അറ്റകൈ പ്രയോഗത്തിനൊരുങ്ങി കോൺഗ്രസ്; പാർട്ടി തലപ്പത്തേയ്ക്ക് 2 പേർ, ദക്ഷിണേന്ത്യയിൽ നിന്നും
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിക്കൊരുങ്ങുകയാണ് രാഹുൽ ഗാന്ധി. മുതിർന്ന നേതാക്കളടക്കം അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും രാജി തീരുമാനത്തിൽ രാഹുൽ ഉറച്ച് നിൽക്കുകയാണ്. ഗാന്ധി കുടുംബത്തിന്റെ ഉറച്ച കോട്ടയായിരുന്ന അമേഠിയിൽ പോലും തോറ്റ മടങ്ങേണ്ടി വന്നതോടെയാണ് രാഹുൽ അധ്യക്ഷ പദവി ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ കേരളം വിട്ടു, അസമിലെന്ന് സൂചന, ജിഷ്ണു ഹിമാലയത്തിലെന്ന് കുടുംബം, ദുരൂഹം
രാഹുൽ ഗാന്ധിയുടെ രാജി തീരുമാനം പാർട്ടിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ചിച്ചിരിക്കുന്നത്. രാഹുൽ പിന്നോട്ടില്ലെന്ന് വ്യക്തമായതോടെ പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് പാർട്ടി. രണ്ട് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനാകുമോയെന്നാണ് പുതിയ പരീക്ഷണം.
തമ്മിലടി രൂക്ഷം
രാജസ്ഥാനിനും മധ്യപ്രദേശിലും അടക്കം മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിൽ ഭിന്നത രൂക്ഷമാവുകയാണ്. പിസിസികളിൽ പലതും പിളർപ്പിലേക്കടുക്കുന്നു. നേതാക്കൾ തമ്മിലടികൾ രൂക്ഷമാകുമ്പോഴും പരിഹാരം കാണാനാകാതെ നെട്ടോട്ടമോടുകയാണ് നേതാക്കൾ. അടുത്ത കാലത്തൊന്നും നേരിട്ടിട്ടില്ലാത്ത വലിയ പ്രതിസന്ധികളിലൂടെയാണ് കോണ്ഡഗ്രസ് കടന്നു പോകുന്നത്.
എല്ലായിടത്തും പ്രശ്നങ്ങൾ
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മധ്യപ്രദേശിൽ കമൽനാഥിനെ മാറ്റി ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ഒരു വിഭാഗം, രാജസ്ഥാനിലാകട്ടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അശോക് ഗെലോട്ട് രാജിവയ്ക്കണമെന്നും പകരം സച്ചിൻ പൈലറ്റ് വരണമെന്നുമാണ് ആവശ്യം. ഇരു വിഭാഗങ്ങളും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുകയാണ്. നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസിനെ താഴെയിറക്കാൻ ബിജെപിയും നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ പദവി പോലും
കർണാടകയിൽ വിമത എംഎൽഎമാരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. മന്ത്രിസ്ഥാനവും പാർട്ടി പദവികളും വാഗ്ദാനം ചെയ്താണ് നേതൃത്വം വിമതരെ അനുനയിപ്പിക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസ് തകർന്നടിഞ്ഞെന്ന് വേണം പറയാൻ. 18ൽ 12 എംഎൽഎമാരും ടിആർഎസിൽ എത്തിയതോടെ കോൺഗ്രസിന്റെ അംഗബലം 18ൽ നിന്നും ആറായി ചുരുങ്ങി. ഇതോടെ സംസ്ഥാനത്തെ പ്രതിപക്ഷ സ്ഥാനം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ്.
പഞ്ചാബിലും
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള പോര് പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. സിദ്ദുവിന്റെ വകുപ്പുകൾ മാറ്റാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. നഗരപ്രദേശങ്ങളിൽ പാർട്ടിക്ക് വോട്ട് കുറയാൻ കാരണം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന സിദ്ദുവിന്റെ ഭരണ പരാജയമാണെന്ന് അമരീന്ദർ സിംഗ് കുറ്റപ്പെടുത്തുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിന്നും സിദ്ധു വിട്ടുനിന്നു.
പുതിയ പരീക്ഷണം
രാഹുൽ ഗാന്ധി രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടിയെ കരകയറ്റാൻ സാധ്യമായ മാർഗങ്ങളെല്ലാം ശ്രമിക്കണമെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. ഈ സാഹചര്യത്തിലാണ് രണ്ട് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച് പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.
ദക്ഷിണേന്ത്യയിൽ നിന്നും
രണ്ട് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാനുള്ള തീരുമാനത്തോട് ഭൂരിഭാഗം നേതാക്കളും സമ്മതം മൂളിയെന്നാണ് റിപ്പോർട്ട്. വർക്കിംഗ് പ്രസിഡന്റ്മാരിൽ ഒരാൾ ദക്ഷിണേന്ത്യയിൽ നിന്നുളള ആളായിരിക്കണമെന്നാണ് നിർദ്ദേശം. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരാളെയും ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന നിർദ്ദേശം ഉയർന്ന് വന്നിട്ടുണ്ട്.
രണ്ട് പേർ
മല്ലികാർജ്ജുൻ ഖാർഗെയുടെയും സുശീൽ കുമാർ ഷിൻഡെയുടെയും പേരുകൾ ഉയർന്ന് വന്നിട്ടുണ്ട്. ഇവർ രണ്ട് പേരും എസ്സി- എസ്ടി വിഭാഗത്തിൽപ്പെട്ട നേതാക്കളാണ്. നേതൃനിരയിൽ യുവാക്കൾ വേണമെന്ന നിർദ്ദേശത്തെ തുടർന്ന് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും സാധ്യത കൽപ്പിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുണാ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ ജ്യോതിരാദിത്യ സിന്ധ്യ പരാജയപ്പെട്ടിരുന്നു.
ഉടൻ തീരുമാനം
പാർലമെന്റ് ബജറ്റ് സെഷൻ ആരംഭിക്കുന്നതിന് മുമ്പായി ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ നേതൃസ്ഥാനത്തേയ്ക്ക് വരണമെന്നും താൻ സാധാരണ പ്രവർത്തകനായി തുടരുമെന്നുമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് പാർട്ടി ബദൽ മാർഗങ്ങൾ തേടുന്നത്.