8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച!!
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപിയുടെ നീക്കം. സര്‍ക്കാരിനെ താഴെയിറക്കാന്‍ ആവനാഴിയിലെ അവസാനത്തെ അമ്പും ബിജെപി പുറത്തെടുത്തു. ഇതോടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം പോയതായാണ് വിവരം.
സര്‍ക്കാരിനെ വീഴ്ത്താന്‍ പണവും സ്വാധീനവും നല്‍കി എംഎല്‍എമാരെ സ്വന്തം പക്ഷത്ത് എത്തിക്കാനുള്ള ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസ് ഫലം കണ്ടതായാണ് റിപ്പോര്‍ട്ട്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയും ഉള്‍പ്പെടെ എട്ട് പേര്‍ ബാംഗ്ലൂര്‍ വിട്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.വിവരങ്ങള്‍ ഇങ്ങനെ
സൈന്യം
സൈന്യത്തെ ഉപയോഗിച്ച് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം കുമാരസ്വാമി ആരോപിച്ചത്. എന്നാല്‍ കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാക്കള്‍ ഗവര്‍ണറെ സമീപിക്കുകയായിരുന്നു.
പുറത്താക്കാന്‍
ഭരണഘടനപരമായി ഉന്നതസ്ഥാനത്തിരിക്കെ പരസ്യമായി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രി ജനങ്ങളെ ലഹളയിലേക്ക് തള്ളിവിടുകയാണെന്ന് ബിജെപി നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു. അതുകൊണ്ട് തന്നെ കുമാരസ്വാമി മുഖ്യമന്ത്രി ആയിരിക്കാന്‍ യോഗ്യനല്ലെന്നും പുറത്താക്കണമെന്നുമായിരുന്നു യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗവര്‍ണറോട് അറിയിച്ചിരുന്നു.
മറുപക്ഷത്തേക്ക്
ഇതിന് പിന്നാലെയാണ് കര്‍ണാടകത്തില്‍ വീണ്ടും ബിജെപി ഓപ്പറേഷന്‍ ലോട്ടസ് ശക്തമാക്കിയെന്നും എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പക്ഷത്ത് എത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇവരെ ബിജെപി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
ബാംഗ്ലൂര്‍ വിട്ടു
നേരത്തേ വിമത നീക്കം നടത്തിയ ജാര്‍ക്കിഹോളി സഹോദരന്‍മാരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുനയിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി വിടുന്നത് മറ്റ് മൂന്ന് എംഎല്‍എമാര്‍ ആണെന്നാണ് വിവരം. ഹസാന്‍കോട്ട് എംഎല്‍എ എം ടിബി നാഗരാജ്, ചിക്കമംഗലൂര്‍ എംഎല്‍എ ഡോ സുധാകര്‍, മുലാബാഗിലും സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ് എന്നിവരാണ് ബാംഗ്ലൂര്‍ വിട്ടത്.
മഹാരാഷ്ട്രയിലേക്ക്
ഇവര്‍ ബാംഗ്ലൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ചെന്നൈയിലേക്ക് പോയെന്നാണ് വിവരം. മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കാത്തതില്‍ അസ്വസ്ഥരായ എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് എംഎല്‍എമാരെ കാണാതായിരിക്കുന്നത്.
വീട്ടില്‍ നിന്ന്
അതേസമയം ഇവര്‍ ബിജെപി പക്ഷത്തെത്തിയെന്ന അഭ്യൂഹങ്ങള്‍ ശനിയാഴ്ചയോടെ ശക്തമായിരുന്നു. ഇതോടെ ഇത് നിഷേധിച്ച് തങ്ങള്‍ പാര്‍ട്ടിക്കൊപ്പം തന്നെയുണ്ടെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ വീട്ടില്‍ എത്തുകയും ചെയ്തിരുന്നു.
ക്ഷേത്ര ദര്‍ശനം
എന്നാല്‍ അത് കഴിഞ്ഞ് ഇവര്‍ സേലത്ത് ക്ഷേത്ര ദര്‍ശനം നടത്തി ചെന്നൈ വഴി പിന്നീട് മുംബൈയിലേക്ക് പോയെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ താന്‍ ബംഗളുരുവില്‍ തന്നെയുണ്ടെന്ന് അവകാശപ്പെട്ട് ഡോ. സുധാകര്‍ തന്റെ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചു.
നിഷേധിച്ചില്ല
എന്നാല്‍ നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന കാര്യം പക്ഷേ സുധാകര്‍ നിഷേധിച്ചിട്ടില്ല. അതേസമയം താന്‍ പാര്‍ട്ടി വിട്ട് പോകില്ലെന്നും സിദ്ധരാമയ്യയാണ് തന്‍റെ നേതാവെന്നുമാണ് സുധാകര്‍ പറയുന്നത്.
നിര്‍ണായകം
എംഎല്‍എമാരെ ചാക്കിടാനുള്ള നീക്കം ബിജെപി ഉപേക്ഷിച്ചതായി കരുതുന്നില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അതിനിടെ, അസന്തുഷ്ടരായ എം.എല്‍.എമാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ കഴിഞ്ഞദിവസം എംഎല്‍എമാരായ അനന്ത് സിങ്, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരെ അവരുടെ വീട്ടില്‍ ചെന്നുകണ്ടിരുന്നു.
പോയിട്ടില്ല
എംഎല്‍എമാര്‍ നഗരവിട്ടെന്ന വാര്‍ത്ത കെപിസിസി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവു നിഷേധിച്ചു. ഒളിവില്‍ പോയെന്ന് പറയപ്പെടുന്ന എംഎല്‍എമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഗുണ്ടുറാവു പറഞ്ഞു.
മന്ത്രിപദം
മന്ത്രിപദം ലഭിക്കുന്നത് സംബന്ധിച്ച് എംഎല്‍എമാര്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന കാര്യം ഗുണ്ടുറാവു നിഷേധിച്ചില്ല. മന്ത്രിസ്ഥാനത്തില്‍ പലര്‍ക്കും കണ്ണുണ്ട്. എന്ന് കരുതി സംസ്ഥാന നേതൃത്വത്തിന് അക്കാര്യത്തില്‍ തിരുമാനമെടുക്കാന്‍ കഴിയില്ല.
ഹൈക്കമാന്‍റ്
ഹൈക്കമാന്‍റുമായി ആലോചിച്ച ശേഷം അത്തരം അതൃപ്തികള്‍ പരിഹരിക്കപ്പെടുമെന്നും ഗുണ്ടുറാവു പറഞ്ഞു. സപ്തംബര്‍ 25 ന് ലെജിസ്റ്റേറ്റീവ് പാര്‍ട്ടി യോഗം കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ആവശ്യമെങ്കില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് നീക്കുന്നത് സംബന്ധിച്ചും ആലോചിക്കുമെന്നും ഗുണ്ടുറാവു പറഞ്ഞു.
നവംബറോടെ
പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. നവംബറോടെ സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപിയുടെ പദ്ധയെന്നാണ് ബിജെപിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
നിഷേധച്ചു
അതേസമയം എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചു. ആരോപണങ്ങള്‍ക്ക് തെളിവ് നിരത്തട്ടെയാന്നാണ് യെദ്യൂരപ്പ വെല്ലുവിളിച്ചത്.