ഗുജറാത്തില്‍ അഞ്ചാമത്തെ എംഎല്‍എയും രാജിവെച്ചു....രാജ്യസഭാ ഗെയിമില്‍ വീണ് കോണ്‍ഗ്രസ്, ബിജെപിക്ക് ചിരി
ദില്ലി: ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ മേല്‍ക്കൈ കോണ്‍ഗ്രസിന് പൂര്‍ണമായും നഷ്ടമാകുന്നു. കഴിഞ്ഞ ദിവസം നാല് എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നാലെ ഒരാള്‍ കൂടി രാജിവെച്ചിരിക്കുകയാണ്. അഞ്ചാമത്തെ എംഎല്‍എയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നത്. ഇതിന് പുറമേ ക്രോസ് വോട്ടിംഗും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഇതോടെ മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയ പ്രതിസന്ധിയെ നേരിടുകയാണ്. ഇനി ദിവസങ്ങള്‍ മാത്രമാണ് രാജ്യസഭാ തിരഞ്ഞെടുപ്പിനായി ബാക്കിയുള്ളത്. അതേസമയം പലയിടത്തും ഈ കൂറുമാറ്റം ആവര്‍ത്തിക്കുമെന്ന സൂചനകളും ബിജെപി നേതാക്കള്‍ നല്‍കുന്നുണ്ട്. ഇത്തവണ അമിത് ഷാ നേരിട്ട് തന്നെയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഗുജറാത്തില്‍ പല നേതാക്കളും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞതാണ് കൂറുമാറ്റത്തിന് കാരണം.
സ്പീക്കര്‍ക്ക് രാജി
ഗുജറാത്തില്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതായി സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയാണ് സഭയെ അറിയിച്ചത്. ഇവരുടെ രാജി സ്വീകരിച്ചതായും സ്പീക്കര്‍ വ്യക്തമാക്കി. പ്രവീണ്‍ മറു, പ്രദ്യുമാന്‍ സിംഗ് അബ്ദസ, സോമാ കോലി പട്ടേല്‍, ജെവി കക്കാഡിയ, മംഗള്‍ ഗവിത് എന്നിവരാണ് രാജിവെച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അതേസമയം ഇവര്‍ക്കെതിരെ കോണ്‍ഗ്രസിന് നടപടി സ്വീകരിക്കാനാവാത്ത അവസ്ഥയാണ് ഉള്ളത്. ഈ അഞ്ച് പേരും ബിജെപിയില്‍ ചേരാനാണ് സാധ്യത.
മൂന്നാമത്തെ സീറ്റിനായി പോരാട്ടം
ഗുജറാത്തില്‍ നാല് രാജ്യസഭാ സീറ്റുകളാണ് ഉള്ളത്. ഇതില്‍ രണ്ട് സീറ്റുകള്‍ വിജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ അഞ്ച് പേരുടെ രാജിയോടെ കോണ്‍ഗ്രസിന്റെ അംഗബലം 69 ആയി കുറഞ്ഞിരിക്കുകയാണ്. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ ജയിക്കാനാവുക. ബിജെപിക്ക് മൂന്ന് സീറ്റില്‍ വിജയിക്കാനാവും. ഒരാളെ വിജയിപ്പിക്കാന്‍ 37 എംഎല്‍എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസിന് ആവശ്യം. രണ്ടാമത്തെ സീറ്റില്‍ സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ പിന്തുണയും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു.
കണക്കുകള്‍ ഇങ്ങനെ
കോണ്‍ഗ്രസിന് ഇവരുടെ രാജിക്ക് മുമ്പ് 74 എംഎല്‍എമാരുണ്ടായിരുന്നു. രണ്ട് പേരെ വിജയിപ്പിക്കാന്‍ ഇത് ധാരാളമായിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഭരത് സിംഗ് സോളങ്കി, ശക്തി സിംഗ് ഗോഹില്‍ എന്നിവരില്‍ ആരെങ്കിലും തോല്‍വി വഴങ്ങേണ്ടി വരും. അതേസമയം മാര്‍ച്ച് 26ന് മുമ്പ് കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കുമെന്നാണ് സൂചന. രാജിവന്നതോടെ നിയമസഭയുടെ അംഗബലം 176 ആയി കുറഞ്ഞിരിക്കുകയാണ്. ഇതോടെ 36 വോട്ടുകള്‍ മാത്രം മതി ഒരാള്‍ക്ക് വിജയിക്കാന്‍.
അമിത് ഷായുടെ ഗെയിം
ബിജെപി രാജ്യസഭയില്‍ ഭൂരിപക്ഷം നേടാനുള്ള ഒരുക്കത്തിലാണ്. ബിജെപിക്ക് ഇപ്പോള്‍ രാജ്യസഭയില്‍ 82 സീറ്റുണ്ട്. ഗുജറാത്തില്‍ നിന്ന് മൂന്നും മധ്യപ്രദേശില്‍ നിന്ന് രണ്ടും സീറ്റ് നേടിയാല്‍ ഇത് 87 ആയി ഉയരും. അസം അടക്കമുള്ളവയില്‍ നിന്ന് ബിജെപി ജയം ഉറപ്പിച്ചിരിക്കുകയാണ്. നൂറിനടുത്ത് സീറ്റുകളിലേക്ക് ബിജെപി ഈ തിരഞ്ഞെടുപ്പില്‍ ഉയരും. അങ്ങനെ സംഭവിച്ചാല്‍ 2022ന് ശേഷമുള്ള ചെറിയ തിരിച്ചടികളെ നേരിടാന്‍ ബിജെപിക്ക് സാധിക്കും. ഇത് അമിത് ഷായുടെ മിഷന് രാജ്യസഭയുടെ പ്രധാന തന്ത്രമാണ്.
ജാതി വോട്ടിലെ കളി
അമിത് ഷാ ഇത്തവണ ബ്രാഹ്മണ, ബനിയ വിഭാഗങ്ങളിലെ ജാതി സമവാക്യങ്ങളെ മാറ്റിനിര്‍ത്തിയുള്ള പരീക്ഷണമാണ് നടത്തിയത്. ഇതാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാനുള്ള കാരണം. നര്‍ഹാരി അമിന്‍ എന്ന പാട്ടീദാര്‍ നേതാവിനെയാണ് അമിത് ഷാ കളത്തിലിറക്കിയത്. അമിന്‍ കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പവുമുണ്ട്. ഹര്‍ദിക് പട്ടേലിനെ പോലൊരു പാട്ടീദാര്‍ നേതാവുണ്ടായിട്ടും ആ വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവിനെ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചില്ല. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് നേടിയത് തന്നെ പാട്ടദീര്‍ വിഭാഗത്തിന്റെ പിന്തുണയോടെയായിരുന്നു.
വോട്ട് ഇങ്ങനെ
രണ്ട് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ ബിജെപിക്ക് ബാക്കിയുള്ളത് 29 വോട്ടാണ്. കോണ്‍ഗ്രസിന് ഒരാളെ വിജയിപ്പിച്ചാല്‍ ബാക്കിയുള്ളത് 36 വോട്ടും. ഇവിടെ അമിനിന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ തന്ത്രമാണ്. 1974ലെ നവനിര്‍മാണ്‍ ആന്ദോളന് സമരതത്തിലൂടെ വളര്‍ന്ന നേതാവാണ് അമിന്‍. ജയപ്രകാശ് നാരായണ്‍ വരെ ഇതിനെ അഭിനന്ദിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസിലെ ശക്തനായ നേതാവായി അമിന്‍ മാറി. എന്നാല്‍ 2012ല്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാതിരുന്നതോടെ അമിന്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് പ്രധാനി അമിനാണ്. മോദിയുമായും അമിത് ഷായുമായും അടുത്ത ബന്ധമുള്ള നേതാവാണ് അമിന്‍.
ക്രോസ് വോട്ടിംഗ്
ബിജെപി ജയിക്കാനുള്ള കാരണങ്ങള്‍ നിരവധിയാണ്. മൂന്നാമത്തെ സീറ്റിലേക്ക് ഛോട്ടുഭായ് വസവയുടെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പിന്തുണ അറിയിക്കുമെന്ന് ഉറപ്പാണ്. ഈ പാര്‍ട്ടിക്ക് രണ്ട് എംഎല്‍എമാരുണ്ട്. എന്‍സിപിയുടെ ഒരു എംഎല്‍എയും ബിജെപിക്കൊപ്പം തന്നെ നില്ക്കും. ഇതിന് പുറമേ കോണ്‍ഗ്രസിലെ നാലിലധികം എംഎല്‍എമാരും ക്രോസ് വോട്ടിംഗ് ചെയ്യുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം അല്‍പേഷ് താക്കൂറും അദ്ദേഹത്തിന്റെ അനുയായി ധവല്‍സിന്‍ഹും ക്രോസ് വോട്ടിംഗ് നടത്തിയിരുന്നു. ഇത് ഭയന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ താമസിപ്പിക്കുന്നത്.