മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരും സ്ഥാനമൊഴിയും? കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്‍റെ അറ്റകൈ നീക്കം
ബെംഗളൂരു: കടുത്ത പ്രതിസന്ധിയിലൂടെയാണ് കര്‍ണാടകത്തിലെ സഖ്യസര്‍ക്കാര്‍ കടന്നുപോകുന്നത്. ഏത് നിമിഷവും താഴെ വീണേക്കാമെന്ന സ്ഥിതിയാണ് 13 എംഎല്‍എമാരുടെ കൂട്ടരാജി സര്‍ക്കാരിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജര്‍ ഡികെ ശിവകുമാര്‍ എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും എംഎല്‍എമാരില്‍ ചിലരെ ബിജെപി മുംബൈയിലേക്ക് കടത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ട മട്ടാണ്.
കർണാടകത്തിലെ കൂട്ടരാജിക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ഗൂഢാലോചന? സിദ്ധരാമയ്യയെന്ന് ആരോപണം
അതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയുടെ നേതൃത്വത്തില്‍ തുടങ്ങി കഴിഞ്ഞു. ഗവര്‍ണറുടെ വിളി കാത്തരിക്കുകയാണ് ബിജെപി. ഇതോടെ സര്‍ക്കാരിനെ രക്ഷിക്കാന്‍ അറ്റകൈ പ്രയോഗത്തിന് ഒരുങ്ങുകയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്. തങ്ങളുടെ മുഴുവന്‍ മന്ത്രിമാരോടും സ്ഥാനമൊഴിയാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.
രാജിക്കൊരുങ്ങി കൂടുതല്‍ നേതാക്കള്‍
ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ നീങ്ങുന്നത്. പരാജയത്തിന്‍റെ ഉത്തരവാദിത്തത്തെ ചൊല്ലി കോണ്‍ഗ്രസും ജെഡിഎസും പരസ്പരം ചളിവാരിയെറിഞ്ഞതോടെ സഖ്യം ഏത് നിമിഷവും താഴെ വീഴുമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍. അതിനിടെയാണ് സഖ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി എംഎല്‍എമാരുടെ കൂട്ടരാജി. 14 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരാണ് രാജിവെച്ചത്. കോണ്‍ഗ്രസില്‍ നിന്നുള്ള 11 പേരും ജെഡിഎസ് അംഗങ്ങളായ മൂന്ന് പേരുമാണ് രാജിവെച്ചത്. കൂടുതല്‍ എംഎല്‍എമാര്‍ വരുന്ന ദിവസങ്ങളില്‍ രാജിവെയ്ക്കുമെന്നാണ് വിവരം.
അറ്റകൈ പ്രയോഗം
അതിനിടെ പ്രതിസന്ധി മറികടക്കാന്‍ അറ്റകൈ പ്രയോഗത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാരിലെ മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരോടും പദവി ഒഴിയാന്‍ നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്ന് ദേശീയ മാധ്യമമായ എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവരുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്തെന്നാണ് വിവരം. രാജിവെച്ച എംഎല്‍എമാരെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.
മന്ത്രി സഭ വികസനം
സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രണ്ട് അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഈ മാസം പകുതിയോടെ സഖ്യം മന്ത്രിസഭ വികസിപ്പിച്ചിരുന്നു. സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ്, കര്‍ണാടക പ്രജ്ഞാവന്ത ജനതാ പാര്‍ട്ടി നേതാവ് ആര്‍ ശങ്കര്‍ എന്നിവരെയായിരുന്നു പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.ഇരുവര്‍ക്കും മന്ത്രിസ്ഥാനം നല്‍കിയതിനെതിരെ കോണ്‍ഗ്രസിലേയും ദളിലേയും നേതാക്കള്‍ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇവര്‍ക്കായി ബിജെപി വലവിരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.
പിന്തുണ ഇങ്ങനെ
നിലവില്‍ ബിജെപിക്ക് 105 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. കോണ്‍ഗ്രസിന് 79 അംഗങ്ങളും ജെഡിഎസിന് 37 അംഗങ്ങളുടേയും പിന്തുണയുണ്ട്. അതേസമയം ചൊവ്വഴാചയോടെ സഖ്യസര്‍ക്കാരിന്‍റെ വിധിയെന്താകുമെന്ന കാര്യത്തില്‍ വ്യക്തത വരും. സ്പീക്കര്‍ രമേശ് കുമാര്‍ തിങ്കഴാഴ്ച അവധിയാണ്. എംഎല്‍എമാരുടെ രാജി ചൊവ്വാഴ്ചയോടെയാകും സ്പീക്കര്‍ പരിശോധിക്കുക. അതിനിടെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തന്‍റെ യുഎസ് യാത്ര വെട്ടിച്ചുരുക്കി ഞായറാഴ്ചയോടെ ബെംഗളൂരുവില്‍ മടങ്ങിയെത്തും. വിദേശ പര്യടനത്തിലുള്ള സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു ജുലൈ 10 ന് മാത്രമേ സംസ്ഥാനത്ത് തിരിച്ചെത്തുകയുള്ളു.
കുമാരസ്വാമിയുടെ നിലപാട്
അതിനിടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി രാജിവെച്ച രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് നേതാക്കള്‍ സിദ്ധരാമയ്യയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ആവശ്യം ശക്തമായതോടെ പ്രതിസന്ധി പരിഹരിക്കാന്‍ എച്ച്ഡി കുമാരസ്വാമിയോട് മുഖ്യമന്ത്രി പദം ഒഴിയണമെന്ന ആവശ്യം കെസി വേണുഗോപാല്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് വിവരം. ഇനി കുമാരസ്വാമിയുടെ നിലപാടാകും സര്‍ക്കാരിന്‍റെ ഭാവി തിരുമാനിക്കുക.
കർണാടകയിൽ കടുത്ത പ്രതിസന്ധി; 11 ഭരണകക്ഷി എംഎൽഎമാർ രാജി സമർപ്പിച്ചു, സർക്കാർ തുലാസിൽ