യുവാവിനെ തല്ലിച്ചതച്ചു, അരിശം തീരാതെ ആശുപത്രിയിലെത്തി തല്ലി കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ കുടുക്കില്‍
രാത്രി വൈകി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവുമായി അനാവശ്യമായി വഴക്കുണ്ടാക്കുകയായിരുന്നു മുഹമ്മദ്
ബംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസ് പുതിയ തിരിച്ചടി. കോണ്‍ഗ്രസ് എംഎല്‍എ എന്‍എ ഹാരിസിന്റെ മകനും ബംഗളൂരു യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് നാലപ്പാട് യുവാവിനെ തല്ലിച്ചതച്ച് ഗുരുതരാവസ്ഥയിലാക്കിയതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. വളരെ ക്രൂരമായിട്ടായിരുന്നു ആക്രമണം.
കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടിലേക്ക്... ഒരു മുഴം മുന്നേ എറിഞ്ഞ് ജനതാദള്‍
കർണാടക തിരഞ്ഞെടുപ്പ്: ഇരട്ടച്ചങ്കൻ സിദ്ധരാമയ്യ പിടിച്ചുനിൽക്കുമോ അതോ കാവിപ്പട തിരിച്ചുവരുമോ?
കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നിലനിര്‍ത്തുന്നതിനിടെയാണ് പുതിയ സംഭവം വന്നിരിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ ഈ സംഭവത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടുണ്ട്. മകന്‍ ചെയ്ത തെറ്റിന് ക്ഷമാപണവുമായി ഹാരിസ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ഹോട്ടലില്‍ കൈയ്യാങ്കളി
രാത്രി വൈകി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവുമായി അനാവശ്യമായി വഴക്കുണ്ടാക്കുകയായിരുന്നു മുഹമ്മദ്. ഡോളേഴ്‌സ് കോളനിയില്‍ താമസിക്കുന്ന വിദ്വത് എന്ന് യുവാവിനെയാണ് മര്‍ദിച്ചത്. മുഹമ്മദ് വിദ്വത്തിനോട് കസേര നേരെ ഇടാന്‍ പറഞ്ഞതാണ് പ്രശ്‌നത്തിന് കാരണം. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടതിനാല്‍ വിദ്വതിന് കസേര നേരെയിടാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ഇത് മനസിലാക്കാതെയായിരുന്നു മുഹമ്മദിന്റെ മര്‍ദനം.
പിന്തുടര്‍ന്നെത്തി
ഹോട്ടലിലെ മര്‍ദനത്തില്‍ വിദ്വത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷവും മുഹമ്മദിന്റെ അരിശം തീര്‍ന്നിരുന്നില്ല. വിദ്വത്തിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി ഇയാള്‍ അവിടെ വച്ചും പൊതിരെ തല്ലിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുഹമ്മദിന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. തടയാന്‍ വന്ന വിദ്വത്തിന്റെ സഹോദരനെയും സംഘം തല്ലിച്ചതച്ചു.
കേസെടുത്തു
യുവാവിന് മര്‍ദനമേറ്റ വാര്‍ത്ത വിവാദമായതോടെ മുഹമ്മദ് നാലപ്പാട്ടിനും 10 സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും അതില്‍ എംഎല്‍എയുടെ മകന്‍ എന്ന പരിഗണനയൊന്നുമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മുഹമ്മദിനെ എത്രയും വേഗം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്താക്കി
മുഹമ്മദിന്റെ നടപടി യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കിയെന്ന് സംസ്ഥാന സമിതി വിലയിരുത്തി. ഇതേ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. മുഹമ്മദ് നാലപാട്ടിനെ പോലീസ് തെരഞ്ഞ് കൊണ്ടിരിക്കുകയാണെന്നും കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
മകനെ തള്ളി
മര്‍ദനമേറ്റ യുവാവിനെ ഹാരിസ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിട്ടുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. മകന്‍ എവിടെയാണെന്ന് അറിയില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയതിരിക്കുകയാണ്. അവനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം അതിന്റെ വഴിക്ക് പോകുമെന്നും ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം കലിപ്പില്‍
ഹാരിസിനെതിരെയും സിദ്ധരാമയ്യക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ കേസ് ഒത്തുതീര്‍ക്കാനാണ് ഹാരിസ് പോയതെന്ന് ബിജെപി ആരോപിച്ചു. മുഹമ്മദിനെതിരെ മാത്രമല്ല ഹാരിസിനെയും നടപടി വേണം. അദ്ദേഹത്തെ പുറത്താക്കാന്‍ പാര്‍ട്ടി തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.