പ്രിയങ്കയെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ.. രാഹുലിന് പകരം പ്രിയങ്ക ഗാന്ധി അധ്യക്ഷയാകണമെന്ന് മന്ത്രി
ഭോപ്പാല്‍: സ്ഥാനമൊഴിഞ്ഞ രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി ആര് എന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ ചൂട് പിടിച്ചിരിക്കുകയാണ്. രാഹുലിന്റെ പകരക്കാരന് യുവതലമുറയില്‍ നിന്നുളള നേതാക്കളില്‍ ഒരാളാകണം എന്ന ആവശ്യം ശക്തമാണ്. രാജസ്ഥാന് ഉപമുഖ്യമന്ത്രിയും ടീം രാഹുലിലെ പ്രധാനിയുമായ സച്ചിന് പൈലറ്റിനാണ് മുന്‍ഗണന. ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇവരൊന്നുമല്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണം എന്ന ആവശ്യവും ശക്തമാവുകയാണ്.
മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ സഞ്ജന്‍ സിംഗ് വര്‍മ്മയാണ് പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്ക് വരണം എന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യയായ നേതാവ് പ്രിയങ്ക ഗാന്ധിയാണ് എന്നാണ് സഞ്ജന്‍ സിംഗ് വര്‍മ്മ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ കോണ്‍ഗ്രസിന്റെ മുഖമായി ചിന്തിക്കുന്നത് മണ്ടത്തരവും തെറ്റുമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ആവശ്യമുളളത് പോരാട്ട മനോഭാവം ഉളള ഒരു നേതാവിനെയാണ്. പ്രിയങ്ക ഗാന്ധിക്ക് ആ പോരാട്ട മനോഭാവം ഉണ്ട്. ബിജെപി നേതാക്കളെ നേരിടാന്‍ പ്രിയങ്ക ഗാന്ധിക്ക് സാധിക്കും. അത് വഴി ഇന്നത്തെ പ്രതിസന്ധിയില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗാന്ധി കുടുംബത്തില്‍ നിന്ന് ഇനി കോണ്‍ഗ്രസിന് പ്രസിഡണ്ട് വേണ്ട എന്നത് രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ്. രാഹുല്‍ രാജി പ്രഖ്യാപിച്ചപ്പോള്‍ പകരം കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദേശിച്ചത് പ്രിയങ്കയെ ആയിരുന്നു. എന്നാല്‍ തന്റെ സഹോദരിയെ ഇതില്‍ നിന്ന് മാറ്റി നിര്‍ത്താനും ഗാന്ധി കുടുബത്തിന് പുറത്ത് നിന്ന് ഒരാളെ കണ്ടെത്താനും ആണ് രാഹുല്‍ നിര്‍ദേശിച്ചത്. അതിനിടെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രിയങ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.