ഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസി
Recommended Video
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ വലിയ പ്രതിസന്ധിയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് എഐസിസി അധ്യക്ഷസ്ഥാനം രാജിവെക്കുമെന്ന നിലപാടില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാര് രാജിപ്രഖ്യാപിച്ചതും കോണ്‍ഗ്രസിനെ കുഴക്കുന്നുണ്ട്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗന് മോഹന്‍ റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
രാജി പ്രഖ്യാപനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന് വലിയ ശ്രമങ്ങളാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലി കേന്ദ്രീകരിച്ച് നടത്തുന്നത്. അധ്യക്ഷസ്ഥാനം രാജി വെക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ ഉപവാസവും തുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധികള്‍ തുടരുന്നതിനിടയിലാണ് ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് പ്രതിനിധികളെ വിലക്കി കോണ്‍ഗ്രസ് ഉത്തരവിറക്കിയിരിക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..
ഒരു മാസത്തേക്ക്
വരുന്ന ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി വക്താക്കള്‍ പേകേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉത്തരവിറക്കിയിരിക്കുന്നത്. കോൺഗ്രസ് പ്രതിനിധികളെ പാനലിൽ ഉൾപ്പെടുത്തരുതെന്ന് ചാനൽ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്.
സുര്‍ജേവാല
കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജേവാലയാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍സിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയാണ് രണ്‍ദീപ് സിങ് സുര്‍ജേവാല. ഒരുമാസത്തേക്ക് വക്താക്കളെ ചാനല്‍ ചര്‍ച്ചകളില്‍ അയക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്.' സുര്‍ജേവാല ട്വീറ്റു ചെയ്തു.
ചര്‍ച്ചകളിലേക്ക് ക്ഷണിക്കരുത്
മാധ്യമങ്ങള്‍ കോണ്‍ഗ്രസ് വക്താക്കളെ ചര്‍ച്ചകളിലേക്ക് ക്ഷണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പ്രതിനിധികളെ തങ്ങളുടെ പരിപാടികളില്‍ കൊണ്ടുവരരുതെന്ന് എല്ലാ മാധ്യമ ചാനലുകളോടും എഡിറ്റര്‍മാരോടും അപേക്ഷിക്കുന്നു. എന്നും ട്വീറ്റില്‍ പറയുന്നു
പ്രതിസന്ധി രൂക്ഷം
ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസിന്റെ തലപ്പത്ത് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് പാര്‍ട്ടി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടി വക്താക്കളുടെ ഭാഗത്ത് നിന്ന് തെറ്റായ അഭിപ്രായങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കൂര്‍ നടപടിയാണ് ഈത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് വിലയിരിതുന്നത്.
രാഹുലിന്റെ രാജി
രാഹുലിന്റെ രാജി കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും ഇപ്പോള്‍ കൃത്യമായ ഒരു ധാരണയില്ല. രാഹുല്‍ രാജി പ്രഖ്യാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അതല്ല, അദ്ദേഹം ഏതാനും അധ്യക്ഷസ്ഥാനത്ത് തുടരുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ ഒരു തീരുമാനം വരുന്നത് വരെ വക്താക്കളെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതാണ് ഉചിതമെന്ന നിരീക്ഷണത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും സൂചനയുണ്ട്.
ന്യായമായ ഇടം കോൺഗ്രസിന് കിട്ടിയില്ല
അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷം ന്യായമായ ഇടം കോൺഗ്രസിന് കിട്ടിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ പലതവണ പരാതി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഏറെ പ്രതിസന്ധിയിലൂടെ കോൺഗ്രസ് കടന്ന് പോകുമ്പോൾ ഔദ്യോഗിക പ്രതിനിധികളും വക്താക്കളും മാധ്യമങ്ങളോട് അകലം പാലിക്കണമെന്ന നിര്‍ദ്ദേശം എഐസിസി മുന്നോട്ട് വയ്ക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.
കൂടുതല്‍ പരിഗണന ലഭിച്ചത്
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് ദൃശ്യമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിച്ചത് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെക്കാള്‍ മൂന്നിരട്ടി പരിഗണനയാണ് മോദിക്ക് ലഭിച്ചത്
ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ്
ഏപ്രില്‍ ഒന്ന് മുതല്‍ 28 വരെയുള്ള റിപ്പോര്‍ട്ടാണ് ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് മോണിറ്ററിംഗ് ഏജന്‍സിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ പുറത്തുവിട്ടപ്പോള്‍ ഏപ്രില്‍ ഒന്ന് മുതല്‍ 28 വരെ 722 മണിക്കൂറാണ് മോദിയെ വിവിധ ചാനലുകളില്‍ കാണിച്ചത്. അതേസമയം രാഹുല്‍ ഗാന്ധിക്ക് ചാനലുകളില്‍ ലഭിച്ച സമയം 252 മണിക്കൂര്‍ മാത്രമായിരുന്നു.
പ്രതിഷേധം
റിപ്പോര്‍ട്ട് തയ്യാറാക്കിയ സമയത്ത് രാഹുല്‍ ഗാന്ധി 65 തിരഞ്ഞെടുപ്പ് റാലികളിലും മോദി 64 റാലികളിലുമായിരുന്നു പങ്കെടുത്തത്. നിരവധി പത്രസമ്മേളനങ്ങളും ഇക്കാലയളവില്‍ രാഹുല്‍ നടത്തി. എന്നിട്ടും വലിയ പരിഗണന ലഭിച്ചത് മോദിക്കായിരുന്നു. ഈ നടപടിയിലുള്ള പ്രതിഷേധം കൂടിയാണ് ഇപ്പോഴത്തെ മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നിര്‍ദ്ദേശത്തിന് പിന്നിലെന്നും സൂചനയുണ്ട്.
|
ട്വീറ്റ്
രണ്‍ദീപ് സിങ് സുര്‍ജേവാല