രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരാളില്ല! സോണിയാ ഗാന്ധിക്ക് കത്തയച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ!
ദില്ലി: പ്രതിപക്ഷമെന്ന നിലയ്ക്ക് ശക്തമായ സാന്നിധ്യമായി രാജ്യത്ത് മാറിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി മൂലമുണ്ടായ ക്ഷീണമെല്ലാം കോണ്‍ഗ്രസ് ഇതിനകം മറികടന്ന് കഴിഞ്ഞു.
കൊവിഡും ചൈനയുമായുളള അതിര്‍ത്തി തര്‍ക്കവും ഇന്ധന വില വര്‍ധനവുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പ്രതിച്ഛായയ്ക്ക് ഇടിവ് തട്ടിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുളള തിരിച്ച് വരവിന് കോണ്‍ഗ്രസ് ഒരുങ്ങുകയാണ്.
കോണ്‍ഗ്രസിന് പ്രതീക്ഷ
രാഷ്ട്രീയപരമായി കോണ്‍ഗ്രസിന് ഏറെ നേട്ടങ്ങളുണ്ടാക്കാനാകുന്ന സമയമാണിത്. പ്രത്യേകിച്ച് ചൈനയുമായുളള അതിര്‍ത്തി പ്രശ്‌നത്തില്‍ ബിജെപിയെ വളരെ പ്രതിരോധത്തിലാക്കാന്‍ പല ഘട്ടത്തിലും കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല പ്രധാനമന്ത്ര നരേന്ദ്ര മോദിയുടെ ജനപ്രീതി ബാധിക്കപ്പെടുന്നു എന്നതും കോണ്‍ഗ്രസിന് പ്രതീക്ഷയേകുന്ന ഘടകമാണ്.
ആവശ്യം രാഹുല്‍ ഗാന്ധിയുടെ നേതൃത്വം
ഈ സമയത്ത് കോണ്‍ഗ്രസിന് ആവശ്യം രാഹുല്‍ ഗാന്ധിയുടെ നേതൃത്വമാണ് എന്ന വികാരം പാര്‍ട്ടിക്കുളളില്‍ ശക്തിപ്പെടുകയാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇക്കാര്യം കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. സച്ചിന്‍ പൈലറ്റ് അടക്കമുളളവരും ഈ ആവശ്യം ഉന്നയിക്കുന്നു.
സോണിയാ ഗാന്ധിക്ക് കത്ത്
അതിന് പിന്നാലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അധ്യക്ഷ പദവിയിലേക്ക് തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരിക്കുകയാണ്. മുന്‍ രാജ്യസഭാ എംപി ഹുസൈന്‍ ദല്‍വാലി, എഐസിസി സെക്രട്ടറി ചല്ല വംശി ചന്ദ് റെഡ്ഡി എന്നിവരാണ് സോണിയാ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്.
ഏക നേതാവാണ് രാഹുല്‍
നേതാവ് എന്ന നിലയില്‍ അംഗീകരിക്കാവുന്ന മുഖം രാഹുല്‍ ഗാന്ധിയുടേതാണ് എന്നാണ് ഹുസൈന്‍ ദല്‍വാലി അയച്ച കത്തില്‍ പറയുന്നത്. രാജ്യത്തെ ആകെ ബാധിക്കുന്ന നിര്‍ണായകമായ പല വിഷയങ്ങള്‍ സംബന്ധിച്ചും ശബ്ദം ഉയര്‍ത്തിയ ഏക നേതാവാണ് രാഹുല്‍ ഗാന്ധി. മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ മൗനം പാലിച്ചപ്പോഴാണിത് എന്നും ഹുസൈന്‍ ദല്‍വാലി അയച്ച കത്തില്‍ പറയുന്നു.
അകത്തും പുറത്തും വലിയ ചര്‍ച്ച
ദേശീയ തലത്തിലുളള വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തിയുളള ഏക ശബ്ദവും അനുയോജ്യനായ വ്യക്തിയും രാഹുല്‍ ഗാന്ധിയാണ് എന്നാണ് എഐസിസി സെക്രട്ടറി ചല്ല വംശി ചന്ദ് റെഡ്ഡിയുടെ കത്തില്‍ പറയുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃസ്ഥാനത്തേക്കുളള മടങ്ങി വരവ് കോണ്‍ഗ്രസിന് അകത്തും പുറത്തും വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ മടക്കം
രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ യുവനേതാവ് സച്ചിന്‍ പൈലറ്റ് ആണ് രാഹുല്‍ ഗാന്ധിയുടെ മടക്കം ആവശ്യപ്പെട്ട് ഏറ്റവും ഒടുവിൽ രംഗത്ത് വന്നിരിക്കുന്നത്. ജയ്പൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സച്ചിന്‍ പൈലറ്റ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. രാഹുല്‍ അധ്യക്ഷനായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ടീം രാഹുലിലെ പ്രധാന അംഗമായിരുന്നു സച്ചിൻ പൈലറ്റ്.
സാഹചര്യം അനുകൂലം
അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തണം എന്ന് കെസി വേണുഗോപാലും നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണം എന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ എറ്റവും മുന്നിലുളള നേതാവ് രാഹുല്‍ ഗാന്ധിയാണ്. ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യം രാഹുല്‍ ഗാന്ധിയുടെ തിരിച്ച് വരവിനുളളതാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ആദ്യം അശോക് ഗെഹ്ലോട്ട്
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആ ആവശ്യം ശക്തമായി തന്നെ ഉന്നയിക്കുകയുണ്ടായി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് മാത്രമാണ് ഗെഹ്ലോട്ടിന്റെ വാക്കുകള്‍ ഏറ്റുപിടിച്ചത്. ഈ വിഷയം യോഗത്തില്‍ ചര്‍ച്ചയായില്ല എന്നാണ് കെസി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജേവാലയും പിന്നീട് പ്രതികരിച്ചത്. അനുയോജ്യമായ സമയത്ത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും അക്കാര്യത്തില്‍ തീരുമാനമെടുക്കും എന്നും സുര്‍ജേവാല പ്രതികരിച്ചു.