എകെ ആന്റണിക്ക് വമ്പൻ ഓഫർ, രാഹുൽ ഗാന്ധിക്ക് പകരം കോൺഗ്രസ് അധ്യക്ഷനാകണം, ഇല്ലെന്ന് ആന്റണി!
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയുളള സംഘടനാ പ്രശ്നങ്ങളോട് അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതാക്കള്‍ ഒരെത്തും പിടിയും കിട്ടാതെ മാനം നോക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയാകട്ടെ ലണ്ടനിലേക്ക് പോയിരിക്കുകയുമാണ്.
ഇതോടെ ദേശീയ നേതാക്കള്‍ പൂര്‍ണമായും വെട്ടിലായി. രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. രാഹുലിനെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് നേതാക്കള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നിട്ടില്ല. രാജി വിഷയം സംസാരിക്കാന്‍ പോലും രാഹുല്‍ തയ്യാറല്ല. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാനുളള ഓഫര്‍ എകെ ആന്റണിക്കും കെസി വേണുഗോപാലിനും മുന്നിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
തീരുമാനം മാറ്റാതെ രാഹുൽ
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ രാജി തീരുമാനം പ്രവര്‍ത്തക സമിതി ഒരേ ശബ്ദത്തില്‍ തളളിക്കളഞ്ഞു. പക്ഷേ രാഹുല്‍ ഗാന്ധി കടുകിട പോലും മാറാതെ തീരുമാനത്തില്‍ അടിയുറച്ച് നില്ക്കുന്നു. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണം എന്നാണ് രാഹുലിന്റെ ഉത്തരവ്.
പിന്തിരിപ്പിക്കൽ അസാധ്യം
എങ്കില്‍ പ്രിയങ്ക ഗാന്ധിയാകട്ടെ അടുത്ത അധ്യക്ഷ എന്നുളള നീക്കത്തെ രാഹുല്‍ ഗാന്ധി മുളയിലേ നുളളിക്കളഞ്ഞു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുളള ആളാവണം പുതിയ അധ്യക്ഷന്‍ എന്നാണ് നിര്‍ദേശം. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എട്ടിന്റെ പണി കിട്ടിയ അവസ്ഥയായി. രാഹുലിനെ പിന്തിരിപ്പിക്കാന് മന്മോഹന് സിംഗ് മുതലുളളവര്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി.
ആന്റണിക്ക് ഓഫർ
ഇതോടെ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രസിഡണ്ട് ഹണ്ടിലാണിപ്പോള്. സച്ചിന് പൈലറ്റിന്റെയും ശശി തരൂരിന്റെയും അടക്കം പലരുടേയും പേരുകള്‍ പല ഘട്ടത്തിലായി ഉയര്‍ന്ന് വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി പ്രവര്‍ത്തക സമിതി അംഗം ആന്റണിക്ക് മുന്നിലാണ് ആ ഓഫര്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
വേണുഗോപാലിന് മുന്നിലും
വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് കോണ്‍ഗ്രസ് പ്രസിഡണ്ട് പദവി ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ച് നേതാക്കള്‍ എകെ ആന്റണിയെ സമീപിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമാനമായി സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനേയും നേതാക്കള്‍ സമീപിച്ചതായി വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഇരുവരും അധ്യക്ഷ പദവി നിരസിച്ചു.
ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍
ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് അധ്യക്ഷ പദവി ഏറ്റെടുക്കാനുളള വിസമ്മതം ആന്റണി അറിയിച്ചത് എന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നെഹ്റു കുടുംബത്തോട് തനിക്ക് വളരെ ആദരവ് ഉണ്ടെന്നും എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ അധ്യക്ഷനാകാന്‍ സാധിക്കില്ല എന്നുമാണേ്രത തന്നെ കാണാനെത്തിയ നേതാക്കളോട് എകെ ആന്റണി വിശദീകരിച്ചത്.
അധ്യക്ഷന്‍ വേണ്ടി നെട്ടോട്ടം
ദേശീയ തലത്തില്‍ പാര്‍ട്ടിക്കുളളില്‍ മറ്റ് നിരവധി ചുമതലകള്‍ ഉളളതിനാല്‍ അധ്യക്ഷ പദവിയിലേക്ക് താനില്ല എന്നാണ് കെസി വേണുഗോപാല്‍ പറഞ്ഞത് എന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ട്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും ചേര്‍ന്നാണ് ആന്റണിയെ സമീപിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓഫര്‍ നിരസിക്കപ്പെട്ടതോടെ മറ്റൊരാളെ കണ്ടെത്തേണ്ട കടുപ്പം പിടിച്ച അവസ്ഥയിലാണ് മുതിര്‍ന്ന നേതാക്കള്‍.
മാവേലിക്കരയിൽ പോലീസുകാരി സൗമ്യയെ പട്ടാപ്പകൽ ചുട്ടുകൊന്നു! പ്രതി പോലീസുകാരൻ അജാസ് പിടിയിൽ