മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്, ബിജെപി ഹിന്ദു വോട്ടുബാങ്കില്‍ കളി തുടങ്ങി
മുംബൈ: കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ അടുത്തൊന്നും നേരിട്ടിട്ടില്ലാത്ത കഷ്ടകാലമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി വന്നതിന് പിന്നാലെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് പോകാന്‍ തുടങ്ങിയിരിക്കുകയാണ്. അതേസമയം ബിജെപി വോട്ടുബാങ്ക് ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന് കുരുക്കിടുന്നു എന്ന സൂചനയാണ് ഇതിലൂടെ പുറത്തുവിടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിരവധി സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ കാരണം വിബിഎ ആയിരുന്നു. എന്നാല്‍ ഈ സഖ്യം ഇതോടെ നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. കോണ്‍ഗ്രസില്‍ എംഎല്‍എമാര്‍ക്ക് വിശ്വാസം നഷ്ടമായി എന്ന വ്യക്തമായ സൂചനയാണ് ബിജെപി നല്‍കുന്നത്. സംസ്ഥാന അധ്യക്ഷനുമായി അടുപ്പമുള്ളവര്‍ വരെ പാര്‍ട്ടി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന ക്യാമ്പ് അതുകൊണ്ട് തന്നെ ആശങ്കയിലാണ്.
എംഎല്‍എ പാര്‍ട്ടി വിടുന്നു
കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ കാളിദാസ് കൊലാമ്പ്ക്കറാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത്. നാരായണ്‍ റാണെയുടെ അടുത്തയാളായിട്ടാണ് രാഷ്ട്രീയത്തില്‍ കാളിദാസ് അറിയപ്പെടുന്നത്. സംസ്ഥാന നേതൃത്വവുമായും ദേശീയ നേതൃത്വുമായി അടുത്ത ബന്ധമുള്ള കാളിദാസിന്റെ പാര്‍ട്ടി മാറ്റം കോണ്‍ഗ്രസ് ക്യാമ്പിനെ അമ്പരിപ്പിച്ചിരിക്കുകയാണ്. ഈ മാസം 30നാണ് അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുക. ഇക്കാര്യം തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ആരാണ് കാളിദാസ് കൊലാമ്പ്കര്‍
വാഡാല നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഏഴു തവണ വിജയിച്ച നേതാവാണ് കൊലാമ്പ്കര്‍. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ നേതാവ്. സൗത്ത് സെന്‍ട്രല്‍ മുംബൈയിലെ മണ്ഡലമാണ് വാഡാല. 2014ലെ മോദി തരംഗത്തിലും 800 വോട്ടുകള്‍ക്ക് അദ്ദേഹം വിജയിച്ചിരുന്നു. ബിജെപിയുടെ മിഹിര്‍ കൊത്തേച്ചയെയാണ് പരാജയപ്പെടുത്തിയത്. കാളിദാസിനെ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് അറിഞ്ഞ് കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോള്‍ നടത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പ്
ഹിന്ദു മുസ്ലീം വോട്ടുകളിലും നല്ല സ്വാധീനം ചെലുത്താന്‍ കാളിദാസിന് സാധിക്കും. ശിവസേനയില്‍ നിന്നാണ് അദ്ദേഹത്തിന്റെ തുടക്കം. അഞ്ച് തവണ ശിവസേനയില്‍ നിന്ന് അദ്ദേഹം എംഎല്‍എയായിരുന്നു. 2005 നാരായണ്‍ റാണെയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം കോണ്‍ഗ്രസിലെത്തുന്നത്. നാരായണ്‍ റാണെ 2017ല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും അദ്ദേഹം കോണ്‍ഗ്രസില്‍ തുടരുകയായിരുന്നു. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് വോട്ടുബാങ്ക് ചോര്‍ച്ച ഇതോടെ രൂക്ഷമാവും.
ഫട്നാവിസിനെ ഭയം
ദേവേന്ദ്ര ഫട്നാവിസ് നിരന്തരം കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. അമിത് ഷായേക്കാള്‍ അപകടകാരിയാണ് ഫട്നാവിസെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ വിലയിരുത്തല്‍. എംഎല്‍എമാരെ സംരക്ഷിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സമിതി. ഇവരെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കാളിദാസിനെ ഫട്നാവിസാണ് ബിജെപിയിലെത്തിച്ചത്. പോലീസിനും മില്‍ വര്‍ക്കര്‍മാര്‍ക്കും പ്രത്യേക താമസ സൗകര്യം ഏര്‍പ്പെടുത്താമെന്ന് ഫട്നാവിസ് എംഎല്‍എയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കാളിദാസ് കൊലാമ്പ്കര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണിത്.
സഖ്യം പൊളിഞ്ഞു
ബിജെപിയെ നേരിടാനായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളും അതിനിടെ പൊളിഞ്ഞിരിക്കുകയാണ്. വിബിഎയ്ക്ക് അങ്ങനെയൊരു ആഗ്രഹവുമില്ലെന്ന് പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു. ബിജെപി, ശിവസേന, എന്‍സിപി എന്നിങ്ങനെയുള്ള പാര്‍ട്ടികളെല്ലാം കുടുംബാധിപത്യ പാര്‍ട്ടികളാണെന്നും, അവര്‍ക്ക് അധികാരം സ്വന്തം കുടുംബത്തിനുള്ളില്‍ നില്‍ക്കാനാണ് താല്പര്യമെന്നും അദ്ദേഹം തുറന്നടിച്ചു. അതുകൊണ്ട് കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അംബേദ്ക്കര്‍ ബിജെപിയെ പിന്തുണയ്ക്കുമോ?
പ്രകാശ് അംബേദ്ക്കര്‍ കുടുംബാധിപത്യമില്ലാത്ത ബിജെപിയുമായി ചേരുമെന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്. അങ്ങനെയെങ്കില്‍ മുസ്ലീം ദളിത് വോട്ടുകളും കുത്തൊഴുക്ക് ബിജെപിയിലേക്ക് ഉണ്ടാവും. സംസ്ഥാനത്തെ എല്ലാ സീറ്റിലും മത്സരിക്കാനാണ് വിബിഎയുടെ തീരുമാനം. എന്‍സിപി വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുന്നില്ലെന്ന് നേതാക്കള്‍ പരാതി പറയുന്നുണ്ട്. കോണ്‍ഗ്രസിന് ലഭിക്കുന്നില്ലെങ്കില്‍ വിബിഎയ്ക്ക് എങ്ങനെയാണ് എന്‍സിപി വോട്ടുകള്‍ ലഭിക്കുക. വിബിഎ ബിജെപിയുടെ ബി ടീമാണെന്ന് അവര്‍ പറയുന്നു. അത്തരമൊരു പാര്‍ട്ടിയുമായി സഖ്യത്തിന് താല്പര്യമില്ലെന്നും അംബേദ്കര്‍ പറഞ്ഞു.
യുപിയില്‍ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ പുറത്താക്കി, പ്രിയങ്ക കോണ്‍ഗ്രസില്‍ ശുദ്ധികലശം തുടങ്ങി