ബീഹാറിൽ തർക്കങ്ങൾക്ക് പരിഹാരം; കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും; ആർജെഡിക്ക് 20
Recommended Video
പാട്ന: രാഷ്ട്രീയ ഗതി മാറ്റങ്ങളുടെ പരീക്ഷണ ശാലയാണ് ബീഹാർ. 40 ലോക് സഭാ സീറ്റുകളുള്ള ബീഹാർ രാജ്യം ഭരിക്കാൻ നിർണായകമാണ്. 2014ൽ അലയടിച്ച മോദി തരംഗത്തിൽ ബിജെപി ഉജ്ജ്വല വിജയമാണ് സംസ്ഥാനത്ത് സ്വന്തമാക്കിയത്. എന്നാൽ ഇത്തവണ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണ് ബിജെപിക്കെതിരെ സംസ്ഥാനത്ത് വിശാല സഖ്യം രൂപികരിച്ചിരിക്കുന്നു. അഞ്ചോളം പാർട്ടികളാണ് വിശാല പ്രതിപക്ഷ സഖ്യത്തിലുളളത്.
സീറ്റ് വിഭജനത്തെ ചൊല്ലി ലാലു പ്രസാദിന്റെ ആർജെഡിയും കോൺഗ്രസും തമ്മിൽ നില നിന്നിരുന്ന ഭിന്നതകൾ പരിഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് 10 മുതൽ 12 വരെ സീറ്റുകൾ കോൺഗ്രസിന് നൽകാൻ ധാരണയായി എന്നാണ് സൂചനകൾ.
പാർട്ടി നേതൃത്വം തഴയുന്നു; ദമ്പതികളായ മുൻ എംപിമാർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു
സഖ്യം ഇങ്ങനെ
എൻഡിഎ സഖ്യത്തിലായിരുന്ന ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി സഖ്യത്തോട് ഇടഞ്ഞ് കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ ആവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചിയും ലാലു പ്രസാദ് യാദവിൻറെ ആർജെഡിയും, മുകേഷ് സാനിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടിയും കോൺഗ്രസും ഇത്തവണ ബിജെപിക്കെതിരെ ഒരുമിച്ച് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങും, നിതീഷ് കുമാറിന്റ ജെഡിയു ആകട്ടെ എൻഡിഎ പാളയത്തിലെത്തി.
സീറ്റ് വിഭജനം ഇങ്ങനെ
സംസ്ഥാനത്തെ ആകെ 40 സീറ്റുകളിൽ 10 മുതൽ 12 വരെ സീറ്റുകൾ കോൺഗ്രസിന് ലഭിച്ചേക്കും. തേജസ്വി യാദവിന്റെ ആർജെഡിക്ക് 20 സീറ്റുകൾ ലഭിക്കും. മറ്റ് ചെറു പാർട്ടികൾക്കായി ബാക്കിയുള്ള 8 സീറ്റുകൾ വീതിച്ചു നൽകിയേക്കുമെന്നാണ് സൂചനകൾ.
കോൺഗ്രസിനെ ഒഴിവാക്കാൻ നീക്കം
16 സീറ്റുകൾ വേണമെന്ന ആവശ്യമാണ് കോൺഗ്രസ് ബീഹാറിൽ മുന്നോട്ട് വച്ചത്. എന്നാൽ 12 സീറ്റിൽ കൂടുതലുള്ള ഒരു ധാരണയ്ക്കില്ലെന്ന് ആർജെഡി കടുംപിടുത്തം തുടരുകയായിരുന്നു. കോൺഗ്രസിനെ ഒഴിവാക്കി വിശാല സഖ്യം രൂപികരിക്കുന്നതിന്റെ സാധ്യതകൾ ആർജെഡി തേടിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഇടപെടലോടെയാണ് സീറ്റ് വിഭജന തർക്കങ്ങൾ പരിഹരിക്കപ്പെട്ടതെന്നാണ് സൂചന.
സഖ്യകക്ഷികൾക്ക് സീറ്റ്
ബീഹാറിലെ ചല പ്രദേശങ്ങളിൽ നിർണായകമായ സ്വാധീന ശക്തികളാണ് സഖ്യത്തിലെ മറ്റ് കക്ഷികൾ. എന്നാൽ 4ൽ കൂടുതൽ സീറ്റുകൾ ആർക്കും നൽകാൻ കോൺഗ്രസ്- ആർജെഡി നേതൃത്വം തയാറല്ല. സീറ്റ് വിഭജന തർക്കങ്ങളെ തുടർന്ന് ജിതൻ റാം മാഞ്ചി സഖ്യം ഉപേക്ഷിച്ചേക്കുമെന്ന് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബീഹാറിലെ ഗയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മാഞ്ചിയുടെ സ്വാധീനം മഹാസഖ്യത്തിന് നിർണായകമാകും.
കൂടിക്കാഴ്ച
രാഹുലുമായി കൂടിക്കാഴ്ച ആർജെഡി നേതാവ് തേജസ്വി യാദവ് കഴിഞ്ഞയാഴ്ച ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയിൽ എത്തിയത്. മറ്റ് സഖ്യ കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് കോൺഗ്രസ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
2014ൽ ഇങ്ങനെ
2014ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 2 സീറ്റുകളും ആർജെഡി 4 സീറ്റുകളും വീതമാണ് നേടിയത്. ഒറ്റയ്ക്ക് മത്സരിച്ച ജെഡിയുവും രണ്ട് സീറ്റുകളിൽ ഒതുങ്ങി. എൻഡിഎ മുന്നണിയാകട്ടെ 40ൽ 31 സീറ്റുകളും സ്വന്തമാക്കി. ബിജെപി ഒററയ്ക്ക് 22 സീറ്റുകളാണ് നേടിയത്.
ബീഹാറിൽ മാത്രം
പ്രാദേശിക പാർട്ടികളെ കൂടെ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് ബീഹാറിലും ജാർഖണ്ഡിലും മാത്രമാണ് അനുകൂല പ്രതികരണം ലഭിച്ചത്. ഉത്തർപ്രദേശിൽ കോൺഗ്രസിനെ പുറത്ത് നിർത്തിയാണ് എസ്പിയും ബിഎസ്പിയും സഖ്യം രൂപികരിച്ചത്. ബംഗാളിലും ദില്ലിയിലും ആന്ധ്രയിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. തമിഴ്നാട്ടിൽ കോൺഗ്രസ്- ഡിഎംകെ സഖ്യം ധാരണയിലെത്തിയെങ്കിലും പിഎംകെ അടക്കമുള്ള ശക്തരായ പാർട്ടികൾ ബിജെപി-അണ്ണാ ഡിഎംകെ സഖ്യത്തിനൊപ്പമാണ്.