ഗോവയിൽ അധികാരം നഷ്ടപ്പെട്ടതിന് കാരണം ദ്വിഗ് വിജയ് സിംഗ്; വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ്
പനാജി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവയിൽ സർക്കാർ ഉണ്ടാക്കാൻ സാധിക്കാത്തത് കോൺഗ്രസിന്റെ പിടിപ്പുകേടായാണ് രാഷ്ട്രീയ ലോകം വിലയിരുത്തിയത്. . സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരത്തിലെത്താൻ കോൺഗ്രസിന് സാധിച്ചില്ല. അമിത് ഷായുടെ നേതൃത്വത്തിൽ ദ്രുതഗതിയിൽ കരുക്കൾ നീക്കിയ ബിജെപി സംസ്ഥാനത്ത് ഭരണത്തിലേറി.
നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർന്നിരുന്നു. നേതൃത്വം സമയോചിതമായി പ്രവർത്തിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. 2017ൽ ഗോവയിൽ അധികാരം കൈവിട്ട് പോയതിന് കാരണം ദ്വിഗ് വിജയ് സിംഗാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ലുസീനോ ഫലേറിയോ. കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയ ഗോവയിലെ സംഭവങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ മുതിർന്ന നേതാവിനെ പ്രതീക്കൂട്ടിലാക്കിയിരിക്കുകയാണ് സംസ്ഥാനത്തെ മുഖ്യ നേതാവ്.
2017ൽ ഇങ്ങനെ
നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളുള്ള ഗോവയിൽ കോൺഗ്രസിന് ലഭിച്ചത് 17 സീറ്റുകൾ ആയിരുന്നു. ബിജെപിക്ക് 10 സീറ്റും മറ്റ് കക്ഷികൾക്ക് 7 സീറ്റുകളും ലഭിച്ചു. പ്രാദേശിക പാർട്ടികളുടെ പിന്തുണയോടു കൂടി ഗോവയിൽ കോൺഗ്രസിന് സർക്കാരുണ്ടാക്കാനുള്ള സാഹചര്യമാണ് നിലനിന്നിരുന്നത്.
അധികാരത്തിൽ ബിജെപി
അധികാരം പിടിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ദ്രുത ഗതിയിലുള്ള നീക്കങ്ങളാണ് നടത്തിയത്. ചെറു പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി സർക്കാർ രൂപികരിക്കാൻ ഗവർണർക്ക് മുമ്പിൽ അവകാശവാദം ഉന്നയിച്ചു. സർക്കാരുണ്ടാക്കാൻ ഗവർണർ ബിജെപിയെ ക്ഷണിക്കുകയും ചെയ്തു. 40 അംഗ സഭയിൽ22 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കി. വിശ്വാസവോട്ടെടുപ്പിൽ 17 അംഗങ്ങളുള്ള കോൺഗ്രസിന് ലഭിച്ചതാകട്ടെ 16 വോട്ടുകൾ മാത്രം.
ഉത്തരവാദി ദ്വിഗ് വിജയ് സിംഗ്
സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണർക്ക് കത്ത് നൽകുന്നതിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് തന്നെ തടഞ്ഞെന്നാണ് കോൺഗ്രസ് എംഎൽഎ ലുസീനോ ഫലേറിയോ വെളിപ്പെടുത്തുന്നത്. ഗോവ ഗവർണർ ആയിരുന്ന മൃദുല സിൻഹയ്ക്ക് കോൺഗ്രസ് നേതൃത്വത്തിൽ സഖ്യ സർക്കാർ ഉണ്ടാക്കുമെന്ന് കാട്ടി താൻ കത്ത് നൽകാനൊരുങ്ങിയെന്നാണ് ഫലേറിയോ പറയുന്നത്. ഗോവയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് ദ്വിഗ് വിജയ് സിംഗ്.
പ്രതിഷേധിച്ച് രാജി
ഗവർണർക്ക് കത്ത് നൽകുന്നതിൽ നിന്നും ദ്വിഗ് വിജയ് സിംഗ് പിന്തിരിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് താൻ പിസിസിയിൽ നിന്നും രാജി വെച്ചത്. ഗോവാ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ നിന്നും ഒഴിവാക്കണമെന്ന് താൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാനും താൻ വിസമ്മതിച്ചു. തന്റെ മണ്ഡലമായ നവേലിമിൽ റോഡ് ഉദ്ഘാടന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണിയയ്ക്ക് രാജിക്കത്ത്
ഗോവയിൽ അധികാരം നഷ്ടപ്പെട്ടതിന്റെ പേരിൽ പാർട്ടി അധ്യക്ഷനായ ഫലേറിയയ്ക്ക് നേരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. താൻ പദവിയിൽ തുടരുന്നതാണ് ഗോവയിൽ അധികാരം നഷ്ടപ്പെട്ടതിന്റെ കാരണമെന്നാണ് ചില എംഎൽഎമാർ കരുതുന്നത്. അതുകൊണ്ട് ചുമതലകളിൽ നിന്നും തന്നെ നീക്കം ചെയ്യണമെന്നാണ് സോണിയാ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ ഫലേറിയോ പറഞ്ഞിരുന്നത്.
കോൺഗ്രസിന്റെ വീഴ്ച
സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും സർക്കാർ ഉണ്ടാക്കാൻ ആദ്യം അവകാശവാദം ഉന്നയിക്കാതെ പോയതാണ് കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയായത്. ഗോവയിൽ ഭരണം നഷ്ടപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷമായി നേതൃത്വത്തോട് ഉടക്കി നിൽക്കുകയാണ് ഫലേറിയോ. നിലവിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് ഫരേറിയോ.
24 മണിക്കൂർ, 24 മാസം
ഗോവയിൽ 24 മണിക്കൂറിനുള്ളിൽ അധികാരം തിരിച്ച് പിടിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ വീരവാദം മുഴക്കിയത്. ഇപ്പോൾ 24 മാസങ്ങൾ കഴിഞ്ഞു. വീണ്ടും പാർട്ടിയെ അധികാരത്തിലെത്തിക്കാൻ താൻ ഇടപെടില്ല. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ഫലേറിയോ വ്യക്തമാക്കി.
ഗോവയിൽ പ്രതിസന്ധി
ഭരണത്തിലെത്തിയിട്ടും ബിജെപി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ രൂപികരണത്തിനായി കോൺഗ്രസ് ഗവർണറെ സമീപിച്ചിരുന്നു. രോഗബാധിതനായ മനോഹർ പരീക്കറെ മുഖ്യമന്ത്രി പദത്തിൽ നിന്നും മാറ്റാത്തതിൽ ബിജെപിയുടെ സഖ്യ കക്ഷികൾക്കും എതിർപ്പുണ്ട്.