ചത്തീസ്ഗണ്ഡ് പാഠം; കമല്‍നാഥ് ഒഴിയും, മധ്യപ്രദേശിലും വന്‍മാറ്റങ്ങള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്
ഭോപ്പാല്‍: സമാനമായ പരാജയങ്ങള്‍ മുമ്പ് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അന്നൊന്നും ഇല്ലാത്ത വിധത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് കോണ്‍ഗ്രസ് നേതൃത്വം കടന്നു പോയികൊണ്ടിരികുന്നത്. ദേശീയ അധ്യക്ഷ പദവി ഒഴിയാനുള്ള രാഹുലിന്‍റെ തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുന്നത് തന്നെയാണ് കോണ്‍ഗ്രസിന്‍റെ ഏറ്റവും വലിയ തലവേദന. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പേടുയുള്ളവര്‍ അദ്ദേഹത്തെ കണ്ട് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.
രാഹുലിന് പിന്തുണയെന്നോണം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നേതാക്കള്‍ കൂട്ടരാജി വെക്കുന്നതും എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പിസിസി പുനഃസംഘടനയും വലിയ വെല്ലുവിളിയായി കോണ്‍ഗ്രസിന്‍റെ മുന്നില്‍ നില്‍ക്കുന്നു. പിസിസി അധ്യക്ഷന്‍മാരെ ആദ്യം നിയമിച്ച് സംഘടനാ പുനഃസംഘടനയിലേക്ക് പിന്നീട് കടക്കാമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
രാഹുലിന്‍റെ തന്ത്രം ഫലിച്ചു, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷന്‍
ഛത്തീസ്ഗണ്ഡില്‍ പുതിയ പിസിസി അധ്യക്ഷനെ നിയമിച്ചു കൊണ്ട് കോണ്‍ഗ്രസ് ഇതിന് തുടക്കം കുറിക്കുകയും ചെയ്തു കഴിഞ്ഞു. ആദിവാസി വിഭാഗത്തിൽപ്പെടുന്ന മോഹൻ മാർക്കാമിനെയായിരുന്നു ഛത്തീസ്ഗഡിലെ പുതിയ പിസിസി പ്രസിഡന്‍റായി കോണ്‍ഗ്രസ് നിയമിച്ചത്. ആദിവാസി വിഭാഗത്തിൽ നിന്ന് പിസിസി അധ്യക്ഷ സ്ഥാനത്ത് എത്തുന്ന ആദ്യ വ്യക്തിയായിരുന്നു മോഹന്‍ മാര്‍ക്കാം. പ്രതിസന്ധികള്‍ നേരിടുന്ന മധ്യപ്രദേശിലും ഇതേ രീതി തന്നെയാണ് കോണ്‍ഗ്രസ് പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
നിയമസഭാ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ വര്‍ഷം അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അഭിമാനകരമായി വിജയമായിരുന്നു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേടിയത്. തനിച്ച് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ സാധിച്ചില്ലെങ്കിലും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദി ഹൃദയഭൂമിയുടെ ഭാഗമായി മധ്യപ്രദേശില്‍ അധികാരത്തിലെത്താന്‍ കാഴിഞ്ഞത് ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്തു. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നില്‍ ദയനീയമായി പരാജയപ്പെടാനായിരുന്നു കോണ്‍ഗ്രസിന്‍റെ വിധി.
രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം
സംസ്ഥാനത്തെ 29 സീറ്റുകളില്‍ 28 സീറ്റും ബിജെപി പിടിച്ചെടുത്തപ്പോള്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത് കേവലം ഒരു സീറ്റില്‍ മാത്രമായി. മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥിന്‍റെ മകന്‍ നകുല്‍ നാഥായിരുന്നു വിജയിച്ച ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ കമല്‍നാഥിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഉന്നതപദവികള്‍ വഹിക്കുന്ന നേതാക്കളാരും മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി തന്നെ രംഗത്ത് വരികയും ചെയ്തു.
ഉത്തരവാദിത്തം ഏറ്റെടുക്കാം
ഇതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന വന്‍പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് കമല്‍നാഥ് പ്രഖ്യാപിക്കുന്നത്. 'സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിന്‍റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നിപാടാണ് ശരി. ആരാണ് തോല്‍വിക്ക് ഉത്തരവാദി എന്ന് എനിക്ക് അറിയില്ല. എന്നാല്‍ പാര്‍ട്ടി പദവി ഒഴിയാനുള്ള സന്നദ്ധത ഞാന്‍ അറിയിച്ചു കഴിഞ്ഞു' എന്നാണ് കമല്‍നാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആദിവാസി വിഭാഗത്തില്‍ നിന്ന്
ഇതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ പുതിയ പിസിസി അധ്യക്ഷനെ നിയമിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് തുടങ്ങിയിത്. ഛത്തീസ്ഗഡിലേതിന് സമാനമായി ആദിവാസി വിഭാഗത്തില്‍പ്പെടുന്ന നേതാവിനെ പാര്‍ട്ടി അധ്യക്ഷനാക്കാനാണ് കോണ്‍ഗ്രസ് നീക്കം. സംസ്ഥാന ജനസഖ്യയുടെ 21 ശതമാനത്തോളം ആദിവാസി വിഭാഗങ്ങള്‍ ഉള്ള മധ്യപ്രദേശില്‍ ആ വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.
ബാലാ ബച്ചന്‍
കമല്‍നാഥ് സര്‍ക്കാറിലെ ആഭ്യന്തര മന്ത്രി ബാലാ ബച്ചന്‍, ഉമങ് സിങാര്‍ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇരുവരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാക്കാളാണ്. കമല്‍ നാഥ് വിഭാഗം ബാലാ ബച്ചനെ പിന്തുണയ്ക്കുമ്പോള്‍ ഉമങ് സിങാറിനെ പിന്തുയ്ക്കുന്നു ജ്യോതിരാധിത്യ സിന്ധ്യ വിഭാഗമാണ്. മുന്‍ മുഖ്യമന്ത്രിയായ ദിഗ് വിജയ് സിങ്ങിന്‍റെ എതിര്‍പ്പ് ഉമങ് സിങാറിന് തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതിയ പാര്‍ട്ടി അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ മുന്‍ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരിയുടെ അഭിപ്രായവും പരിഗണിച്ചേക്കും.
ഉമങ് സിങ്ങാര്‍
ബാലാ ബച്ചനോ ഉമങ് സിങ്ങാറോ അധ്യക്ഷ സ്ഥാനത്ത് എത്തിയില്ലെങ്കില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ഒരു യുവ നേതാവിനേയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തപ്പോഴും പിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് കമല്‍നാഥ് അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനത്ത് തുടരാനായിരുന്നു കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശം. ഏതായാലും ഈ മാസം തന്നെ പുതിയ പാര്‍ട്ടി അധ്യക്ഷനെ നിയമിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.