രാജസ്ഥാനിൽ പ്രശ്ന പരിഹാര ഫോർമുലയുമായി ഹൈക്കമാന്റ്; 2 സാധ്യതകൾ ഇങ്ങനെ.. സച്ചിനും ഗെഹ്ലോട്ടിനും
ജയ്പൂർ; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് താത്കാലിക വിരാമം ആയിരിക്കുകയാണ്. വിമത സ്വരം ഉയർത്തിയ സച്ചിൻ പൈലറ്റ് തിരികെ കോൺഗ്രസ് ക്യാമ്പിലേക്ക് മടങ്ങി. മോദി-ഷാ കൂട്ടുകെട്ടിന്റെ അട്ടിമറി നീക്കം രാജസ്ഥാനിൽ ചെറുത്ത് തോൽപ്പിക്കാനായതിന്റെ ആശ്വാസത്തിലും ആവേശത്തിലുമാണ് ഇപ്പോൾ കോൺഗ്രസ്.
എന്നാൽ ഇനിയാണ് സംസ്ഥാന രാഷ്ട്രീയത്തിലെ യഥാർത്ഥ വെല്ലുവിളി. മടങ്ങിയെത്തിയ സച്ചിനേയും കൂട്ടരേയും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനേയും എങ്ങനെ മെരുക്കി ഒരമിച്ച് നിർത്തും എന്നത് പാർട്ടിക്ക് തലവേദനയായിരിക്കും. അതേസമയം കടുംപിടിത്തങ്ങൾ ഒഴിവാക്കാനുള്ള നയപരമായ അണിയറ നീക്കങ്ങളാണ് ഹൈക്കമാന്റ് ഒരുക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ
പ്രശ്ന പരിഹാരം
സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള ഭിന്നതയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിസന്ധിയ്ക്ക് വഴിവെച്ചത്. എന്നാൽ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതായിരുന്നില്ല. നിയമസഭ തിരഞ്ഞെുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കത്തോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രിയാക്കി കൊണ്ടായിരുന്നു ഹൈക്കമാന്റ് പ്രശ്നങ്ങൾ താത്കലാികമായി പരിഹരിച്ചത്.
ഹൈക്കമാന്റ് ഇടപെടൽ
മാത്രമല്ല സംസ്ഥാന അധ്യക്ഷ പദത്തിലും സച്ചിനെ തന്നെ നിലനിർത്തി.എന്നാൽ അതിന് ശേഷവും ഇരുവരും തമ്മിലുള്ള ഭിന്നതകൾ ശക്തമായിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തോടെ ഇത് മൂർച്ഛിച്ചു. ഇരുവരും പരസ്പരം സംസാരിക്കാൻ കൂട്ടാക്കാത്ത അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി. രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഭിന്നത മറ നീക്കി പുറത്തുവന്നു.
മടങ്ങിയെത്തി സച്ചിൻ
ഒടുവിൽ ഗെഹ്ലോട്ടിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തിലേക്ക് സച്ചിൻ എത്തുകയായിരുന്നു. വിമതസ്വരം ഉയർത്തി എംഎൽഎമാരുമായി കടന്നെങ്കിലും പക്ഷെ സംസ്ഥാന രാഷ്ട്രീയത്തിൽ ഗെഹ്ലോട്ട് തന്നെ അവസാന വിജയം സ്വന്തമാക്കി. 'അവസാനവഴിയും' അടഞ്ഞതോടെ ഹൈക്കമാന്റുമായി ചർച്ച നടത്തി സച്ചിൻ മടക്കത്തിന് സന്നദ്ധത അറിയിച്ചു.
പരിഹരിക്കപ്പെട്ടില്ല?
രാജസ്ഥാൻ കോൺഗ്രസിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു. സച്ചിനും ഗെഹ്ലോട്ടും ഹാപ്പി ഹാപ്പിയെന്നായിരുന്നു സച്ചിന്റെ മടക്കത്തോടെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞത്. എന്നാൽ സച്ചിനും ഗെഹ്ലോട്ടും തമ്മിലുള്ള ഭിന്നത പരിഹരിക്കപ്പെട്ടിട്ടില്ലെന്നത് മടക്കത്തിന് പിന്നാലെയുള്ള സച്ചിന്റെ പ്രതികരണത്തിൽ തന്നെ വ്യക്തമാണ്.
ഗെഹ്ലോട്ടിനെതിരെ
പൈലറ്റിനെതിരെ ഗെഹ്ലോട്ട് ഉയർത്തിയ വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് കൊണ്ടായിരുന്നു മടക്കത്തിന് പിന്നാലെയുള്ള സച്ചിന്റെ ആദ്യപ്രതികരണം. രാഷ്ട്രീയത്തില് വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ലെന്നും തന്നെ ഒന്നിനും കൊളളാത്തവന് എന്നുവിളിച്ച രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹലോത്തിനെ ബഹുമാനിക്കുന്നുവെന്നുമായിരുന്നു സച്ചിൻ പറഞ്ഞത്.
ലക്ഷ്മണ രേഖ
ആരോട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ആർക്കെതിരെ മോശം ഭാഷ ഞാൻ പ്രയോഗിക്കാറില്ലെന്നും ഗെഹ്ലോത്തിന്റെ നിക്കമ്മ പരാമർശത്തിനെതിരെ സച്ചിൻ പ്രതികരിച്ചു. പൊതുവിടത്തില് പെരുമാറുന്നതിന് മാന്യതയും ഒരു ലക്ഷ്മണരേഖയുമുണ്ടെന്നാണ് ഞാന് കരുതുന്നതെന്നും സച്ചിൻ പറഞ്ഞു.
Recommended Video
തിരികെ ലഭിക്കില്ല
അതേസമയം ഗെഹ്ലോട്ടുമായി സച്ചിൻ നേർക്ക് നേരെ പോരാടുമെന്ന് തന്നെയാണ് ഇതോടെ കണക്കാക്കപ്പെടുത്. എങ്കിലും ഹൈക്കമാന്റിന്റെ ചില 'ഉറപ്പുകൾ' നടപ്പാക്കുന്നതോടെ പ്രശ്നങ്ങൾ താത്കാലികമായി പരിഹരക്കപ്പെട്ടേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിമതനീക്കം നടത്തിയ പിന്നാലെ സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഇത് രണ്ടും സച്ചിന് ഇനി മടക്കി ലഭിച്ചേക്കില്ല.
പ്രാതിനിധ്യം നൽകും
അതേസമയം 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഭരണമാറ്റം നടത്തി സച്ചിനെ മുഖ്യമന്ത്രിയാക്കിയേക്കുമെന്നുള്ള ഉറപ്പ് ഹൈക്കമാന്റിൽ നിന്ന് സച്ചിന് ലഭിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. മാത്രമല്ല സച്ചിന് പിന്തുണയ്ക്കുന്നവർക്ക് മന്ത്രിസ്ഥാനലും പാർട്ടിയിലെ പോഷക സംഘടനകളിൽ മതിയായ പ്രാതിനിധ്യവും നൽകിയേക്കുമെന്നാണ് വിവരങ്ങൾ.
രണ്ട് സാധ്യതകൾ
നിലവിൽ രണ്ട് പ്രധാന സാധ്യതകളാണ് ഹൈക്കമാന്റ് തേടുന്നത്. സച്ചിൻ പക്ഷത്ത് നിന്നും ഗെഹ്ലോട്ട് പക്ഷത്ത് നിന്നും ഒന്നോ അല്ലെങ്കിൽ രണ്ട് വീതമോ ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കാനാണ് ആലോചന.ഇതിനെ ഇരു വിഭാഗങ്ങളും എതിർക്കാൻ സാധ്യതയില്ല, കോൺഗ്രസിലെ മുതിർന്ന നേതാവ് പറഞ്ഞു. മാത്രമല്ല കൂടുതൽ യുവാക്കളായ പുതുമുഖങ്ങൾക്ക് മന്ത്രിസഭയിൽ സ്ഥാനം ലഭിക്കും.
സംസ്ഥാന രാഷ്ട്രീയത്തിൽ
പൈലറ്റിനെ രാജസ്ഥാന് പുറത്ത് എതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിമയിച്ചേക്കും. അദ്ദേഹത്തിന് ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ ഇടപെടലിന് അവസരം ലഭിക്കും. പൈലറ്റ് നിലവിൽ എംഎൽഎ ആയതുകൊണ്ട് തന്നെ സംസ്ഥാന രാഷ്ട്രീയത്തിലും അദ്ദേഹത്തന് ഇടപെടാൻ സാധിക്കും, സംസ്ഥാന നേതാക്കൾ പറഞ്ഞു.
സമവായ സാധ്യത
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ഭരണകാലാവധി പൂർത്തിയാക്കാൻ 3.5 വർഷം ഇനിയും ബാക്കിയുണ്ട്. രണ്ട് വിഭാഗങ്ങളേയും ഒരു പോലെ പരിഗണിച്ച് കൊണ്ടുള്ള സമവായ സാധ്യതകൾ തേടിയില്ലേങ്കിൽ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.