നാല് മേഖലകളിൽ നിന്നായി നാല് വർക്കിംഗ് പ്രസിഡന്റുമാർ; മഹാരാഷ്ട്ര മോഡൽ ദേശീയ തലത്തിലേക്കും
ദില്ലി: പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമാകുകയാണ്. കർണാടകയിൽ സഖ്യ സർക്കാർ നേരിടുന്ന പ്രതിസന്ധി മൂലമാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം വൈകുന്നത്. പുതിയ അധ്യക്ഷൻ വൈകുന്നതിലെ അതൃപ്തി പ്രവർത്തകരും നേതാക്കളും ഇതിനോടകം തന്നെ തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കൾക്കും യുവനിരയ്ക്കും ഒരു പോലെ സ്വീകാര്യനായ ഒരു പേരിലേക്ക് എത്താൻ ഇതുവരെ നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്നാണ് സൂചന. അതേ സമയം യുവനേതാവ് വേണം അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്താനെന്ന ആവശ്യത്തിന് പിന്തുണയേറി വരികയാണ്.
കോൺഗ്രസ് നേതാക്കൾക്ക് മുമ്പിൽ വീണ്ടും വാതിൽക്കൊട്ടിയടച്ച് വിമതർ; അവസാന ശ്രമവും പാളി
അതേസമയം അധ്യക്ഷനൊപ്പം വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചുള്ള കേരളാ, മഹാരാഷ്ട്ര മാതൃക ദേശീയ തലത്തിലും നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. മഹാരാഷ്ട്രയിൽ അശോക് ചവാൻ രാജി വെച്ചതോടെ പുതിയ അധ്യക്ഷനെ നിയമിച്ചിരിക്കുകയാണ് കോൺഗ്രസ്. സംസ്ഥാന അധ്യക്ഷനെ കൂടാതെ 5 വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ദേശീയ നേതൃത്വത്തിലും നിയമനം നടത്തണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാവുകയാണ്.
കേരളത്തിൽ
കേളത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിന് പിന്നാലെ മൂന്ന് വർക്കിംഗ് പ്രസിഡന്റ്മാരെക്കൂടി കോൺഗ്രസ് നിയമിച്ചിരുന്നു. കെ സുധാകരനെയും കൊടുക്കുന്നിൽ സുരേഷിനെയും എംഐ ഷാനവാസിനേയുമായിരുന്നു രാഹുൽ ഗാന്ധി വർക്കിംഗ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തത്. മഹാരാഷ്ട്രയിൽ 5 വർക്കിംഗ് പ്രസിഡന്റുമാരാണുള്ളത്. മുതിർന്ന നേതാവ് ബാലേസാഹേബ് തോറാത്താണ് പുതിയ അധ്യക്ഷൻ. ഡോ നിതിന്‍ റാവത്ത്, ബശ്വരാജ് എം പാട്ടീല്‍, വിശ്വജിത് കാതം, യശോമതി ചന്ദ്രകാന്ത് താക്കൂര്‍, മുസാഫര്‍ ഹുസൈന് എന്നിവരാണ് വർക്കിംഗ് പ്രസിഡന്റുമാർ.
നിയമനം ഇങ്ങനെ
മഹാരാഷ്ട്രയിൽ 5 വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതോടെ സംസ്ഥാനത്തിന്റെ എല്ല മേഖലയിൽ നിന്നും നേതൃത്വത്തിൽ പ്രാതിനിധ്യം ഉറപ്പിക്കാൻ പാർട്ടിക്ക് സാധിച്ചു. മാത്രമല്ല വിവിധ സമുദായത്തിൽപ്പെട്ടവരാണ് എല്ലാവരും. കോൺഗ്രസ് അധ്യക്ഷന ബാലേസാഹേഹ് തോറാത്ത് മറാത്ത സമുദായത്തിൽപ്പെട്ടയാളാണ്. കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവാകട്ടെ ദളിത് വിഭാഗത്തിൽപ്പെട്ട നേതാവാണ്. ഒക്ടോബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പാർട്ടിയിൽ അഴിച്ചുപണി നടത്തിയത്.
ദേശീയ തലത്തിലും
ദക്ഷിണ, പൂർവ്വ, ഉത്തര, പശ്ചിമ മേഖലകളിൽ നിന്നുള്ള ഓരോരുത്തരെ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിക്കണമെന്നാണ് നിർദ്ദേശം ഉയരുന്നത്. വിവിധ സമുദായത്തിൽപ്പെട്ടവർക്ക് പ്രാതിനിധ്യം നൽകുന്ന കാര്യവും പരിഗണിക്കും. വർക്കിംഗ് പ്രസിന്റുമാരെയും ഉപാധ്യക്ഷന്മാരെയും നിയമിക്കുന്നതിനെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ നാല് മേഖലകളിൽ നിന്നായി വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കാൻ യോഗ്യതയുളളവരുടെ പേരുകൾ നിർദ്ദേശിക്കാൻ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാൽ പ്രവർത്തക സമിതിയോട് നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ.
ഒരിക്കൽ മാത്രം
ദേശീയ നേതൃത്വത്തിൽ മുമ്പ് ഒരിക്കൽ മാത്രമാണ് വർക്കിംഗ് പ്രസിഡന്റിനെ നിയമിച്ചത്. 1983ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവ് കമലാപതി ത്രിപാദിയെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചിരുന്നു. രാഹുൽ ഗാന്ധിയെ കൂടാതെ രണ്ട് തവണ മാത്രമാണ് ഉപാധ്യക്ഷനെ നിയമിച്ചിട്ടുള്ളത്. 1980ൽ അർജുൻ സിംഗിനേയും 1996ൽ ജിതേന്ദ്ര പ്രസാദിനേയും വർക്കിംഗ് പ്രസിഡന്റായി നിയമിച്ചിട്ടുണ്ട്.
ചർച്ച തുടരുന്നു
അതേ സമയം രാഹുൽ ഗാന്ധിയുടെ പകരക്കാരൻ ആരാവണമെന്ന ചർച്ച കോൺഗ്രസിൽ സജീവമാകുകയാണ്. മുതിർന്ന നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, മുകുൾ വാസ്നിക്, അശോക് ഗെലോട്ട്, സുശീൽ കുമാർ ഷിൻഡെ എന്നിവരുടെ പേരുകൾ സജീവ പരിഗണനയിലുണ്ട്. രാഹുൽ ഗാന്ധിക്ക് പകരക്കാരനായി യുവനേതാവ് വരണമെന്ന ആവശ്യം ശക്തമാകുന്നതോടെ സച്ചിൻ പൈലറ്റിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി ജ്യോതിരാദിത്യ സിന്ധ്യയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചേക്കും.