതിയിൽ; യോഗം വർക്കിങ് കമ്മറ്റിക്ക് മുന്നോടിയായി
ന്യൂഡൽഹി: കോൺഗ്രസ് വർക്കിങ് കമ്മറ്റിക്ക് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയുടെ വസതിയിൽ. നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ പരാജയം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരാനിരിക്കെയാണ് കൂടിക്കാഴ്‌ച. മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലാകാജുർന ഖാർഗെ, ആനന്ദ് ശർമ, ജയറാം രമേശ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നത്.
കേന്ദ്ര ബജറ്റിനെപ്പറ്റി ചർച്ച ചെയ്യാൻ കോൺഗ്രസ് പാർലമെന്‍ററി സ്‌ട്രാറ്റർജി ഗ്രൂപ്പ് യോഗമെന്നാണ് റിപ്പോർട്ടുകൾ. നാളെ ബജറ്റ് സെഷൻ വീണ്ടും ആരംഭിക്കാനിരിക്കെയാണ് ഇത്തരത്തിൽ ഒരു യോഗമെന്നാണ് വിശദീകരണം. അതേ സമയം അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയവും യോഗത്തിൽ ചർച്ചയായേക്കും. ഇന്ന് വൈകുന്നരം നാല് മണിക്കാണ് യോഗം ചേരുന്നത്. ഇതിന് മുന്നോടിയായാണ് മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയുടെ വസതിയിലെത്തുന്നത്.

ഗാന്ധി കുടുംബം പാർട്ടി സ്ഥാനങ്ങൾ രാജിവച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പടർന്നിരുന്നു. സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയുമെന്നും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും നേതൃത്വത്തിൽ നിന്ന് പിന്മാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ ഈ വാർത്തകളെ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. ഇന്ന് ചേരുന്ന കോൺഗ്രസ് വർക്കിങ് കമ്മറ്റിയിൽ ജി-23 നേതാക്കൾ വീണ്ടും നേതൃമാറ്റം ആവശ്യപ്പെട്ടേക്കും. കെ സി വേണുഗോപാൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനെതിരെയും പ്രതിഷേധ സ്വരങ്ങൾ ഉയരുന്നുണ്ട്.
കോൺഗ്രസ് വർക്കിങ് കമ്മറ്റിയിൽ ഭൂരിഭാഗം പേരും ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്‌തരാണെന്നിരിക്കെ ജി-23 നേതാക്കളുടെ ആവശ്യം അംഗീകരിക്കപ്പെടുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. അതേ സമയം അവരെ സമ്മര്‍ത്തിലാക്കാനുള്ള നാടകീയ നീക്കമാണോ ഇതെന്നും ജി 23 നേതാക്കൾ സംശയിക്കുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്നിക് എന്നിവരാണ് ഗ്രൂപ്പ് 23 ന്‍റെ ഭാഗമായി ഇന്ന് ചേരുന്ന പ്രവര്‍ത്തക സമിതിയിൽ പങ്കെടുക്കുക. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്‌തനായ കമൽനാഥിനെപോലുള്ള നേതാക്കളും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.
കോൺഗ്രസിന്‍റെ പരാജയത്തിൽ എന്‍റെ ഹൃദയം നുറുങ്ങുന്നുവെന്നായിരുന്നു ഗുലാം നബി ആസാദിന്‍റെ പ്രതികരണം. താനുൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ജീവൻ നൽകിയാണ് കോൺഗ്രസിനെ വളർത്തിക്കൊണ്ടുവന്നതെന്നും ഈ പരാജയം ദയനീയമാണെന്നും ആസാദ് പറഞ്ഞു. മാറ്റം അനിവാര്യമാണെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരും പ്രതികരിച്ചു.
ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ വലിയ പരാജയമാണ് കോൺഗ്രസിനുണ്ടായത്. കോൺഗ്രസ് ഭരണത്തിലിരുന്ന പഞ്ചാബിൽ വൻ ഭൂരിപക്ഷത്തോടെയാണ് ആംആദ്‌മി ഭരണം പിടിച്ചത്. ഉത്തർപ്രദേശിൽ കോൺഗ്രസ് ഏറ്റവും മോശമായ അവസ്ഥയിലാണിപ്പോൾ. പ്രാദേശിക പാർട്ടിയേക്കാൾ കുറവ് വോട്ട് ഷെയറാണ് കോൺഗ്രസിന് ഉത്തർപ്രദേശിൽ ലഭിച്ചത്. ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസ് ദയനീയമായി പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications