കോൺഗ്രസ് 150 സീറ്റുകൾ വരെ നേടും; ഉത്തർപ്രദേശിൽ പ്രതീക്ഷയില്ല, പാർട്ടി വിലയിരുത്തൽ ഇങ്ങനെ
Recommended Video
ദില്ലി: എഴ് ഘട്ടമായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം മെയ് 23നറിയാം. ആദ്യ അഞ്ച് ഘട്ടങ്ങൾ പിന്നിട്ടപ്പോൾ കൂട്ടലും കിഴിക്കലുകളുമായി സജീവമാകുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഭരണതുടർച്ചയുണ്ടാകുമെന്ന് ബിജെപിയും ഭരണം തിരിച്ചുപിടിക്കുമെന്ന് കോൺഗ്രസും സ്വപ്നം കാണുന്നു. 2014ൽ ബിജെപി നേടിയ വമ്പൻ വിജയം ഇക്കുറി ആവർത്തിച്ചേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒപ്പം കോൺഗ്രസ് മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു.
2014ൽ ചരിത്രത്തിൽ ഏറ്റവും വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. എന്നാൽ ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്നാണ് കോൺഗ്രസിന്റെ ആഭ്യന്തര സർവേയും പ്രവചിക്കുന്നത്. പാർട്ടിക്ക് പ്രതീക്ഷ പകരുന്ന കണക്കുകളാണ് പുറത്ത് വരുന്നത്.
ആദ്യ ദിവസം ഉറപ്പിച്ചതാണ് വീണ്ടും പ്രധാനമന്ത്രിയാകുമെന്ന്; ഇനി 2024ൽ നോക്കാമെന്ന് പ്രധാനമന്ത്രി
മൂന്നിരട്ടി സീറ്റുകൾ
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് സ്വന്തമാക്കിയത്. എന്നാൽ ഇക്കുറി 150 ഓളം സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് ആഭ്യന്തര സർവേ ഫലങ്ങൾ വ്യക്തമാക്കുന്നതെന്നാണ് മുതിർന്ന നേതാക്കൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2004നേക്കാൾ
2004ൽ വാജ്പേയി സർക്കാരിനെ താഴെയിറക്കിയ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ അഞ്ച് സീറ്റുകൾ അധികം ലഭിക്കുമെന്നാണ് വിലയിരുത്തൽ. 145 സീറ്റുകളാണ് 2004ൽ കോൺഗ്രസ് സ്വന്തമാക്കിയത്.
സീറ്റ് വിഹിതം ഇങ്ങനെ
101 സീറ്റുകളിലാണ് കോൺഗ്രസ് ഉറച്ച വിജയം പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് വിജയം ഉറപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ അമേഠിയും സോണിയാ ഗാന്ധിയുടെ റായ് ബറേലിയും. 2014ലും 2 സീറ്റുകൾ മാത്രമായിരുന്നു ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ നേട്ടം.
കേരളത്തിൽ പ്രതീക്ഷ
കേരളത്തിലെ 20 സീറ്റുകളിൽ 14 ഇടത്ത് കോൺഗ്രസ് വിജയിച്ചേക്കും, 28 സീററുള്ള കർണാടകയിലും 25 സീറ്റുള്ള രാജസ്ഥാനിലും 10 സീറ്റുകളിൽ വീതം വിജയിച്ചേക്കും. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പഞ്ചാബിലും 10 സീറ്റുകളിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഛത്തീസ്ഗഡിൽ ഏഴും ഗുജറാത്തിലും തമിഴ്നാട്ടിലും ജാർഖണ്ഡിലും അഞ്ച് സീറ്റുകളിലും വിജയം ഉറപ്പാണെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.
ബീഹാറിലും ബംഗാളിലും
മഹാസഖ്യം ജനവിധി തേടുന്ന ബീഹാറിൽ 3 സീറ്റുകളിലാണ് കോൺഗ്രസിന് വിജയ പ്രതീക്ഷയുള്ളത്. 40 സീറ്റുകളാണ് ബീഹാറിലുള്ളത്. ആസാമിൽ നാലും ഹരിയാനയിൽ രണ്ട് സീറ്റുകളിലും വിജയപ്രതീക്ഷയുണ്ട്. ബംഗാളിൽ ഇക്കുറി തൃണമൂൽ കോൺഗ്രസ്-ബിജെപി നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്ത് ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് പ്രതീക്ഷ, ഗോവയിലും പുതുച്ചേരിയിലും മേഘാലയിലും ഒരു സീറ്റ് വീതം നേടിയേക്കുമെന്ന് പാർട്ടി വിലയിരുത്തൽ
സീറ്റ് ഉയരും
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ സീറ്റ് നേട്ടമാണ് 101 എന്ന് നേതാക്കൾ പറയുന്നു. മെയ് 23ന് ഫലം വരുമ്പോൾ സീറ്റ് നേട്ടം ഉയരുമെന്നാണ് പ്രതീക്ഷ. 150 സീറ്റുകൾ വരെ പാർട്ടി നേടിയേക്കും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ