കോണ്‍ഗ്രസിന് തിരിച്ചടി; പൗരത്വ ഭേദഗതിക്കെതിരായ പാര്‍ട്ടി നിലപാടിനെതിരെ കൂട്ടരാജി
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജവ്യാപകമായ പ്രക്ഷോഭത്തിലാണ് കോണ്‍ഗ്രസ്. ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യ തലസ്ഥാനത്ത് കോണ്‍ഗ്രസ് കൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രക്ഷോഭം അരങ്ങേറിയ യുപിയില്‍ പ്രതിഷേധകരെ അടിച്ചമര്‍ത്തിയ യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇപ്പോഴും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്.
അതിനിടെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി പൗരത്വ നിയമത്തിനെതിരായ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് രാജിവെച്ചിരിക്കുകയാണ് നേതാക്കള്‍. ഗോവയില്‍ നിന്നുള്ള 4 നേതാക്കളാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്
കനത്ത പ്രതിഷേധം
പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടക്കം മുതല്‍ തന്നെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തയിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ഭരണഘടനയെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് ഇപ്പോഴും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.
പ്രതിരോധത്തിലാക്കി രാജി
അതിനിടയിലാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ഗോവയില്‍ നിന്നുള്ള നേതാക്കള്‍ രാജിവെച്ചത്. പനാജി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റ് പ്രസാദ് അമോങ്കര്‍, ബ്ലോക്ക് കമ്മിറ്റി മുന്‍ സെക്രട്ടറി ദിനേഷ് കുബാല്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് ശിവരാജ് താര്‍ക്കര്‍, നോര്‍ത്ത് ഗോവ മൈനോറിറ്റി സെല്‍ തലവന്‍ ജാവേദ് ഷെയ്ഖ് എന്നിവരാണ് രാജിവെച്ചത്.
ന്യൂനപക്ഷത്തെ തെറ്റിധരിപ്പിക്കുന്നു
പൗരത്വ നിയമത്തെ തങ്ങള്‍ പിന്തുണയ്ക്കുവെന്ന് നേതാക്കള്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളെ പാര്‍ട്ടി തെറ്റിധരിപ്പിക്കുകയാണെന്ന് അമോന്‍കര്‍ ആരോപിച്ചു. എന്‍ആര്‍സിയിലും സിഎഎയിലും പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ തങ്ങള്‍ എതിര്‍ക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.
കോണ്‍ഗ്രസ് അവസാനിപ്പിക്കണം
നാം വിമർശനാത്മകമായിരിക്കണം, എതിർക്കുന്നതിനായി എന്തെങ്കിലും എതിർക്കരുത്. പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്യേണ്ടതുണ്ട്, നേതാക്കള്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മനസില്‍ ഭയമേറ്റുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
ഭയം സൃഷ്ടിക്കുന്നു
സിഎഎയ്ക്കും എൻആർസിക്കുമെതിരെ കഴിഞ്ഞയാഴ്ച നടന്ന കോൺഗ്രസിന്റെ പ്രതിഷേധത്തില്‍ തങ്ങളും പങ്കെടുത്തിരുന്നു. ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭയം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് നേതാക്കള്‍, അതാണ് അവരുടെ പ്രസംഗങ്ങളില്‍ തെളിഞ്ഞ് കണ്ടത്, അത് ശരിയല്ല, നേതാക്കള്‍ പറഞ്ഞു.
പൗരത്വം നല്‍കാന്‍
പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത് ജനാധിപത്യ പ്രക്രിയയിലൂടെയാണെന്നും ഇന്ത്യയുമായി നൂറ്റാണ്ടുകളായി സാംസ്കാരിക ബന്ധം പുലർത്തുന്ന അഭയാർഥികൾക്ക് പൗരത്വം നൽകാനാണ് നിയമം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും സാധിക്കും
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് സിഎഎ അഭിസംബോധന ചെയ്യുന്നത്. ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ആ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങൾക്ക് നിലവിലുള്ള വ്യവസ്ഥകൾ അനുസരിച്ച് പൗരത്വം തുടർന്നും നേടാന്‍ കഴിയുമെന്നും നേതാക്കള്‍ പറഞ്ഞു.
പിന്‍മാറി
അതിനിടെ പൗരത്വ നിയമ ഭേദഗതിയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ എതിര്‍ പ്രമേയം അവതരിപ്പിക്കുന്നതില്‍ നിന്നും പിന്‍മാറി. കേരള മാതൃകയില്‍ പ്രമേയം അവതരിപ്പിക്കില്ലെന്ന് മധ്യപ്രദേശ് , രാജസ്ഥാന്‍ സര്‍ക്കാരുകള്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമത്തിനെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയത്.