സിന്ധ്യയ്ക്കെതിരെ ട്രംപ് കാർഡ് ഇറക്കാൻ കോൺഗ്രസ്; എത്തുന്നത് രാഹുലിന്റെ വിശ്വസ്തർ!ഇനി കളിമാറും!
ഭോപ്പാൽ; മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ് കോൺഗ്രസ്. എന്ത് വിലകൊടുത്തും ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്നാണ് കോൺഗ്രസ് വെല്ലുവിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ 22 വരെ സീറ്റുകൾ നേടാനാകുമെന്ന ആത്മവിശ്വാസമാണ് മുൻ മുഖ്യമന്ത്രി കമൽനാഥ് പ്രകടിപ്പിച്ചത്.
കോൺഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ് തന്ത്രങ്ങൾ മെനയുന്നത്. സിന്ധ്യയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുകയാണ് കോൺഗ്രസ് ലക്ഷ്യം.
നിർണായക തിരഞ്ഞെടുപ്പ്
സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ നിർണയിക്കുന്നതാണ് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ്. രാജിവെച്ച് 22 എംഎൽഎമാരുടേയും അന്തരിച്ച ഓരോ കോൺഗ്രസ്, ബിജെപി എംഎൽഎമാരുടേയും രാജിവെച്ച ബിജെപി എംഎൽഎയുടേയും മണ്ഡലം ഉൾപ്പെടെ 25 ഇടത്താണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
പിന്തുണ ഇങ്ങനെ
നിലവിൽ കോൺഗ്രസിന് 91 പേരുടെ പിന്തുണയാണ് ഉള്ളത്. ബിജെപിക്ക് 107 പേരുടെ പിന്തുണയും. ഉപതിരഞ്ഞെടുപ്പിന് ശേഷം സഭയുടെ അംഗബലം ഉയർന്ന് 230 ആകും. ഇതോടെ കേവല ഭൂരിപക്ഷത്തിന് 116 പേരുടെ പിന്തുണയാണ് വേണ്ടത്. മാന്ത്രിക സംഖ്യ തൊടണമെങ്കിൽ ബിജെപിക്ക് വേണ്ടത് 9 സീറ്റാണ്.
അധികാരത്തിലേക്ക്
കോൺഗ്രസിന് 17 സീറ്റുകളിൽ വിജയിക്കാനായാൽ വീണ്ടും ഭരണത്തിലേക്കുള്ള വഴിയൊരുക്കും. അതുകൊണ്ട് തന്നെ ബിജെപി നേതാക്കളെ പരാജയപ്പെടുത്താനുള്ള സകല അടവുകളും കോൺഗ്രസ് ക്യാമ്പ് ഒരുക്കുന്നുണ്ട്. കൂറുമാറിയെത്തിയ കോൺഗ്രസ് നേതാക്കളാകും തങ്ങളുടെ സ്ഥാനാർത്ഥികൾ എന്നാണ് ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്.
പഴയ പടക്കുതിരകൾ
അതേസമയം ബിജെപി നേതാക്കളോട് മുട്ടാൻ പഴയ പടക്കുതിരകളെ തന്നെ രംഗത്തിറക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. മുന്‍ പ്രതിപക്ഷ നേതാവായ അജയ് സിംഗ്, മുന്‍ മന്ത്രിയായിരുന്ന റാം നിവാസ് റാവത്ത് എന്നിവരെ കോൺഗ്രസ് കളത്തിലിറക്കും. നേരത്തേ സിന്ധ്യയുടെ ഏറ്റവും അടിത്ത നേതാവാണ് റാവത്ത്.
ശക്തനായ നേതാവ്
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അജയ് സിംഗ് ബിജെപി നേതാവായ ശർദ്ദേന്തു തിവാരിയോടും ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി എംപി റിതി പഥകിനോടും പരാജയപ്പെട്ട നേതാവാണെങ്കിലും പാർട്ടിയിലെ കരുത്തുറ്റ നേതാക്കളിൽ ഒരാളാണ്. സിന്ധ്യ വിശ്വസ്തനായ ബിജെപി നേതാവ് ഗോവിന്ദ് സിംഗ് രജ്പുത്തിനെതിരെ സാഗര്‍ ജില്ലയിലെ സുര്‍കി സീറ്റിലാകും കോണ്‍ഗ്രസ് അജയ് സിങിനെ മത്സരിപ്പിക്കുക.
മണ്ഡലം സന്ദർശിച്ചു
അതേസമയം ശിവപുരി ജില്ലയിലെ പൊഹാരി മണ്ഡലത്തില്‍ റാം നിവാസ് റാവത്തിനെയും മത്സരിപ്പിക്കും. ഇതിനോടകം തന്നെ മണ്ഡലത്തിൽ റാവത്ത് സന്ദർശിച്ചിട്ടുണ്ട്. മാത്രമല്ല ഇവിടെ ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളേയും പ്രവർത്തകരേയും കോൺഗ്രസിലേക്ക് എത്തിക്കാനുള്ള ചർച്ചകളും സജീവമാക്കിയിട്ടുണ്ട്.
മറുകണ്ടം ചാടിക്കും
പല മണ്ഡലത്തിലും ബിജെപി നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള ചർച്ചകളും കോൺഗ്രസ് നേതാക്കൾ നടത്തുകയാണ്. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന സന്ദേശമാണ് നേതാക്കൾക്ക് സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്നത്. അതിനിടെ മുന്‍ എംപി മീനാക്ഷി നത്രാജനെയും കളത്തിലിറക്കാന്‍ കോൺഗ്രസ് ആലോചിക്കുന്നുണ്ട്.
രാഹുലിന്റെ വിശ്വസ്ത
രാഹുൽ ഗാന്ധിയോട് ഏറ്റവും അടുത്ത നേതാവാണ് മീനാക്ഷി ലേഖി. ഇത്തരത്തിൽ പാർട്ടിയോട് കൂറ് പുലർത്തുന്ന മുതിർന്ന നേതാക്കൾ തന്നെ ഇത്തവണ കളത്തിൽ ഇറങ്ങിയാൽ മതിയെന്നാണ് കോൺഗ്രസിൽ തിരുമാനമായിരിക്കുന്നത്. അവസരവാദികളാണ് പാർട്ടിക്ക് തിരിച്ചടി നൽകിയതെന്നും ഇനി അത് ആവർത്തികരുതെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസിന് പ്രതീക്ഷ
അതിനിടെ കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തി ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. കൂറുമാറിയെത്തിവർക്ക് സീറ്റ് നൽകാനുള്ള പാർട്ടി തിരുമാനം ബിജെപിയിലെ മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ചിലർ പരസ്യമായി തന്നെ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ചൗഹാൻ വേണ്ടെന്ന്
അതേസമയം ശിവരാജ് സിംഗ് ചൗഹാൻ ഉപതിരഞ്ഞെടുപ്പിനെ നയിക്കേണ്ടെന്നാണ് സിന്ധ്യ വിഭാഗം നേതാക്കൾ പറയുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 22 മണ്ഡലങ്ങളിൽ 15 ഉം ഗ്വാളിയാർ-ചമ്പൽ മേഖലയിലാണ്. അതിനാൽ സിന്ധ്യ തിരഞ്ഞെടുപ്പിനെ നയിക്കണമെന്നാണ് സിന്ധ്യ വിഭാഗം നേതാവായ ജസ്വന്ത് ജാദവ് ആവശ്യപ്പെട്ടത്.
കൂടുതൽ ഗുണമാകുമെന്ന്
സിന്ധ്യ ഉപതിരഞ്ഞെടുപ്പിനെ നയിക്കുന്നത് ബിജെപിക്ക് കൂടുതൽ ഗുണമാകുമെന്നും ജാദവ് പറഞ്ഞു. അതേസമയം സിന്ധ്യ വിഭാഗത്തിന്റെ ഈ ആവശ്യം തള്ളി ബിജെപി നേതാക്കൾ രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പിൽ സിന്ധ്യ നിർണായക സ്വാധീനമാകുമെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം ശിവരാജ് സിംഗ് ചാഹാൻ തന്നെ ബിജെപിയെ നയിക്കുമെന്ന് പാർട്ടി വക്താവ് രജനീഷ് അഗർവാൾ പറഞ്ഞു.
കാലുമാറി സിന്ധ്യ പക്ഷം;തിരഞ്ഞെടുപ്പിനെ ചൗഹാൻ നയിക്കേണ്ട!!ബിജെപിയിൽ പോര് മുറുകി!! ആയുധമാക്കി കോൺഗ്രസ്
'ജ്യോതിരാദിത്യ സിന്ധ്യയെ കാണാനില്ല,കണ്ടെത്തുന്നവര്‍ക്ക് 5100രൂപ പാരിതോഷികം';ഗ്വാളിയാറില്‍പോസ്റ്റര്‍
ചൗഹാൻ വിയർക്കും; സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റ്.. പരക്കം പാഞ്ഞ് ബിജെപി നേതാക്കൾ!! ദില്ലിയിലേക്ക്