രാജസ്ഥാനിൽ പരസ്യ പോരിനിറങ്ങി നേതാക്കൾ; അശോക് ഗെലോട്ട് രാജി വയ്ക്കണമെന്ന് പാർട്ടി എംഎൽഎ
ജയ്പ്പൂർ: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജസ്ഥാൻ കോൺഗ്രസിൽ കലഹം രൂക്ഷമാകുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ രാജി ആവശ്യപ്പെട്ട് പാർട്ടി എംഎൽഎ പരസ്യമായി രംഗത്തെത്തിയതോടെയാണ് ഗെലോട്ട്- പൈലറ്റ് വിഭാഗങ്ങൾ തമ്മിൽ ഭിന്നത രൂക്ഷമായത്. നേതൃമാറ്റം അനിവാര്യമാണെന്നും സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്നും എംഎൽഎ പ്രിഥ്വിരാജ് മീണ ആവശ്യപ്പെട്ടു.
ചലച്ചിത്രനടി അഞ്ജു ഘോഷ് ബിജെപിയിൽ ചേർന്നു; പൗരത്വത്തെ ചൊല്ലി വിവാദം
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ഒരു സീറ്റിൽ പോലും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നില്ല. സംസ്ഥാനത്ത് അധികാരത്തിലെത്തി ആറു മാസത്തിനകം നേരിട്ട തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് എംഎൽഎ കുറ്റപ്പെടുത്തി.
ചെറുപ്പക്കാരനായ മുഖ്യമന്ത്രിക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാനാകും, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത് സച്ചിൻ പൈലറ്റ് ആയിരുന്നെന്നും മീണ ചൂണ്ടിക്കാട്ടി. ഗുജ്ജർ, ജാട്ട് സമുദായങ്ങൾക്കിടയിൽ അശോക് ഗെലോട്ടിന്റെ സ്വാധീനം നഷ്ടമായെന്നും മീണ പറയുന്നു.
ലോക്സഭാ തിരഞ്ഞടെുപ്പിൽ തന്റെ മകൻ വൈഭവിന്റെ തോൽവിയുടെ ഉത്തരവാദിത്തം സച്ചിൻ പൈലറ്റിനാണെന്ന അശോക് ഗെലോട്ടിന്റെ പ്രസ്താവനയിലും മീണ അതൃപ്തി അറിയിച്ചു. അതേ സമയം മകന് വേണ്ടി പ്രചാരണത്തിനിറങ്ങിയ ഗെലോട്ട് മറ്റ് മണ്ഡലങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെന്ന വിമർശനവും ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ നേതൃത്വത്തിനെതിരെ ആരോപണവുമായി മന്ത്രിമാരായ രമേഷ് മീണ, ഉദയ് ലാൽ അഞ്ജാന എന്നിവരും രംഗത്തെത്തിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ആകെയുള്ള 25 സീറ്റുകളിൽ 24 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ഒരു സീറ്റ് സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും നേടി.