ബംഗാളില്‍ മാല്‍ഡ പാര്‍ലമെന്റംഗം പാര്‍ട്ടി വിടുന്നു.... തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും
Recommended Video
ദില്ലി: ബംഗാളില്‍ പുതിയ തന്ത്രളൊരുക്കി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. മാല്‍ഡയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റംഗം പാര്‍ട്ടിയില്‍ നിന്ന് രാജിക്കൊരുങ്ങുകയാണ്. ഇവര്‍ തൃണമൂലില്‍ ചേരുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം അടുത്ത കാലത്തായി പാര്‍ട്ടിയില്‍ നിന്ന് പ്രമുഖര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഇത് രാഹുല്‍ ഗാന്ധിയെ വരെ ആശങ്കപ്പെടുത്തുന്നതാണ്.
ഇതുവരെ മമതാ ബാനര്‍ജി പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാവാത്തതിനാല്‍ പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. മറ്റൊന്ന് ബംഗാള്‍ പോലുള്ള വലിയൊരു സംസ്ഥാനത്തില്‍ കോണ്‍ഗ്രസിനുള്ള സാധ്യത ഇല്ലാതായി കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ ബിജെപി വിരുദ്ധ നിലപാട് ആത്മാര്‍ത്ഥമല്ലെന്നാണ് പലരും ആരോപിക്കുന്നത്. ഇതോടൊപ്പം സിപിഎമ്മുമായുള്ള സഖ്യവും പല നേതാക്കള്‍ക്കും അത്ര ഇഷ്ടപ്പെട്ടിട്ടില്ല.
മാല്‍ഡയിലെ പാര്‍ലമെന്റംഗം
മാല്‍ഡയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. ഇതിഹാസ നേതാവ് ഗനി ഖാന്‍ ചൗധരിയുടെ മരുമകളായ മോസം നൂര്‍ ആണ് പാര്‍ട്ടി വിടാന്‍ തയ്യാറായിരിക്കുന്നത്. ഇവര്‍ മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. അതേസമയം മാല്‍ഡ കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയാണ്. ഇവിടെ നിന്നുള്ള എംപിയെ നഷ്ടപ്പെട്ടാല്‍ അത് തിരിച്ചുപിടിക്കാന്‍ പ്രയാസമാണ്.
കോണ്‍ഗ്രസിനെ പരസ്യമായി എതിര്‍ത്തു
കോണ്‍ഗ്രസിനെ പരസ്യമായി തന്നെ എതിര്‍ത്തിരുന്നു മോസം നൂര്‍. തൃണമൂലുമായി യാതൊരു ബന്ധവും വേണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. എന്നാല്‍ ഇതിനെ പലയോഗങ്ങളിലും തുറന്നെതിര്‍ത്തിരുന്നു ഇവര്‍. അവരുടെ വേദികളില്‍ മോസം എത്തിയിരുന്നു. അതേസമയം സംസ്ഥാന കോണ്‍ഗ്രസ് ദുര്‍ബലമാണെന്നും ബിജെപിയെ വീഴ്ത്തണമെങ്കില്‍ അവരോടൊപ്പം ചേരണമെന്നുമായിരുന്നു മോസം വാദിച്ചിരുന്നത്. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് നിരന്തരമായി എതിര്‍ത്തിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷനുമായി വാക്‌പോര്
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സോമന്‍ മിത്രയുമായി വലിയ വാക്‌പോരാണ് മോസത്തിന് നടത്തേണ്ടി വന്നത്. ബിജെപി സംസ്ഥാനത്ത് വര്‍ഗീയ രാഷ്ട്രീയ കളിക്കുമ്പോള്‍ കോണ്‍ഗ്രസിന് അതിനെ പ്രതിരോധിക്കാനാവുന്നില്ലെന്ന് അവര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എഐസിസി തീരുമാനമെടുക്കുമെന്നായിരുന്നു സോമന്‍ മിത്ര പറഞ്ഞത്. എന്നാല്‍ ഈ വാക് തര്‍ക്കമാണ് ഇവരുടെ പാര്‍ട്ടി വിടലിലേക്ക് നയിച്ചത്. ദേശീയ നേതൃത്വത്തിനും ഇത് തിരിച്ചടിയാണ്.
പ്രതിപക്ഷ ഐക്യമില്ല
പ്രതിപക്ഷ ഐക്യത്തിന് ഇതുവരെ യെസ് പറഞ്ഞിട്ടില്ല മമത ബാനര്‍ജി. അവര്‍ കോണ്‍ഗ്രസ്, ബിജെപി ഇതര മൂന്നാം മുന്നണിയുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതുകൊണ്ടാണ് മോസത്തിന്റെ രാജി കോണ്‍ഗ്രസിന് തലവേദനയാവുന്നത്. 2011ലും 2016ലും സംസ്ഥാനത്ത് തൃണമൂല്‍ തരംഗമുണ്ടായപ്പോഴും കോണ്‍ഗ്രസ് വീഴാതെ പിടിച്ചുനിന്നത് മാല്‍ഡയിലാണ്. ഇത് കോണ്‍ഗ്രസ് കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ ഇവിടെ നേട്ടമുണ്ടാക്കിയിരുന്നു. പ്രത്യേകിച്ച് മോസത്തിന്റെ സുജാപൂരിലെ കാലിയാചക്ക് മണ്ഡലത്തില്‍.
മമതയെ വിമര്‍ശിക്കേണ്ട
സംസ്ഥാന നേതൃത്വത്തോട് മമതാ ബാനര്‍ജിയെ വിമര്‍ശിക്കുന്നത് കുറയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. രാഹുല്‍ ഗാന്ധി പ്രതിപക്ഷ ഐക്യത്തിനായി നീക്കങ്ങള്‍ നടത്തുന്നതിനാലായിരുന്നു ഇത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന് ഇതിനോട് വലിയ യോജിപ്പില്ല. മമതയോട് ഏതെങ്കിലും തരത്തിലുള്ള സഖ്യമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് തിരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന സമിതിയുടെ നിലപാട്. സിപിഎമ്മുമായി സഖ്യമുണ്ടാക്കിയതും മമതയെ താല്‍പര്യമില്ലാത്തത് കൊണ്ടാണ്.
കൊഴിഞ്ഞു പോക്ക് തുടരുന്നു
കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജിയാണ് അടുത്തിടെ ബംഗാളില്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്. ജൂലായില്‍ നാല് എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു. സമര്‍ മുഖര്‍ജി, അബു താഹിര്‍, സബീന യാസ്മിന്‍, അക്രുസ്മാന്‍ എന്നിവരായിരുന്നു പാര്‍ട്ടി വിട്ടത്. ഇവര്‍ മാല്‍ഡയില്‍ നിന്നും മുര്‍ഷിദാബാദില്‍ നിന്നും ജയിച്ചവരാണ്. ഇത് രണ്ടും കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളാണ്. ഇത്രയും പേര്‍ ഒന്നിച്ച് പോയതോടെ കോണ്‍ഗ്രസ് നേരത്തെ തന്നെ ദുര്‍ബമായിരുന്നു. മോസം നൂറിന്റെ അടുപ്പക്കാരായിരുന്നു നേരത്തെ രാജിവെച്ചത്.
ന്യൂനപക്ഷ മുഖം നഷ്ടപ്പെടുന്നു
കോണ്‍ഗ്രസില്‍ നിന്ന് മുസ്ലീം നേതാക്കളാണ് കൂടുതലായും കൊഴിഞ്ഞു പോകുന്നത്. പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം നഷ്ടമായി കൊണ്ടിരിക്കുകയാണെന്ന് ഇവര്‍ ഉന്നയിക്കുന്നു. പ്രധാനമായും ബിജെപി വിരുദ്ധ നിലപാടുകള്‍ക്ക് ആത്മാര്‍ത്ഥതയില്ലാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. മറ്റൊന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മമതയുടെ നേതൃത്വത്തില്‍ വന്‍ പോരാട്ടമാണ് ബിജെപിക്കെതിരെ നടത്തുന്നത്. ഇതും ഇവരുടെ രാജിക്ക് കാരണായിട്ടുണ്ട്. മോസത്തിന്റെ രാജിയോടെ കോണ്‍ഗ്രസിന് ഒറ്റസീറ്റും ബംഗാളില്‍ നിന്ന് ലഭിക്കില്ലെന്നാണ് വ്യക്തമാകുന്നത്.
കോണ്‍ഗ്രസില്‍ സീറ്റ് പ്രഖ്യാപനം പാളി..... ദിഗ്വിജയ് സിംഗും ജോതിരാദിത്യ സിന്ധ്യയും പോരില്‍
അമ്മയും മകനും ജാമ്യത്തിലിറങ്ങി നടക്കുകയാണ്.. എന്നിട്ട് തനിക്ക് സർട്ടിഫിക്കറ്റ് തരുന്നുവെന്ന് മോദി