മധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കളെ കാറിൽ നിന്ന് വലിച്ചിറക്കി ആൾക്കൂട്ടം പൊതിരെ തല്ലി, കാരണം ഇതാണ്!
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം. കുട്ടികളെ കടത്തിക്കൊണ്ട് പോകാനെത്തിയ സംഘമാണ് എന്ന് തെറ്റിദ്ധരിച്ചാണ് മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ ജനം കൈകാര്യം ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഒരു സ്ഥലത്ത് എത്തിയിട്ടുളളതാണ് പ്രചാരണം നടന്നതിന്റെ പിന്നാലെയാണ് നേതാക്കളെ പിടികൂടി ആളുകള്‍ മര്‍ദ്ദിച്ചത്. മധ്യപ്രദേശിലെ ബെദുല്‍ ജില്ലയിലെ നവല്‍സിംഗ് മണ്ഡലത്തിലാണ് സംഭവം.
കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ ധര്‍മേന്ദ്ര ശുക്‌ള, ധര്‍മ്മു സിംഗ്, ലളിത് ബരസ്‌കര്‍, എന്നീ നേതാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആള്‍ക്കൂട്ടം മരക്കൊമ്പുകളും മറ്റും ഉപയോഗിച്ച് റോഡ് തടഞ്ഞ ശേഷം അത് വഴി വന്ന വാഹനത്തിലുണ്ടായിരുന്ന നേതാക്കളെ മര്‍ദ്ദിക്കുകയായിരുന്നു.
റോഡില്‍ ആള്‍ക്കൂട്ടത്തെ കണ്ട നേതാക്കള്‍ കളളന്മാരാണ് എന്ന് കരുതി വാഹനം തിരിച്ച് വിട്ടിരുന്നു. ഇതോടെ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ വന്നവര്‍ തന്നെയാണ് എന്നുറപ്പിച്ച ആളുകള്‍ കാര്‍ പിന്തുടര്‍ന്നു. നാട്ടുകാര്‍ വാഹനം എറിഞ്ഞ് തകര്‍ക്കുകയാണ് ആദ്യം ചെയ്തത്. ശേഷം നേതാക്കളെ കാറില്‍ നിന്നും വലിച്ചിറക്കി പൊതിരെ തല്ലിയെന്ന് പോലീസ് പറയുന്നു.
ആക്രമണത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബെട്ടുല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രാം സ്‌നേഹി മിശ്ര അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുളളില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് തെറ്റിദ്ധരിച്ച് ആക്രമണം നടത്തിയ നിരവധി സംഭവങ്ങളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.