ഗുലാം നബിയെ പുറത്താക്കാന്‍ നീക്കം, വിമതര്‍ കണ്ണാടിയില്‍ നോക്കട്ടെയെന്ന് ചൗധരി, കോണ്‍ഗ്രസില്‍ പോര്!!
ദില്ലി: കോണ്‍ഗ്രസില്‍ ജി23 നേതാക്കള്‍ക്കെതിരെ വന്‍ രോഷം. ഗുലാം നബി ആസാദിനെതിരെയുള്ള നീക്കമായി ഇത് മാറിയിരിക്കുകയാണ്. അധീര്‍ രഞ്ജന്‍ ചൗധരിയടക്കം ആസാദിനെയും കപില്‍ സിബലിനെയും വിമര്‍ശിച്ച് രംഗത്തെത്തി. കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ മറ്റ് നേതാക്കളെല്ലാം മൗനം പാലിച്ചപ്പോള്‍ ഇവര്‍ രണ്ട് പേരും തുടര്‍ച്ചയായി നേതൃത്വത്തെ നേരിടുകയാണ്. അതാണ് പുറത്താക്കല്‍ നീക്കത്തിനുള്ള പ്രധാന കാരണം. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ കാണുമെന്ന് ഉറപ്പാണ്.
അവര്‍ ആദ്യം കണ്ണാടിയില്‍ നോക്കട്ടെ
കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടവര്‍ ആദ്യം കണ്ണാടിയെടുത്ത് സ്വയമൊന്ന് വിലയിരുത്തട്ടെ. അതിന് ശേഷം അവര്‍ തന്നെ സ്വയം വിലയിരുത്തല്‍ നടത്തട്ടെയെന്നും അധീര്‍ രഞ്ജന്‍ ചൗധരി നിര്‍ദേശിച്ചു. എന്തിനാണ് ഈ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടിയെ അപമാനിക്കുന്നത്. എഐസിസിസ സെഷന്‍ വരുന്നത് വരെ കാത്തിരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലേ. അവിടെ ഇവര്‍ക്ക് സംസാരിക്കാനുള്ള അവസരം എപ്പോഴും ലഭിക്കാറുണ്ടെന്നും ചൗധരി പറഞ്ഞു.
വിടാതെ ആസാദ്
ഗുലാം നബി ആസാദിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വലിയ പോരിന് തുടക്കമിട്ടത്. കോണ്‍ഗ്രസില്‍ ഫൈവ് സ്റ്റാര്‍ സംസ്‌കാരമാണ് ഉള്ളതെന്ന് ആസാദ് ആരോപിച്ചിരുന്നു. പാര്‍ട്ടി മത്സരിക്കാന്‍ സീറ്റ് നല്‍കിയാല്‍, ഇവരാദ്യം പഞ്ചനക്ഷത്ര ഹോട്ടലാണ് ബുക്ക് ചെയ്യുക. എസി കാറില്ലാതെ ഇവര്‍ക്ക് സഞ്ചരിക്കാനാവില്ല. ടാറിടാത്ത റോഡുള്ള ഇടങ്ങളില്‍ ഇവര്‍ പോകില്ല. സാധാരണക്കാര്‍ ഉള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ തന്നെ പല നേതാക്കള്‍ക്കും താല്‍പര്യമില്ല. ഈ സംസ്‌കാരം മാറാതെ കോണ്‍ഗ്രസ് ജയിക്കില്ലെന്നും ആസാദ് പറഞ്ഞു.
ഇത് അവസരവാദം
ബീഹാറിലെ തോല്‍വിയില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവര്‍ അത് ശരിയായ സമയത്താണ് പറയേണ്ടത്. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ വീണ്ടും ഉപ്പ് പുരട്ടുന്നത് അവസരവാദമാണെന്ന് അധീര്‍ ചൗധരി പറയുന്നു. ചില ആളുകള്‍ അത് ആസ്വദിക്കുന്നുണ്ടാവും. കോണ്‍ഗ്രസിന് ഒരു സംസ്‌കാരമുണ്ട്. ഇന്നത്തെ നിലയില്‍ എത്തി നില്‍ക്കുന്ന നേതാക്കള്‍ ആ പദവിയില്‍ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നവരാണ്. പരസ്പരം ആരും ആക്രമിക്കാറില്ല. ബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യത്തെ ബീഹാറുമായി താരതമ്യം ചെയ്യേണ്ടതില്ല. 2016നെ അപേക്ഷിച്ച് ശക്തമാണ് കോണ്‍ഗ്രസ് സഖ്യം. രാഹുല്‍ ഗാന്ധിയെയോ തന്നെയോ കുറ്റപ്പെടുത്തുന്നതില്‍ യാതൊരു കാര്യവുമില്ലെന്നും ചൗധരി പറഞ്ഞു.
ആസാദിനെ പുറത്താക്കണം
ഹരിയാനയിലെ നേതൃത്വത്തില്‍ സീനിയര്‍ നേതാക്കളെ പുറത്താക്കാനുള്ള പടയൊരുക്കം ശക്തമായിരിക്കുകയാണ്. ഭൂപീന്ദര്‍ ഹൂഡയ്‌ക്കെതിരെയുള്ള നീക്കം കൂടിയാണിത്. സുഭാഷ് ബത്ര, കൃഷ്ന്‍ മൂര്‍ത്തി ഹൂഡ, കുല്‍ദീപ് ബിഷ്‌ണോയ് എന്നിവരാണ് ആസാദിനെ പുറത്താക്കാനായി സമ്മര്‍ദം ചെലുത്തുന്നത്. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് ആസാദ് ശ്രമിക്കുന്നത്. ഹൈക്കമാന്‍ഡ് അദ്ദേഹത്തെ പുറത്താക്കണമെന്നും കുല്‍ദീപ് ബിഷ്‌ണോയ് ആവശ്യപ്പെട്ടു.
എങ്ങനെയാണ് രാജ്യസഭയിലെത്തിയത്
ഗുലാം നബി ആസാദ് എങ്ങനെയാണ് രാജ്യസഭയിലെത്തിയത്. അഞ്ച് തവണ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തതെന്നും ബിഷ്‌ണോയ് പറഞ്ഞു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന് കാരണം ആസാദാണെന്ന് മൂന്നംഗ നേതാക്കള്‍ ആരോപിച്ചു. ഹരിയാനയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ആസാദാണ് ഫൈവ് സ്റ്റാര്‍ സംസ്‌കാരത്തില്‍ ജീവിക്കുന്നത്. പ്രവര്‍ത്തകരുമായി അദ്ദേഹം സംസാരിക്കാറില്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് അദ്ദേഹവുമായി ഞങ്ങള്‍ കൂടിക്കാഴ്ച്ച നടത്താറുള്ളത്. ജില്ല തലത്തില്‍ ഒരു യോഗം പോലും തിരഞ്ഞെടുപ്പ് സമയത്ത് ആസാദ് നടത്തിയിട്ടില്ലെന്ന് ഹരിയാന നേതാക്കള്‍ പറയുന്നു.
ആ മൂന്ന് പേരും വേണ്ട
എന്തിനാണ് ഇത്തരം നേതാക്കള്‍. കപില്‍ സിബലിനെയും ആനന്ദ് ശര്‍മയെയും ഒപ്പം ആസാദിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. പാര്‍ട്ടിയെ ബിജെപിക്ക് വേണ്ടി പിളര്‍ത്താനാണ് ഇവരുടെ പ്ലാനെന്നും കൃഷന്‍മൂര്‍ത്തി ഹൂഡ ആരോപിച്ചു. ജീവിതത്തില്‍ ഇതേ വരെ രണ്ട് തിരഞ്ഞെടുപ്പ് മാത്രമാണ് ആസാദ് വിജയിച്ചത്. എന്നിട്ടും അഞ്ച് തവണ രാജ്യസഭയിലെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കശ്മീരില്‍ ജനപിന്തുണ ആസാദിനില്ല. ആരും കശ്മീരില്‍ അദ്ദേഹത്തിന്റെ ഉപദേശം തേടാറില്ലെന്നും കുല്‍ദീപ് ബിഷ്‌ണോയ് പറഞ്ഞു.
രാഹുല്‍ കഷ്‌പ്പെടുന്നു
രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സോണിയക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ കഷ്ടപ്പെട്ട് മുന്നോട്ട് നയിക്കുകയാണെന്ന് ബിഷ്‌ണോയ് പറഞ്ഞു. എന്നാല്‍ ആസാദ് പാര്‍ട്ടിയെ ദുര്‍ബലമാക്കുകയാണ്. ഹരിയാനയില്‍ ആസാദിന് ചുമതല നല്‍കിയിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് അധികാരം നേടുമായിരുന്നുവെന്നും ബിഷ്‌ണോയ് വ്യക്തമാക്കി. അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ ഭൂപീന്ദര്‍ ഹൂഡയ്‌ക്കെതിരെ തങ്ങള്‍ പ്രതിഷേധിക്കുമെന്നും ഇവര്‍ പറഞ്ഞു. ഹരിയാനയില്‍ ഹൂഡ വിരുദ്ധ ക്യാമ്പിലെ നേതാക്കളാണ് ഇവര്‍ മൂന്ന് പേരും.