അധിര്‍ രഞ്ജന്‍ ചൗധരി.. രാഹുൽ ഗാന്ധിക്ക് ശേഷം കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഈ പേരും!
ദില്ലി: തിരഞ്ഞെടുപ്പില്‍ അടപടലം തോറ്റ്, നാണക്കേടിന്റെ പടുകുഴിയില്‍ മൂക്കറ്റം മുങ്ങി നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ആ ഞെട്ടല്‍ മാറും മുന്‍പ് തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും അടുത്ത ഇരുട്ടടി കിട്ടി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വെയ്ക്കുകയാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ആയിരുന്നു അത്.
രാജിയില്‍ നിന്ന് തല്‍ക്കാലം രാഹുലിനെ പിടിച്ച് നിര്‍ത്തിയിട്ടുണ്ടെങ്കിലും ആ ആശ്വാസം ഒരു മാസത്തേക്ക് മാത്രമാണ്. രാഹുലിന് പകരമാര് എന്ന് ചിന്തിക്കേണ്ട ദുര്‍ഘട ഘട്ടത്തിലേക്കാണ് കോണ്‍ഗ്രസ് എത്തി നില്‍ക്കുന്നത്. ശശി തരൂരും അധിര്‍ രഞ്ജന്‍ ചൗധരിയും അമരീന്ദര്‍ സിംഗും അടക്കമുളള പേരുകള്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.
അധിര്‍ രഞ്ജന്‍ ചൗധരി
കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ സാധ്യതയുളള നേതാക്കളുടെ പേരുകളുടെ കൂട്ടത്തില്‍ അധികം അറിയപ്പെടാത്ത പേരാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടേത്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും പരസ്പരം മത്സരിച്ച പശ്ചിമ ബംഗാളില്‍ ജയിച്ച ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് അധിര്‍ രഞ്ജന്‍ ചൗധരി.
ചൗധരിയുടെ വിജയം
63കാരനായ അധിര്‍ രഞ്ജന്‍ ചൗധരി ബഹറാംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. 78,000 വോട്ടുകള്‍ക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അപൂര്‍ബ സര്‍ക്കാരിനെ അധിര്‍ രഞ്ജന്‍ ചൗധരി പരാജയപ്പെടുത്തിയത്. ചൗധരിയുടെ വിജയം കോണ്‍ഗ്രസിന് ബംഗാളിലെ ആകെയുളള ആശ്വാസമാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് നേട്ടം
ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മികച്ച രീതിയില്‍ നയിച്ചത് അധിര്‍ രഞ്ജന്‍ ചൗധരിയായിരുന്നു. അന്ന് കോണ്‍ഗ്രസ് 43 സീറ്റുകളും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കി. സിപിഎമ്മുമായി സഖ്യമുണ്ടാക്കി മത്സരിച്ചത് അടക്കമുളള തന്ത്രങ്ങളാണ് കോണ്‍ഗ്രസിന് നേട്ടമായത്.
തരൂരിന്റെ പേരും
ഈ നേതൃപാടവവും പ്രവര്‍ത്തന മികവുമാണ് രാഹുല്‍ ഗാന്ധിക്ക് പകരക്കാരനെ തേടുന്ന കൂട്ടത്തിലേക്ക് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പേരും എത്തിച്ചിരിക്കുന്നത്. മലയാളിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ പേരും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പേരും അക്കൂട്ടത്തില്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്.
ആരോപണങ്ങളുടെ കരിനിഴൽ
രാഷ്ട്രീയത്തിനും അപ്പുറത്തുളള ബഹുമുഖ പ്രതിഭാ പട്ടവും അന്താരാഷ്ട്ര വ്യക്തിത്വവും ശശി തരൂരിന്റെ പേര് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നു. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം ഉള്‍പ്പെടെയുളള വിവാദങ്ങളുടെ കരിനിഴല്‍ തരൂരിന്റെ 2009 മുതലുളള രാഷ്ട്രീയ ജീവിതത്തിലുണ്ട്.
കോണ്‍ഗ്രസിന്റെ മാനം കാത്തു
എന്നാല്‍ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ വിജയങ്ങളും മറ്റും ആ ആരോപണങ്ങളെ മറികടക്കാന്‍ സഹായിച്ചു. തരൂരിനൊപ്പം ഉയരുന്ന മറ്റൊരു പേരാണ് 77കാരനായ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റേത്. കേരളം കൂടാതെ ഇക്കുറി കോണ്‍ഗ്രസിന്റെ മാനം കാത്ത സംസ്ഥാനമാണ് പഞ്ചാബ്. 13ല്‍ എട്ട് സീറ്റുകള്‍ കോണ്‍ഗ്രസ് നേടി.
പഞ്ചാബ് കാത്ത നേതാവ്
രാജ്യമെങ്ങും മോദി തരംഗം ആഞ്ഞടിച്ചപ്പോഴും പഞ്ചാബ് കാക്കാന്‍ അമരീന്ദര്‍ സിംഗിന് സാധിച്ചു. അകാലി ദളുമായി സഖ്യമുണ്ടാക്കി പഞ്ചാബില്‍ മത്സരിച്ച ബിജെപിക്ക് പക്ഷേ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 2014ല്‍ ബിജെപിയുടെ അരുണ്‍ ജെയ്റ്റ്‌ലിയെ നേരിട്ട് മത്സരിച്ച് തോല്‍പ്പിച്ച ചരിത്രവും അമരീന്ദറിനുണ്ട്.