കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു! കൂടുതല്‍ പേര്‍ രാജിവെച്ചേക്കും? കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര?
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകത്തില്‍ ഏത് നിമിഷവും സര്‍ക്കാര്‍ താഴെ വീഴുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. സര്‍ക്കാരിനെ താഴെയിറക്കാന്‍ സകല സന്നാഹങ്ങളുമായി ബിജെപി നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഇതിനിടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ ഞെട്ടിച്ച് വിജയനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് ബി സിംഗ് രാജിവെച്ചു. വിമത എംഎല്‍എയായ രമേശ് ജര്‍ഖിഹോളിയേയും കോണ്‍ഗ്രസ് കാമ്പുകള്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സ്വയം രാജിവെച്ചതല്ല; ദിലീപ് രാജി നൽകിയതു മോഹൻലാലിന്റെ ആവശ്യപ്രകാരമെന്ന് സംഘടന റിപ്പോര്‍ട്ട്
കോണ്‍ഗ്രസിനും ജെഡിഎസിനും ഇടയിലുളള ഭിന്നതകളും കോണ്‍ഗ്രസിനകത്തെ ചേരിപ്പോരുകളുമെല്ലാം സര്‍ക്കാരിനെ ത്രിശങ്കുവിലാക്കിയിരിക്കുകയാണ്. അതിനിടെയാണ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി എംഎല്‍എ രാജിവെച്ചിരിക്കുന്നത്. രമേശ് ജാര്‍ഖിഹോളിയേയും കാണാതായതോടെ കൂടുതല്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്
വീണ്ടും ഓപ്പറേഷന്‍ താമര?
നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും അപ്രതീക്ഷിത നീക്കങ്ങളിലൂടെയായിരുന്നു കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് കുതിരക്കച്ചവടത്തിന്‍റേയും റിസോര്‍ട്ട് രാഷ്ട്രീയത്തിന്‍റേയും നാളുകളായിരുന്നു. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി പുറത്തെടുത്ത ഓപ്പറേഷന്‍ താമര നീക്കങ്ങളെയെല്ലാം സര്‍ക്കാര്‍ അതിജീവിച്ചു. ഓപ്പറേഷന്‍ താമരയില്‍ നിന്നും പിന്നോട്ട് പോയ ബിജെപി ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തോടെ വീണ്ടും നീക്കങ്ങള്‍ സജീവമാക്കിയിരുന്നു.
മന്ത്രിസഭയില്‍
ബെല്ലാരിയിലെ വിജയ നഗറില്‍ നിന്നുള്ള അനന്ത് ബി സിംഗിന്‍റെ രാജി ഓപ്പറേഷന്‍ താമരയുടെ ബാക്കിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തിങ്കളാഴ്ച രാവിലെയോടെയാണ് അനന്ത് സിംഗ് രാജിവെച്ചത്. നിയമസഭ സ്പീക്കര്‍ കെആര്‍ രമേശ് കുമാറിന്‍റെ വീട്ടില്‍ എത്തിയാണ് രാജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി യുഎസിലേക്ക് പുറപ്പെട്ട പിന്നാലെയാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നീക്കം നടന്നിരിക്കുന്നത്. അടുത്ത തിങ്കളാഴ്ചയെ കുമാരസ്വാമി മടങ്ങിവരൂ. മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കാത്തതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.
മന്ത്രി പദം ലഭിച്ചില്ല
മന്ത്രി മോഹവുമായി നടന്ന അനന്ത് സിംഗ് കാബിനറ്റ് ബര്‍ത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ രണ്ട് തവണ മന്ത്രിസഭ വിപുലീകരണം നടന്നിട്ടും അനന്ത് സിംഗിന് മന്ത്രി പദം ലഭിച്ചില്ല. ഇതാണ് സിംഗിനെ ചൊടിപ്പിച്ചതെന്നാണ് വിവരം. നേരത്തേ തന്നെ സിംഗ് കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കിലായിരിക്കുന്നു. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്‍റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് എംഎല്‍എമാരെ കോണ്‍ഗ്രസ് ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്നു. ഇവിടെ വെച്ച് കോണ്‍ഗ്രസ് എംഎല്‍എ കമ്പിളി ഗണേഷ് അനന്ത് സിംഗിനെ കൈയ്യേറ്റം ചെയ്തിരുന്നു. പിന്നാലെ അനന്ത് സിംഗിം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം വിവാദമായെങ്കിലും സിംഗിനെ പിന്തുണയ്ക്കാതെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്.
കൂടുതല്‍ എംഎല്‍എമാര്‍
ഇതിന് പിന്നാലെ സിംഗ് രാജിവെയ്ക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരുന്നു. വിവാദമായ ജിന്‍റാല്‍ ഭൂമി ഇടപാടിലും സര്‍ക്കാരിനെ വിമര്‍ശിച്ച് സിംഗ് രംഗത്തെത്തിയിരുന്നു. നേരത്തേ ബിജെപിയിലായിരുന്ന അനന്ത് സിംഗ് 2018 മെയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതേസമയം സിംഗിന്‍റെ രാജിയ്ക്ക് വിമത എംഎല്‍എയായ രമേശ് ജാര്‍ഖിഹോളിയേയും കാണാതായെന്നാണ് വിവരം. രമേശിനെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആനന്ദിന്റെ രാജിയോടെ കോണ്‍ഗ്രസില്‍ വിഘടിച്ചുനില്‍ക്കുന്ന വിഭാഗത്തിലെ എംഎല്‍എമാര്‍ രാജിവെച്ചേക്കുമെന്നാണ് വിവരം.
അനുകൂല പ്രതികരണം
ലോക്സഭ തിരഞ്ഞെടുപ്പോടെ ഭരണ പക്ഷ എംഎല്‍എമാരെ കടത്താന്‍ ബിജെപി നീക്കം സജീവമാക്കിയിരുന്നു. എന്നാല്‍ ബിജെപി ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചതോടെ സംസ്ഥാന നേതാക്കള്‍ നീക്കത്തില്‍ നിന്ന് പിന്നോട്ട് പോയി. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന നേതാക്കള്‍ക്ക് അനുകൂല പ്രതികരണം ലഭിച്ചെന്ന് ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബിജെപി ശ്രമം തുടര്‍ന്നെങ്കിലും 15 എംഎല്‍എമാരെയങ്കിലും മറുകണ്ടം ചാടിക്കുക വലിയ വെല്ലുവിളിയാകുമെന്നാണ് സംസ്ഥാന നേതാക്കള്‍ പറഞ്ഞത്.
ആശങ്കയോടെ
നിരവധി ഭരണ കക്ഷി എംഎല്‍എമാരുമായി ബിജെപി ബന്ധപ്പെടുന്നുണ്ട്. ഒരു എംഎല്‍എ രാജിവെച്ചാല്‍ പിന്നാലെ തങ്ങളും രാജി സമര്‍പ്പിക്കാമെന്ന നിലപാടിലായിരുന്നത്രേ ഭരണ കക്ഷി എംഎല്‍എമാര്‍. അനന്ത സിംഗിന്‍റെ രാജിയോടെ കൂടുതല്‍ ജെഡിഎസ് -കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹം. 20 എംഎല്‍എമാര്‍ ബിജെപിയില്‍ എത്തുമെന്ന് നേരത്തേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു. രമേശ് ജാര്‍ഖിഹോളിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കം ബിജെപി സജീവമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ജൂലായ് 12 ന് നിയമസഭാ സമ്മേളനം തുടങ്ങുകയാണെന്നിരിക്കെ സംസ്ഥാനത്ത് നടക്കുന്ന നീക്കങ്ങള്‍ നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.
തല്ലുന്നത് സംഘപരിവാർ.. തല്ല് കൊള്ളുന്നത് ദളിതരും മുസ്ലിങ്ങളും മാത്രം: ആഞ്ഞടിച്ച് അസദുദീൻ ഒവൈസി!!