ബീഹാറില്‍ മഹാസഖ്യത്തില്‍ നിന്ന് മാറാന്‍ കോണ്‍ഗ്രസ്, മീരാകുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കും
പട്ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ജെഡിയുവിനും ബിജെപിക്കും ആര്‍ജെഡിക്കും ഒരേ ആശങ്ക. ജെഡിയുവിന്റെ മുഖമായ നിതീഷ് കുമാറിന്റെ പ്രതിച്ഛായ മങ്ങുന്നുവെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. അതേസമയം ബിജെപി ഉയര്‍ത്തുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് ഒട്ടും സ്വീകാര്യതയില്ലെന്നും വ്യക്തമാകുന്നുണ്ട്. നിതീഷ് കുമാര്‍ ഉള്ളത് കൊണ്ട് മാത്രമാണ് ബിജെപിക്ക് നിലവില്‍ ശക്തമായി നില്ക്കാന് സാധിക്കുന്നതെന്ന് നേതാക്കള്‍ സമ്മതിക്കുന്നു.
അതേസമയം കോണ്‍ഗ്രസിന്റെ സഖ്യത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കാന്‍. ബിജെപി സഖ്യത്തിനെതിരെ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. അത് ആര്‍ജെഡിക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തേജസ്വി യാദവായിരിക്കും ആര്‍ജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. എന്നാല്‍ കോണ്‍ഗ്രസ് മുന്‍ സ്പീക്കര്‍ മീരാകുമാറിനെ രംഗത്തിറക്കാനാണ് പദ്ധതി. ഇത്രയും പ്രബല നേതാവിനെ കളത്തില്‍ ഇറങ്ങുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളും കോണ്‍ഗ്രസിന് മുന്നിലുണ്ട്.
നിതീഷ് പഴയ നേതാവല്ല
2005ല്‍ നിതീഷ് കുമാറിനുണ്ടായിരുന്ന ശക്തി തീര്‍ത്തും ഇല്ലാതായിരിക്കുകയാണ്. അവസാന അഞ്ച് വര്‍ഷം ഏറ്റവും മോശം ഭരണമെന്നാണ് പൊതുവികാരം. ശ്രീജന് അഴിമതി, മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസ്, പ്രളയം, കുറ്റകൃത്യങ്ങളുടെ വര്‍ധന എന്നിവ നിതീഷിന്റെ ക്ലീന്‍ ഇമേജ് തകര്‍ത്തിരിക്കുകയാണ്. അതേസമയം മാധ്യമങ്ങളും ഇപ്പോള്‍ നിതീഷിനെതിരെയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപി മുന്നോട്ട് വെച്ച സുശീല്‍ കുമാര്‍ മോദിയും നിത്യാനന്ദ റായിയും ഒട്ടും ജനപ്രീതി ഇല്ലാത്തവവരാണ്.
ജെഡിയു രണ്ട് തട്ടില്‍
ജെഡിയു രണ്ട് തട്ടിലായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. നിതീഷിനെ ഇതുവരെ പാര്‍ട്ടിയില്‍ ചോദ്യം ചെയ്തിരുന്നില്ല. എന്നാല്‍ പ്രശാന്ത് കിഷോറില്‍ നിന്ന് ആദ്യമായി അത്തരമൊരു വിമര്‍ശനം വന്നിരിക്കുകയാണ്. ഇതോടെ കൂടുതല്‍ നേതാക്കള്‍ വിമര്‍ശം കടുപ്പിക്കുന്നുണ്ട്. കൂടുതല്‍ സീറ്റുകള്‍ ചോദിച്ചതും നിതീഷിനെ സമ്മര്‍ദത്തിലാക്കാനാണ്. സിഎഎയില്‍ ജെഡിയുവില്‍ നിന്ന് കോണ്‍ഗ്രസിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഇതെല്ലാം വോട്ടിംഗില്‍ നിതീഷിന് തിരിച്ചടിയാവുന്ന ഘടകങ്ങളാണ്.
കളി മാറ്റി കോണ്‍ഗ്രസ്
നിതീഷ് ദുര്‍ബലനാവുന്ന സാഹചര്യത്തില്‍ പുതിയ തന്ത്രമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. നിതീഷും തേജസ്വി യാദവും തമ്മിലുള്ള പോരാട്ടമാക്കി തിരഞ്ഞെടുപ്പിനെ മാറ്റുകയും, കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുകയും ചെയ്യുന്ന രീതിയാണിത്. കോണ്‍ഗ്രസ് ബീഹാറിലെ 243 സീറ്റിലും മത്സരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അജയ് കപൂര്‍ വ്യക്തമാക്കി. ജെഡിയു സഖ്യത്തോടെ മത്സരിക്കുന്ന പലയിടത്തും ഈ നീക്കം വോട്ട് ചോര്‍ത്തും. ആര്‍ജെഡിക്ക് വോട്ടു ചെയ്യാത്ത ജെഡിയു പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് വോട്ടുമറിക്കും.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ചാണ് പോരാടാന്‍ ഇറങ്ങുന്നത്. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ജഗജീവന്‍ റാമിന്റെ മകളാണ് മീരാ കുമാര്‍. ഇതിലൂടെ ദളിത് വോട്ടുകളെ ആകര്‍ഷിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് വിയോജിപ്പ് കോണ്‍ഗ്രസിനുണ്ട്. മീരാ കുമാറിനേക്കാള്‍ മികച്ചൊരു സ്ഥാനാര്‍ത്ഥി ആര്‍ജെഡിക്ക് പോലും ലഭിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
ലക്ഷ്യം ഇങ്ങനെ
ദില്ലിയില്‍ നാല് സീറ്റുകള്‍ ആര്‍ജെഡിക്ക് കോണ്‍ഗ്രസ് നല്‍കിയിരുന്നു. എന്നാല്‍ ബീഹാറില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നിലുള്ളത്. ഇത്തവണ 55 സീറ്റുകളെങ്കിലും ലഭിക്കണമെന്ന വാശിയിലാണ് കോണ്‍ഗ്രസ്. ആര്‍ജെഡി ഇതിനോട് യോജിക്കുന്നില്ല. അതുകൊണ്ടാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം. ഒപ്പം ബിജെപിക്കൊപ്പമുള്ള എല്‍ജെപിയുടെ ദളിത് വോട്ടുകള്‍ പൊളിക്കുക എന്ന തന്ത്രവും ഇതിനൊപ്പമുണ്ട്. എന്നാല്‍ ഈ തന്ത്രത്തില്‍ 50 ശതമാനം മാത്രമാണ് വിജയം ഉറപ്പുള്ളത്.
മാഞ്ചിയുടെ പിന്തുണ
മീരാ കുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ എച്എഎം നേതാവ് ജിതന്‍ റാം മാഞ്ചിക്ക് കോണ്‍ഗ്രസിനെ പിന്തുണയ്ക്കേണ്ടി വരും. മുഖ്യമന്ത്രിയെ കൂടാതെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമെന്നും, ഇതിലൊരാള്‍ ദളിതായിരിക്കണമെന്നും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ദളിതല്ലെങ്കില്‍ പിന്നോക്ക വിഭാഗത്തില്‍ നിന്നോ അതല്ലെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നോ ഉള്ളവരാവണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മാഞ്ചി ഇതുവരെ മീരാ കുമാറിനെ പിന്തുണയ്ക്കുമോ എന്ന് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ മാഞ്ചിയുടെ പിന്തുണ നിര്‍ണായകമാകും.
ചര്‍ച്ച തുടങ്ങി
ബിജെപി തോല്‍വി ഭയന്ന് മുന്നൊരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. 50:50 ഫോര്‍മുല തന്നെയാണ് ഇത്തവണയുമള്ളത്. അതേസമയം ബിജെപിക്കും ജെഡിയുവിനും പല സീറ്റുകളും പരസ്പരം മാറേണ്ടി വരും. കഴിഞ്ഞ തവണ 24 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. ജെഡിയു രണ്ടാം സ്ഥാനത്തും. 28 സീറ്റുകളില്‍ ജെഡിയു ആദ്യ സ്ഥാനത്തുണ്ട്. ഇവിടെ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. ഈ സീറ്റുകളില്‍ തര്‍ക്കം നടക്കുമെന്ന് ഉറപ്പാണ്. ബീഹാറില്‍ തോറ്റാല്‍ സഖ്യം പൊളിയുമെന്ന് ഉറപ്പാണ്. അതോടെ ജെഡിയു സംസ്ഥാന രാഷ്ട്രീയത്തില്‍ ഒറ്റപ്പെടും.
അദ്നാന് സമി, തസ്ലീമ നസ്രിന് ഇവരൊക്കെ പൗരത്വം ലഭിച്ച മുസ്ലീങ്ങളല്ലേ... സിഎഎ ഉദാഹരണവുമായി ധനമന്ത്രി