എൻആർസി നടപ്പാക്കാൻ അമിത് ഷാക്ക് ഭയം തുടങ്ങി, രാഹുൽ ഇല്ലാത്തത് സമരത്തെ ബാധിക്കില്ലെന്ന് തരൂർ!
കോഴിക്കോട്: പൗരത്വ നിയമഭേദഗതിയില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സമരം ചെയ്യുന്നവരെ അവര്‍ ധരിച്ചിരിക്കുന്ന വേഷം നോക്കി തിരിച്ചറിയാം എന്നുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന മുസ്ലീം വിരോധം കൊണ്ടാണെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷവും നരേന്ദ്ര മോദി ഇത്തരത്തിലുളള പ്രസ്താവനകള്‍ നടത്തുന്നത് വളരെ മോശമാണ് എന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധി ഇല്ലാത്തത് പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരത്തെ ബാധിക്കില്ലെന്ന് തരൂര്‍ പറഞ്ഞു. സമര രംഗത്ത് രാഹുല്‍ ഗാന്ധി ഇല്ലെന്നും പ്രിയങ്ക ഗാന്ധി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ മുന്നില്‍ തന്നെ ഉണ്ടെന്നും തരൂര്‍ കോഴിക്കോട് പറഞ്ഞു.
രാജ്യമൊട്ടാകെ ജനകീയ പ്രതിഷേധം കനത്തതോടെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ അമിത് ഷായ്ക്ക് ഭയം തോന്നിത്തുടങ്ങിയിട്ടുണ്ട് എന്ന് ശശി തരൂര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുളള സമരം ഇനിയും ശക്തമാക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. കേരളത്തിലടക്കം രാജ്യവ്യാപകമായി കോണ്‍ഗ്രസ് സമരം ശക്തമാക്കാനുളള നീക്കത്തിലാണ്. കോണ്‍ഗ്രസ് നാളെ ദില്ലി രാജ്ഘട്ടില്‍ പ്രതിഷേധ സമരം നടത്തും.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുളളവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് രാജ്ഘട്ടിലെ സമരം. സംസ്ഥാന ഘടകള്‍ക്കും പ്രക്ഷോഭം സംഘടിപ്പിക്കാനുളള നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. രാജ്യം കത്തുമ്പോള്‍ ദക്ഷിണ കൊറിയയില്‍ യാത്ര പോയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാഹുല്‍ ആദ്യമായി പങ്കെടുക്കുന്ന സമരമാകും നാളത്തേത്.