'പണം കൊടുത്തത് സോണിയാ ഗാന്ധി', ബിജെപിയെ വെല്ലുന്ന പ്രചാരണ തന്ത്രവുമായി കോൺഗ്രസ്!
ദില്ലി: പഞ്ചാബില്‍ നിന്നും ബീഹാറിലേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിലെ യാത്രക്കാരായ കുടിയേറ്റ തൊഴിലാളികളുടെയെല്ലാം കയ്യില്‍ ഒരു ലഘുലേഖയുമുണ്ട്. സോണിയാ ഗാന്ധിയാണ് നിങ്ങളുടെ ടിക്കറ്റിന്റെ പണം കൊടുത്തത് എന്നെഴുതിയ നോട്ടീസാണത്. കോണ്‍ഗ്രസ് എംഎല്‍എയായ അമരീന്ദര്‍ രാജയാണ് തൊഴിലാളികള്‍ക്ക് ഇത് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് വിതരണം ചെയ്തത്. സംഭവം വിവാദമായിരിക്കുകയാണ്.
Recommended Video
കോൺഗ്രസിന്റെ പ്രഖ്യാപനം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ തിരികെ അവരുടെ നാടുകളില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തൊഴിലാളികളെ കൊണ്ട് ടിക്കറ്റിന്റെ പണം കൊടുപ്പിക്കുന്നത് വലിയ എതിര്‍പ്പുയര്‍ത്തിയിരുന്നു. തുടര്‍ന്ന് തൊഴിലാളികളുടെ ടിക്കറ്റ് തങ്ങള്‍ എടുത്ത് നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ചു.
പാർട്ടിക്ക് മൈലേജ്
വിവിധ സംസ്ഥാനങ്ങളില്‍ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വന്നിട്ടുണ്ട്. ഈ നീക്കം കോണ്‍ഗ്രസിന് വമ്പന്‍ മൈലേജും ഉണ്ടാക്കി നല്‍കിയിട്ടുണ്ട്. ബീഹാര്‍ അടക്കമുളള സംസ്ഥാനങ്ങള്‍ ഇനി തിരഞ്ഞെടുപ്പിനെ നേരിടാനുളളതാണ് എന്നത് കൂടിയാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ നിര്‍ണായകമാക്കുന്നത്. നവംബര്‍ വരെയാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി.
എംഎൽഎയുടെ പരസ്യം
ഞായറാഴ്ച പഞ്ചാബിലെ ബതിന്‍ഡയില്‍ നിന്നും ബീഹാറിലെ മുസാഫര്‍ നഗറിലേക്ക് കുടിയേറ്റ തൊഴിലാളികളെയും കൊണ്ട് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നടത്തിയിരുന്നു. ട്രെയിന്‍ യാത്ര തുടങ്ങുന്നതിന് മുന്‍പാണ് ഗിദ്ദേര്‍ബാഹ എംഎല്‍എയായ അമരീന്ദര്‍ രാജ് റെയില്‍വേ സ്റ്റേഷനില്‍ എത്തി കോണ്‍ഗ്രസിന് വേണ്ടി പരസ്യം ചെയ്തത്.
പണം മുടക്കുന്നത് സോണിയ
ടിക്കറ്റിന് പണം മുടക്കിയത് സോണിയാ ഗാന്ധിയും കോണ്‍ഗ്രസുമാണ് എന്ന് തൊഴിലാളികളെ ഓര്‍മ്മപ്പെടുത്തുക എന്നതായിരുന്നു എംഎല്‍എയുടെ വരവിന്റെ ഉദ്ദേശം. ജില്ലാ കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്നു. യാത്രക്കാരായ തൊഴിലാളികള്‍ക്കെല്ലാം എംഎല്‍എയും കൂട്ടരും ലഘുലേഖ വിതരണം നടത്തി.. നിങ്ങളുടെ അവശ്യസമയത്ത് കോണ്‍ഗ്രസ് ഒപ്പമുണ്ട് എന്നാണ് തലക്കെട്ട്.
നിങ്ങൾക്കൊപ്പം കോൺഗ്രസ്
ലഘുലേഖ വിതരണത്തിനൊപ്പം സ്റ്റേഷനില്‍ എംഎല്‍എ ലഘു പ്രസംഗവും നടത്തി. ''നിങ്ങളുടെ ടിക്കറ്റിന്റെ പണം നല്‍കിയിരിക്കുന്നത് എഐസിസി പ്രസിഡണ്ട് സോണിയാ ഗാന്ധി ആണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും പഞ്ചാബ് പിസിസി അധ്യക്ഷന്‍ സുനില്‍ ജക്കാര്‍ എന്നിവരാണ് നിങ്ങളെ തിരിച്ച് അയക്കുന്നത്. എല്ലാം ഈ ലഘുലേഖയില്‍ എഴുതിയിട്ടുണ്ട്. യാത്ര ചെയ്യുമ്പോള്‍ വായിക്കാം''.
സ്റ്റേഷനിൽ ബാനറും
ഇത് കൂടാതെ സ്‌റ്റേഷനില്‍ ഇക്കാര്യം അനൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്തു. തൊഴിലാളികള്‍ വേഗത്തില്‍ പഞ്ചാബിലേക്ക് മടങ്ങി വരട്ടെ എന്നും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും അടക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ബാനറുകളും റെയില്‍വേ സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പഞ്ചാബില്‍ നിന്നും ഇതുവരെ 50 ട്രെയിനുകളിലായി 50,000ത്തോളം പേരാണ് തിരികെ പോയിരിക്കുന്നത്.