നാണമില്ലേ മോദി... കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി, എണ്ണിപ്പറഞ്ഞ് ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: ബലാല്‍സംഗ കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി ബിജെപി സ്വീകരിക്കുന്ന നിലപാട് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ക്രിമിനലുകളെ പിന്തുണയ്ക്കുന്ന ബിജെപിയുടെ സ്ത്രീകളോടുള്ള മനോഗതിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം രാഷ്ട്രീയക്കളിയില്‍ നരേന്ദ്ര മോദിക്ക് നാണമില്ലേ എന്നം രാഹുല്‍ ചോദിക്കുന്നു. ഗുജറാത്ത് കലാപ കാലത്തെ കൂട്ടബലാല്‍സംഗക്കേസിലെ കുറ്റവാളികളെ മോചിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യുകയാണ് രാഹുല്‍ ഗാന്ധി.
ഉത്തര്‍ പ്രദേശില്‍ വന്‍ വിവാദമായ ഉന്നാവോ, ഹത്രാസ് പീഡന കേസുകള്‍, ജമ്മു കശ്മീരിലെ കത്വ പീഡനക്കേസ്, ഗുജറാത്തിലെ ബില്‍ക്കീസ് ബാനു കേസ് എന്നിവ എടുത്തു പറഞ്ഞാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍. ബില്‍ക്കീസ് ബാനു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച 11 പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ ആഗസ്റ്റ് 15ന് വിട്ടയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്.

''ഉന്നാവോ ബലാല്‍സംഗ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. കത്വയില്‍ പീഡനക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി റാലി നടത്തുകയായിരുന്നു. ഹത്രാസിലും പ്രതികള്‍ക്ക് അനുകൂലമായിട്ടാണ് സര്‍ക്കാര്‍ നീങ്ങിയത്. ഗുജറാത്തില്‍ കുറ്റവാളികളെ മോചിപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ക്രിമിനലുകളെ പിന്തുണയ്ക്കുന്നതിലൂടെ സ്ത്രീകളോടുള്ള ബിജെപിയുടെ സമീപനമാണ് വ്യക്തമാകുന്നത്''- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഈ രാഷ്ട്രീയത്തില്‍ നിങ്ങള്‍ക്ക് നാണമില്ലേ മോദി എന്നും രാഹുല്‍ ചോദിക്കുന്നു.
ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ മോചനം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. ഈ സമിതിയില്‍ രണ്ട് ബിജെപി എംഎല്‍എമാരുമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. സമിതി ഐക്യകണ്‌ഠ്യേനയാണ് തീരുമാനം എടുത്തത്.
''ഗുജറാത്തിലെ കൂട്ട ബലാല്‍സംഗ കേസില്‍ പ്രതികളെ മോചിപ്പിച്ച സംഭവത്തില്‍ എടുത്തുപറയേണ്ട കാര്യമുണ്ട്. പരിശോധനാ സമിതിയില്‍ രണ്ടു ബിജെപി എംഎല്‍എമാരുണ്ടായിരുന്നു. സികെ റാവോല്‍ജിയും സുമന്‍ ചൗഹാനും. മറ്റൊരു അംഗം മുരളി മുല്‍ചന്ദ്രാണിയാണ്. ഗോധ്രയില്‍ തീവണ്ടി കത്തിയ സംഭവത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു മുരളി മുല്‍ചന്ദ്രാണി''- പി ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
2002 മാര്‍ച്ച് മൂന്നിനാണ് ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗത്തിന് ഇരയായത്. അവരുടെ അപേക്ഷ പരിഗണിച്ച് കോടതി അന്വേഷണം സിബിഐക്ക് കൈമാറുകയും ഗുജറാത്തിന് പുറത്തേക്ക് വിചാരണ മാറ്റുകയും ചെയ്തു. 2008ല്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു മുംബൈയിലെ കോടതി. ഹൈക്കോടതി ഈ വിധി ശരിവെക്കുകയും ചെയ്തു. 15 വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ശേഷമാണ് പ്രതികള്‍ മോചനം തേടി സുപ്രീംകോടതിയെ സമീപിച്ചത്. മാനുഷിക പരിഗണന നല്‍കിയാണ് മോചനം നല്‍കിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു. അതേസമയം, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി സര്‍ക്കാരിന്റെ നടപടിയെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു.












Click it and Unblock the Notifications