''കെസി വേണുഗോപാൽ കോമാളി"; കർണാടകയിൽ കോൺഗ്രസ് എംഎൽഎയെ സസ്പെന്റ് ചെയ്തു
ബെംഗളൂരു: നേതൃത്വവുമായി ഇടഞ്ഞു നിന്ന കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് റോഷൻ ബെയ്ഗിനെ സസ്പെന്റ ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലായിരുന്നു നടപടി. എംഎൽഎക്കെതിരെ സംസ്ഥാനത്തെ പാർട്ടി നേതൃത്വം ശുപാർശ ചെയ്ത നടപടി എഐസിസി അംഗീകരിക്കുകയായിരുന്നു.
പാർട്ടി അന്വേഷണത്തെ തുടർന്നാണ് റോഷൻ ബെയ്ഗിന്റെ സസ്പെൻഷൻ എന്ന് നേതാക്കൾ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കിടെ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവുമായി എംഎൽഎ രംഗത്ത് വന്നിരുന്നു. ലോക്സഭാ സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിനെതിരെ ശബ്ദമുയർത്തിയ റോഷൻ ബെയ്ഗ് ഫലം വന്നപ്പോൾ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, സിദ്ധരാമയ്യ എന്നിവർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയായിരുന്നു.
കെസി വേണുഗോപാൽ ബഫൂൺ ആണെന്നും. സിദ്ധരാമയ്യ അഹങ്കാരിയും ധിക്കാരിയും ആണെന്നും ദിനേശ് ഗുണ്ടുറാവു ഫ്ലോപ്പ് ഷോ നടത്തുകയാണെന്നുമായിരുന്നു വിമർശനം. രാഹുൽ ഗാന്ധിയുടെ കാര്യം ഓർക്കുമ്പോൾ സങ്കടമുണ്ടെന്നും ഇവർ മൂന്ന് പേരും ചേരുമ്പോൾ തിരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കുമെന്നും റോഷൻ ബെയ്ഗ് വിമർശിച്ചു.
ശബരിമല യുവതി പ്രവേശനം ലോക്സഭയിലും; എൻകെ പ്രേമചന്ദ്രൻ എംപി സ്വകാര്യ ബിൽ അവതരിപ്പിക്കും
തിരഞ്ഞെടുപ്പിന് ശേഷം നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ റോഷൻ ബെയ്ഗ് പങ്കെടുത്തിരുന്നില്ല. അതേ സമയം ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടും റോഷൻ ബെയ്ഗിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. 15,000 കോടി രൂപയോളം നിക്ഷേപം സ്വീകരിച്ച ശേഷം മുങ്ങിയ ഐഎംഎ ജ്വല്ലറി ഉടമ മൺസർ അസം ഖാനോടൊപ്പം നിൽക്കുന്ന റോഷൻ ബെയ്ഗിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.