ഗുജറാത്തിൽ 'ട്രംപ് കാർഡ്' ഇറക്കാൻ കോൺഗ്രസ്; ലക്ഷ്യം 75 മണ്ഡലങ്ങൾ.. 2017 ആവർത്തിക്കും?
ദില്ലി; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ഭരണം നിലനിർത്താനുള്ള തന്ത്രങ്ങൾ ഇതിനോടകം തന്നെ ബിജെപി ആരംഭിച്ചിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം കണക്കിലെടുത്ത് മുഖ്യമന്ത്രിയേയും മന്ത്രിസഭയേയും തന്നെ നേതൃത്വം പൊളിച്ചെഴുതി. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള ചർച്ചകളിലേക്കും നേതൃത്വം കടന്നു കഴിഞ്ഞു.
അതേസമയം മറുവശത്ത് കോൺഗ്രസ് ആകട്ടെ ഇക്കുറി സംസ്ഥാനത്ത് അട്ടിമറി നീക്കത്തിനുള്ള ഒരുക്കത്തിലാണ്. ഭരണ വിരുദ്ധ വികാരത്തിനൊപ്പം ശക്തമായ നേതാക്കളെ അണി നിരത്തിയാൽ ഭരണം പിടിക്കാൻ സാധിക്കുമെന്നതാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി 'ട്രംപ് കാർഡ്' തന്നെ ഇറക്കാനാണ് കോൺഗ്രസ് നീക്കം.വിശദാംശങ്ങളിലേക്ക്

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കോട്ടയായ ഗുജറാത്തിൽ പാർട്ടി കേന്ദ്രങ്ങളെ വിറപ്പിച്ച് കൊണ്ടുള്ള പ്രകടനമായിരുന്നു കോൺഗ്രസ് പുറത്തെടുത്തത്. ബിജെപി 99 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 77 സീറ്റുകൾ വരെ നേടാൻ സാധിച്ചിരുന്നു. അതായത് കഴിഞ്ഞ 32 വർഷത്തിനിടയിൽ കോൺഗ്രസ് നേടുന്ന ഏറ്റവും കൂടുതൽ സീറ്റുകൾ.

പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് നിലവിലെ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്ലോട്ടായിരുന്നു. ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ ശക്തമായ പ്രചരണമായിരുന്നു പാർട്ടി കാഴ്ച വെച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റത്തിന് പിന്നിൽ നിർണായകമായ മറ്റൊരു ഘടകം കൂടി ഉണ്ടായിരുന്നു. സംസ്ഥാനത്തെ പ്രബല സമുദായമായ പട്ടേൽ വിഭാഗത്തിന്റെ പിന്തുണയായിരുന്നു ഇത്.

പട്ടേൽ സംവരണ പ്രക്ഷോഭ നേതാവായിരുന്ന ഹർദിക്കിനെ പിന്തുണയ്ക്കാനുള്ള തിരുമാനമായിരുന്നു അന്ന് കോൺഗ്രസിന് ഗുണം ചെയ്തത്. സൗരാഷ്ട്ര, കച്ച് തുടങ്ങിയ മേഖലകളിൽ എല്ലാം കോൺഗ്രസിന്റെ മുന്നേറ്റത്തിന് ഇത് കാരണമായിരുന്നു. മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കോൺഗ്രസിനൊപ്പമാണ് ഹാർദ്ദിക് പട്ടേൽ. പാർട്ടിയുടെ മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാൾ കൂടിയാണ് ഹാർദിക്.നിയമസഭ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് കൊണ്ടായിരുന്നു ഹാർദ്ദിക്കിനെ വർക്കിംഗ് പ്രസിഡന്റായി രാഹുൽ തിരഞ്ഞെടുത്തത്.

അതേസമയം തിരഞ്ഞെടുപ്പ് അടുക്കവെ ഹാർദ്ദികിനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അമിത് ചാദ്വ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ അധ്യക്ഷ സ്ഥാനത്തേക്കായി ഹാർദിക് പട്ടേൽ ചരടുവലി നടത്തുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം യുവ നേതാവായ ഹാർദ്ദിക് അധ്യക്ഷനാകുന്നതിനോട് അനുകൂല നിലപാടാണ് ഹൈക്കമാന്റിന് എന്നാണ് റിപ്പോർട്ടുകൾ. ഹാർദ്ദിക് പാർട്ടി തലപ്പത്ത് എത്തുന്നതോടെ പട്ടേൽ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാമെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നുണ്ട്. സംസ്ഥാനത്തെ 182 മണ്ഡലങ്ങളിൽ 75 മണ്ഡലങ്ങളിൽ നിർണായക സ്വാധീനമാണ് പട്ടേൽ വിഭാഗം.

കൊവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പട്ടേൽ വിഭാഗം ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാമെന്നും നേതൃത്വം കരുതുന്നു. അതിനിടെ എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയുടെ കോൺഗ്രസ് പ്രവേശനത്തിന് പിന്നിലും ഹാർദ്ദിക്കിന് പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഹാർദ്ദിക് നയിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

പുതുതായി ചുമതലയേറ്റ സംസ്ഥാനത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രഘു ശർമ്മയ്ക്കും ഹാർദികിനോടാണ് താത്പര്യം. എന്തായാലും എത്രയും പെട്ടെന്ന് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ പൂർത്തിയാക്കാൻ ഹൈക്കമാന്റ് ശർമ്മയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം ഹാർദിക് സംസ്ഥാന അധ്യക്ഷനാകാനുള്ള നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾ അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ തള്ളി. ഹാർദിക് പട്ടേൽ ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്. അദ്ദേഹം അധ്യക്ഷനായാലും ഇല്ലേലും പ്രധാനമല്ല. പാർട്ടിയെ ശക്തിപ്പെടുത്തുകയും ബിജെപിയെ പരാജയപ്പെടുത്തുകയുമാണ് ഞങ്ങളുടെ ലക്ഷ്യം, "ഹാർദിക് പട്ടേലിന്റെ അടുത്ത സഹായി ജയേഷ് പട്ടേൽ പറഞ്ഞു.












Click it and Unblock the Notifications